ദുബായ്∙ റമസാനിൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നു പൊലീസ്. രാത്രികാലങ്ങളിലെ ഉറക്കമൊഴിയുന്നതും നോമ്പു തുറക്കാനായി അമിതവേഗത്തിൽ വാഹനം ഓടിക്കുന്നതുമാണ് അപകടങ്ങൾക്കു കാരണമാകുന്നത്. മുൻ വർഷങ്ങളിൽ റമസാനിൽ ഉണ്ടായ അപകടങ്ങൾ വിലയിരുത്തിയാണ് മുന്നറിയിപ്പ്.
നോമ്പു തുറക്കാൻ സമയമാകുന്നതിനാൽ പലരും ചുവപ്പു സിഗ്നൽ മറികടന്നു പോകുന്നതാണ് പതിവു നിയമ ലംഘനം. ഇഫ്താർ സമയത്തു മിതമായ വേഗത്തിൽ വാഹനമോടിക്കണമെന്നു വാഹനാപകടങ്ങൾ നിയന്ത്രിക്കുന്നതിനുള്ള സേവന സംഘടനയായ അബുദാബി സ്അദ് അസോസിയേഷൻ സിഇഒ ഡോ. ജമാൽ അൽ ആമിരി പറഞ്ഞു.
രാത്രിയിലെ പ്രാർഥനയ്ക്ക് എത്തുന്നവർ ക്രമരഹിതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഗതാഗത ബുദ്ധിമുട്ടുണ്ടാക്കുന്നു. ആരാധനാലയങ്ങൾക്കു മുന്നിൽ വാഹനങ്ങൾ ക്രമമായി പാർക്ക് ചെയ്യണം. അനാവശ്യമായി ഹോൺ അടിച്ചു ജനങ്ങൾക്ക് ശല്യമുണ്ടാക്കുന്നതും ഒഴിവാക്കണം.
English Summary : UAE police issue safe driving guidelines for Ramadan