ജിദ്ദ ∙ സൗദിയിൽ മലയാളി യുവതിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിനു കാരണം പത്തംഗ സംഘം സഞ്ചരിച്ച വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചതാണെന്ന് റിപ്പോർട്ട്. നിലമ്പൂർ ചന്തക്കുന്ന് സ്വദേശിനി പയ്യശേരി തണ്ടുപാറയ്ക്കൽ ഫസ്ന ഷെറിൻ (23) ആണ് മരിച്ചത്. ഇവരും രണ്ടര വയസുള്ള മകളടക്കമുള്ള കുടുംബവും വീസ പുതുക്കാൻ ജോർദാനിൽ പോയി ജിസാനിലേയ്ക്ക് മടങ്ങും വഴിയാണ് അപകടം. ജിദ്ദയിൽ നിന്ന് 120 കിലോമീറ്റർ അകലെയാണ് സംഭവം.
ജിസാനിലുള്ള നിലമ്പൂർ ചുങ്കത്തറ സ്വദേശിയായ ഭർത്താവ് യുവതിക്കൊപ്പം പോയിരുന്നില്ല. കുടുംബാംഗങ്ങളോടൊപ്പം യുവതിയുടെ രണ്ടര വയസുള്ള ഐസൽ മറിയം എന്ന കുട്ടിയും വാഹനത്തിൽ ഉണ്ടായിരുന്നു. നാലു സ്ത്രീകളും മൂന്നു കുട്ടികളും രണ്ടു പുരുഷൻമാരുമായിരുന്നു യുവതിയെക്കൂടാതെ വാഹനത്തിലുണ്ടായിരുന്നത്. ഇവരെ നിസാര പരുക്കുകളോടെ ഒരാൾ ജിദ്ദ കിങ് ഫഹദ് ആശുപത്രിയിലും അലീത് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് ജിസാനിൽ നിന്നു ഫസ്ന ഷെറിന്റെ ഭർത്താവും ജിദ്ദയിലുള്ള ബന്ധുക്കളും മൃതദേഹം സൂക്ഷിച്ച അലീത് ഗവണ്മെന്റ് ആശുപത്രിയിലെത്തി.