റമസാൻ തിരക്ക്: സൗകര്യങ്ങളൊരുക്കി അറവുശാലകള്‍
Mail This Article
അബുദാബി ∙ റമസാനിലെ തിരക്കു കണക്കിലെടുത്ത് അബുദാബിക്ക് അകത്തും പുറത്തുമുള്ള അറവുശാലകളിലെ സൗകര്യം വർധിപ്പിച്ചു. 7000ത്തിലേറെ മൃഗങ്ങളെ അറുത്തു സൂക്ഷിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
Also read: സ്വന്തം വണ്ടി സിന്ദാബാദ്; വ്യക്തിഗത,ട്രാൻസ്‌പോർട്ട് വാഹനങ്ങളുടെ വിൽപനയിൽ വളർച്ച
അബുദാബി, ഷഹാമ, അൽ വത്ബ എന്നിവിടങ്ങളിലെ നൂതന അറവുശാലകളിൽ ദിവസേന 1,500 ആടുകളെയും 50 ഒട്ടകങ്ങളെയും വീതം അറുക്കാൻ സംവിധാനമുണ്ട്.
ബനിയാസിൽ മാത്രം 2,500 മൃഗങ്ങളെ അറുത്ത് മാംസമാക്കി നൽകും. കന്നുകാലി കൃഷിക്കാരുമായി ബന്ധപ്പെട്ട് മൃഗങ്ങളുടെ ലഭ്യത ഉറപ്പാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അബുദാബി നഗരസഭ അറിയിച്ചു.
പ്രവൃത്തി സമയം
റമസാനിൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ. അവസാന ടോക്കൺ 5.30ന് നൽകും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ 2 വരെ അടച്ചിടും.
രോഗമില്ലെന്ന് ഉറപ്പാക്കും
മൃഗഡോക്ടർ പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് അറുക്കുന്നത്. അറുത്തശേഷം മാംസവും പരിശോധിക്കും. പൊതുജനാരോഗ്യം കണക്കിലെടുത്ത് വൻ സുരക്ഷാ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
പൊതുനിരത്തിൽ അറുക്കരുത്
പൊതുജന ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുംവിധം പൊതുനിരത്തിൽ ഉരുക്കളെ അറുക്കാൻ പാടില്ല. യോഗ്യതയും ലൈസൻസും ഉള്ളവർക്കു മാത്രമേ മൃഗങ്ങളെ അറുക്കാൻ അനുവാദമുള്ളൂ. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കും.
സ്മാർട്ട് സേവനം
എമിറേറ്റ്സ് സ്ലോട്ടർ ആപ്പ്, മൈ സ്ലോട്ടർ ആപ്പ്, ഐലൻഡ് സ്ലോട്ടർ ആപ്പ് എന്നിവ വഴി മൃഗങ്ങളെ തിരഞ്ഞെടുത്ത് ബുക്ക് ചെയ്യാം. അറുത്ത് മാംസമാക്കി വീട്ടിലെത്തിക്കും.