ADVERTISEMENT

ദുബായ് ∙ ഗ്ലോബല്‍ വില്ലേജിലെ ആഫ്രിക്കന്‍ പവലിയന്‍ വർണവൈവിധ്യങ്ങളാൽ സുന്ദരി. മാത്രമല്ല, സന്ദർശകർ ഇൗ വലിയ പവലിയനകത്തേക്ക് പ്രവേശിച്ചാൽ വിവിധ ആഫ്രിക്കൻ രാജ്യങ്ങളുടെ സുഗന്ധം ഏറ്റുവാങ്ങാം.  ഏതോ ആഫ്രിക്കൻ രാജ്യത്ത് എത്തിയ പ്രതീതിയുമുണ്ടാകും.

african-pavilion2
ഗ്ലോബൽ വില്ലേജിലെ ആഫ്രിക്കൻ പവലിയന്‍. ചിത്രം: മനോരമ

 

african-pavilion
അഫാഫയുടെ മകൾ മേഴ്സി സ്റ്റാളിൽ. ചിത്രം: മനോരമ

 പ്രകൃതി വിഭവങ്ങളില്‍ നിന്നുള്ള സൗന്ദര്യവര്‍ധക ലേപനങ്ങളും സോപ്പുകളും വസ്തുക്കളും വേണോ. വേറെ എവിടെയും പോവേണ്ടതില്ല. കൂടാതെ ആഫ്രിക്കന്‍ പവലിയന്‍ നിറങ്ങള്‍ കൊണ്ടും കരകൗശല വസ്തുക്കള്‍ കൊണ്ടും സമ്പന്നമാണ്. ഇത്രയധികം വൈവിധ്യമാര്‍ന്ന കരകൗശല വസ്തുക്കള്‍ മറ്റൊരു രാജ്യത്തിന്റെ പവലിയനിലും കാണാന്‍ കഴിയില്ല. ഇവിടെ വില്‍പനക്കുള്ള സൗന്ദര്യവര്‍ധക വസ്തുക്കള്‍ കുടില്‍ വ്യവസായമായി നിര്‍മ്മിക്കുന്നതാണ്. രാസവസ്തുക്കള്‍ ഒന്നും ചേര്‍ക്കാതെ മരങ്ങളില്‍ നിന്നും സസ്യങ്ങളില്‍ നിന്നും നിര്‍മ്മിക്കുന്നതാണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തി തരുന്നുമുണ്ട്. വിവിധ തരം കുന്തിരിക്കവും അതിന്റെ ഔഷധഗുണങ്ങളും ബോധ്യപ്പെടുത്തിയാണ് വ്യാപാരം. മൃഗങ്ങളുടെ കൊമ്പുകള്‍, മരങ്ങള്‍, പ്ലാസ്റ്റിക്, ഇരുമ്പ് കമ്പികള്‍ തുടങ്ങിയ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന കളിപ്പാട്ടങ്ങളും വീട്ടുപകരണങ്ങളും ആഫ്രിക്കന്‍ പവലിയനില്‍ മാത്രമുള്ള കാഴ്ചയാണ്. ആഫ്രിക്കന്‍ പവലിയന്‍ സൂക്ഷമായി നിരീക്ഷിച്ചാല്‍ പ്രകൃതി വിഭവങ്ങള്‍ അതിന്റെ തനതായ രീതിയില്‍ കുടില്‍ വ്യവസായമായി ഉപയോഗിക്കുന്ന മറ്റു ഭൂഗണ്ഡങ്ങള്‍ ഇല്ലെന്ന് തന്നെ പറയാനാവും. ആഫ്രിക്കന്‍ രാജ്യങ്ങളിലെ പാരമ്പര്യ വസ്ത്രങ്ങള്‍, പണ്ട് കാലത്ത് അവര്‍ മൃഗവേട്ടക്കായി ഉപയോഗിച്ചിരുന്ന മാസ്‌കുകള്‍, ആയുധങ്ങള്‍ തുടങ്ങിയ വാങ്ങാന്‍ ആളുകള്‍ ആഫ്രിക്കന്‍ സ്റ്റാളുകളിലെത്തുന്നുണ്ട്. ചില സുഗന്ധലേപനങ്ങൾ സ്റ്റാളുകളിൽ തന്നെ തത്സമയം നിർമിച്ചു നൽകുന്നു എന്ന സവിശേഷതയുമുണ്ട്.

african-pavilion4
സ്റ്റാളിലെ ഉത്പന്നങ്ങൾ. ചിത്രം: മനോരമ.

 

 

ഇവിടുത്തെ കച്ചവടക്കാരിൽ പത്ത് വർഷത്തിലേറെയായി എത്തുന്നവരാണ് കൂടുതലും. സ്വന്തമായി നിർമിക്കുന്ന സുഗന്ധ ലേപനങ്ങളുടെയും പ്രത്യേക ഔഷധങ്ങളുടെയും കട നടത്തുന്ന സുഡാൻ സ്വദേശിനി അഫാഫ കഴിഞ്ഞ 15 വർഷമായി ഇവിടെയുണ്ട്. ഗ്ലോബൽ വില്ലേജിലെ കച്ചവടം സാമ്പത്തിക നേട്ടം മാത്രമല്ല, തങ്ങളുടെ നാടിനെയും സവിശേഷമായ കരകൗശല വസ്തുക്കളെയും മറ്റു ഉത്പന്നങ്ങളെയും ലോകത്തിന് കാണിച്ച് കൊടുക്കാനുള്ള അപൂർവാവസരമാണ് തനിക്ക് ലഭിക്കുന്നതെന്ന് അവർ മനോരമ ഒാൺലൈനോട് പറഞ്ഞു. അഫാഫയ്ക്ക് അറബിക് മാത്രമേ വശമുള്ളൂ. ഇതര രാജ്യക്കാരായ ഉപയോക്താക്കളുമായി ആശയ വിനിയമം നടത്താൻ സഹായിയായി മകൾ മേഴ്സിയുമുണ്ട്. ആരോഗ്യമുള്ള കാലത്തോളം ഗ്ലോബൽ വില്ലേജിലെത്തണമെന്ന് തന്നെയാണ് ഇരുവരുടെയും ആഗ്രഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com