കുവൈത്ത് സിറ്റി∙ മൂന്നു വർഷത്തെ കോവിഡ് ഇടവേളയ്ക്കുശേഷം കുവൈത്ത് ഗ്രാൻഡ് മോസ്ക് റമസാനിലെ നിശാപ്രാർഥനയ്ക്കായി തുറന്നു കൊടുത്തു. 45,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള പള്ളിയിൽ 60,000 പേർക്ക് നമസ്കരിക്കാം. ഇസ്‌ലാമിക വാസ്തു ശിൽപകലയിൽ നിർമിച്ച കുവൈത്തിലെ ഏറ്റവും വലിയ പള്ളിയാണ് ഗ്രാൻഡ് മോസ്ക്.
പ്രാർഥനകൾക്കു പുറമേ സെമിനാർ, മതപ്രഭാഷണങ്ങൾ, സമ്മേളനങ്ങൾ, സാംസ്കാരിക സംവാദങ്ങൾ എന്നിവയും നടക്കുമെന്ന് ഔഖാഫ് ആൻഡ് ഇസ്‌ലാമിക് അഫയേഴ്സ് മന്ത്രാലയ അസിസ്റ്റന്റ് സെക്രട്ടറി തറദ് അൽ എനസി പറഞ്ഞു.
റമസാനിലെ പ്രത്യേക പ്രാർഥനയായ തറാവീഹിനു നേതൃത്വം നൽകുന്നതിനായി ഖുർആൻ മനഃപാഠമാക്കിയ 10 പേരെ നിയമിച്ചിട്ടുണ്ട്. കൂടാതെ ഖുർആൻ പാരായണ, മനഃപാഠ മത്സരം ഉൾപ്പെടെ ഒട്ടേറെ പരിപാടികളും ഉണ്ടായിരിക്കും.