ADVERTISEMENT

അബുദാബി∙ജീവിത ശൈലി രോഗമുള്ള മരുന്നും ഇൻസുലിനും പതിവാക്കിയ രോഗികൾ വ്രതം അനുഷ്ഠിക്കുന്നതിന് മുൻപ് ഡോക്ടറെ കണ്ട് ഉപദേശം തേടണമെന്ന് മുന്നറിയിപ്പ്. ഇത്തരക്കാർക്ക് മരുന്നിലും ഭക്ഷണത്തിലും വ്യായാമത്തിലും പുനഃക്രമീകരണം ആവശ്യമാണ്. ഇത്തരക്കാർ മുന്നൊരുക്കമില്ലാതെ വ്രതമനുഷ്ഠിക്കുന്നത് രോഗം മൂർഛിക്കാൻ ഇടയാക്കും.

 

പ്രമേഹം, വൃക്ക രോഗം, ഹൃദ്രോഗം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരാണ് ഡോക്ടറെ കണ്ട് തയാറെടുപ്പുകൾ നടത്തേണ്ടത്. 3–4 സ്റ്റേജിൽ എത്തിയ വൃക്ക രോഗികളും ദിവസേന രണ്ടും മൂന്നും ഇൻസുലിൻ കുത്തിവയ്ക്കുന്നവരും നോമ്പെടുക്കുന്നത് ആരോഗ്യത്തെ കൂടുതൽ സങ്കീർമാക്കുമെന്ന് അബുദാബി മുസഫയിലെ ലൈഫ്കെയർ ആശുപത്രി ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. ബൈജു ഫൈസൽ പറഞ്ഞു.

 

സ്വന്തം ചികിത്സ അപകടമുണ്ടാക്കും

 

സ്വന്തമായി മരുന്നിൽ മാറ്റം വരുത്തുന്നത് അപകടത്തിലേക്കു നയിക്കും. വ്രതം തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും അനുയോജ്യമായ ഭക്ഷ്യോൽപന്നങ്ങളും മരുന്നും ശരിയായ അളവിൽ കഴിച്ചില്ലെങ്കിലും രോഗം ഗുരുതരമാകാൻ ഇടയാക്കുമെന്നും മുന്നറിയിപ്പുണ്ട്. 

 

രോഗികൾ ഇളവ് പ്രയോജനപ്പെടുത്തൂ

 

ഗുരുതര രോഗികൾക്കും യാത്രക്കാർക്കും ഇസ്ലാം അനുവദിച്ചുനൽകിയ ഇളവ് പ്രയോജനപ്പെടുത്തി പ്രായശ്ചിത്ത നടപടികൾ (ഭക്ഷണം നൽകുക) സ്വീകരിക്കാം. അല്ലെങ്കിൽ മറ്റൊരവസരത്തിൽ വ്രതം അനുഷ്ഠിക്കാം. 

 

ആരോഗ്യം പ്രധാനം

 

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം കണക്കിലെടുത്ത് ഡോക്ടറുടെ അഭിപ്രായം തേടിയ ശേഷമേ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും വ്രതമെടുക്കാവൂ.

 

സമീകൃതാഹാരം മിതമായ അളവിൽ

 

പച്ചക്കറികൾ, ധാന്യങ്ങൾ, മത്സ്യം എന്നിവ ഉൾപ്പെടുന്ന ‌സമീകൃത ആഹാരം തിരഞ്ഞെടുക്കണം. ഇതിനുപുറമെ വിശ്രമം, ഉറക്കം, വ്യായാമം, ജലപാനം എന്നിവ ഉറപ്പാക്കിയാൽ വ്രതാനുഷ്ഠാനം ആയാസരഹിതമാക്കാം. 

 

നോമ്പ് തുറക്കുമ്പോൾ

 

കാരയ്ക്ക (ഉണങ്ങിയ ഈന്തപ്പഴം) കൊണ്ട് നോമ്പുതുറക്കാം.   തുടർന്ന് ആവശ്യത്തിനു വെള്ളം കുടിക്കണം. നാരുകളടങ്ങിയ അസ്സൽ പഴങ്ങളാണ് ഉത്തമം. ചായ, കാപ്പി, കൃത്രിമ ശീതള പാനീയങ്ങൾ, പഴച്ചാർ, വറുത്തത്, പൊരിച്ചത് എന്നിവ ഒഴിവാക്കാം. മധുരപലഹാരങ്ങൾ അമിതമാകരുത്.

 

ഭക്ഷണം: തവിടും നാരുകളും അടങ്ങിയത്

 

പ്രാർഥന കഴിഞ്ഞ ശേഷം തവിട് കലർന്ന ഭക്ഷണം, നാരുകളടങ്ങിയ പച്ചക്കറികൾ,  മീൻ എന്നിവ ഉൾപ്പെടുത്താം. ബീഫ്, മട്ടൻ തുടങ്ങി റെഡ് മീറ്റ് ഒഴിവാക്കുന്നതാണ് ഉചിതം. നിർബന്ധമാണെങ്കിൽ ഗ്രിൽ ചെയ്തോ പുഴുങ്ങിയോ കഴിക്കാം. നോമ്പുതുറന്ന ഉടൻ വയറു നിറച്ച് കഴിയ്ക്കുന്നതും വിപരീത ഫലമുണ്ടാക്കും.

 

2–3 ലീറ്റർ വെള്ളം

 

നോമ്പുതുറന്നതു മുതൽ ഇടയത്താഴം (പുലർച്ചെ കഴിക്കുന്നത്) വരെയുള്ള ഇടവേളകളിൽ കുറഞ്ഞത് 2–3 ലീറ്റർ വരെ വെള്ളം കുടിക്കണം. ഹൃദയ, വൃക്ക രോഗികൾ ഡോക്ടറുടെ ഉപദേശപ്രകാരമേ വെള്ളം കുടിക്കാവൂ. ഉറക്കം  6–8 മണിക്കൂർ വേണം.

 

byju

പുറം ജോലി ചെയ്യുന്നവർ

 

പുറം ജോലി ചെയ്യുന്ന വ്രതമെടുത്ത തൊഴിലാളികൾക്ക് നിർജലീകരണം ഉണ്ടാകാൻ സാധ്യത ഏറെയാണ്. അതിനാൽ ഉച്ചയ്ക്ക് 12 മുതൽ 4 വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം. ഇവർ നോമ്പു തുറന്നാൽ ധാരാളം വെള്ളം കുടിക്കണം. 

 

ഇടയത്താഴം ഒഴിവാക്കരുത്

 

ഉപവാസത്തിനുള്ള ഊർജം തരുന്ന ഇടയത്താഴം ഒഴിവാക്കരുത്. ലഘുവായ ഭക്ഷണമാണ് ഉചിതം. ഇവയിൽ മധുരം, ഉപ്പ് എന്നിവ കുറയ്ക്കണം. പൊരിച്ചതും പാസ്ത പോലുള്ള ഭക്ഷണവും ഒഴിവാക്കാം. തവിടുള്ള അരി, ഗോതമ്പ് എന്നിവകൊണ്ടുളള ആഹാരവും നാരുകളടങ്ങിയ പഴം, ഉണങ്ങിയ പഴങ്ങൾ, അണ്ടിപ്പരിപ്പ് എന്നിവയും കഴിക്കാം.

 

ഇവ ശ്രദ്ധിക്കാം

 

∙ പോഷകസമൃദ്ധമായ ഭക്ഷണം മിതമായ രീതിയിൽ കഴിക്കുക

 

∙ ആവശ്യത്തിനു വെള്ളം കുടിക്കുക. 

 

∙ സ്ഥിരം ഡോക്ടറെ കണ്ട് മരുന്നിൽ ആവശ്യമായ ക്രമീകരണം വരുത്തുക

 

∙ ഇൻസുലിൻ എടുക്കുന്ന പ്രമേഹരോഗികൾ ഡോക്ടറെ കണ്ട് മരുന്നിന്റെ അളവ് ക്രമീകരിക്കുക. 

 

∙ ദിവസേന രണ്ടും മൂന്നും തവണ ഇൻസുലിൻ എടുക്കുന്നവർ ഡോക്ടറുടെ സമ്മതപ്രകാരമേ വ്രതമനുഷ്ഠിക്കാവൂ. 

 

∙  3–4 സ്റ്റേജിലുള്ള വൃക്കരോഗികൾ, പ്രമേഹം കൂടിയാലുള്ള ഹൈപ്പർ ഗ്ലൈസീമിയ, കുറഞ്ഞാലുള്ള ഹൈപ്പൊ ഗ്ലൈസീമിയ ഉള്ളവർക്ക് പ്രായശ്ചിത്തമാണ് ഉത്തമം,

 

ഇഫ്താറിന് ശേഷം

 

∙ മിതമായ വ്യായാമം ശീലിക്കുക

 

∙ പുകവലി ഒഴിവാക്കുക,

 

∙ നിർജലീകരണത്തിന് സാധ്യത കൂട്ടുന്നതിനാൽ കഫീൻ അടങ്ങിയവയുടെ (ചായ, കാപ്പി) അളവ് കുറയ്ക്കുക

 

∙ മാംസാഹാരവും പൊരിച്ചതും വറുത്തതും ഒഴിവാക്കുക

 

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ബൈജു ഫൈസൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com