അബുദാബി∙ റമസാനിലെ ആദ്യ വെള്ളിയാഴ്ചയിൽ ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാൻ എത്തിയത് നൂറുകണക്കിന് വിശ്വാസികൾ.
രാവിലെ 11.30ന് തന്നെ പള്ളിയുടെ അകത്തളം നിറഞ്ഞിരുന്നു. പിന്നീട് എത്തിയവർ വരാന്തയിലും മുറ്റത്തും സമീപത്തെ റോഡുകളിലും നിന്നാണ് നമസ്കാരം നിർവഹിച്ചത്. ജുമുഅ നമസ്കാരത്തിനു ശേഷവും പള്ളികളിൽ വിശ്വാസികളുടെ തിരക്കുണ്ടായിരുന്നു.
3 വർഷത്തിനു ശേഷമാണ് കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാതെ റമസാനിൽ ആരാധനാലയങ്ങളിലെ പ്രാർഥന നിർവഹിക്കുന്നത്. ജുമുഅയ്ക്ക് ശേഷം ചിലയിടങ്ങളിൽ മതപ്രഭാഷണവും ഖുതുബയുടെ വിവർത്തനവും ഉണ്ടായിരുന്നു. ദുബായ്, ഷാർജ, അജ്മാൻ, ഫുജൈറ എമിറേറ്റുകളിലെ ചില പള്ളികളിൽ മതകാര്യ വകുപ്പിന്റെ അനുമതിയോടെ മലയാളത്തിലായിരുന്നു ഖുതുബ.
യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച വീട്ടിലിരുന്നു ജോലി ചെയ്യാൻ അവസരം നൽകിയിരുന്നു. സ്വകാര്യ സ്ഥാപനങ്ങൾക്ക് മുഴുദിന പ്രവൃത്തി ദിനമാണെങ്കിലും മുസ്‌ലിംകൾക്ക് പ്രാർഥനയ്ക്ക് സമയം അനുവദിച്ചിരുന്നു. ഉമ്മുൽഖുവൈനിൽ റമസാനിൽ 4 ദിവസം പ്രവൃത്തി ദിനമാക്കി വെള്ളിയാഴ്ച കൂടി അവധി നൽകിയത് വിശ്വാസികൾക്ക് സൗകര്യമായി. ഷാർജയിൽ നേരത്തെ തന്നെ വെള്ളി, ശനി, ഞായർ ദിവസങ്ങൾ അവധിയാണ്.
English Summary : Ramadan's first Friday prayer in UAE draws large crowds