അസീർ (സൗദി) ∙ അസീറിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ് തീപിടിച്ചതാണ് ദുരന്തത്തിന്റെ തീവ്രത കൂട്ടിയതെന്ന് അധികൃതർ. അപകടത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി. മൃതദേഹങ്ങൾ മിക്കതും കത്തിക്കരിഞ്ഞ നിലയിലാണ്. അപകടത്തിൽ പരുക്കേറ്റവർക്ക് മികച്ച ആരോഗ്യ സേവനങ്ങൾ നൽകണമെന്ന് അസീർ ഗവർണർ അമീർ തുർക്കി ബിൻ തലാൽ നിർദേശിച്ചു.

അതേസമയം, അപകടത്തിൽ മരിച്ചവരെക്കുറിച്ചോ പരുക്കേറ്റവരെക്കുറിച്ചോ അധികൃതർ വ്യക്തമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. മക്കയിലേക്ക് പോവുകയായിരുന്ന ബസ് അസീറിലെ ഷിർ ചുരത്തിൽ നിയന്ത്രണം വിട്ട് കൈവരി തകർന്ന് കുഴിയിൽ വീണ് തീപിടിക്കുകയായിരുന്നു.

ബ്രേക്ക് സിസ്റ്റത്തിലെ തകരാർ ആണ് അപകട കാരണമെന്നാണ് സൂചന. ഇവരിൽ ഭൂരിഭാഗവും ബംഗ്ലാദേശ് പൗരന്മാരായിരുന്നു. മരിച്ച 21 പേരുടെയും മൃതദേഹങ്ങൾ മഹയിൽ അസീർ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ 29 പേർക്കാണ് പരുക്കേറ്റത്. ഇവരെ ചികിത്സയ്ക്കായി വിവിധ ആശുപത്രികളിലേയ്ക്ക് മാറ്റി. ഇവരിൽ ചിലരുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

അപകടത്തിന്റെ കാരണവും അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളും കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നു. അസീർ ഗവർണർ തുർക്കി ബിൻ ത്വലാലിന്റെ നിർദേശപ്രകാരം മഹായിൽ മേയർ മുഹമ്മദ് ബിൻ ഫലാഹ് അൽ ഖർഖ പരുക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു. അപകടത്തെ തുടർന്ന് അഖബ റോഡ് അടച്ചിട്ടിരിക്കുകയാണ്.

English Summary : 21 dead after bus carrying Umrah pilgrims overturns and caught fire