ഇന്ത്യന്‍ 'ചാറ്റ്' രുചിനുകരാൻ ഗ്ലോബല്‍ വില്ലേജില്‍ തിക്കും തിരക്കും
Mail This Article
ദുബായ് ∙ ഇന്ത്യന്‍ രുചിക്കൂട്ടുകള്‍ ലോകത്തെവിടെയും പ്രിയപ്പെട്ടതാണ്. ദുബായ് ഗ്ലോബല്‍ വില്ലേജിലെ ഏറ്റവും വലുതെന്ന് കരുതുന്ന ഇന്ത്യന്‍ പവലിയനോട് ചേർന്നുള്ള ഇന്ത്യൻ ചാറ്റ് ബസാറിൽ നിറയെ ഇൗ രുചിവൈവിധ്യങ്ങൾ.
ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളുടെയും പ്രധാനപ്പെട്ട വിഭവങ്ങളും ചാറ്റ് ബസാറില്‍ ലഭിക്കും. ഇപ്പോള്‍ റമസാനായതിനാല്‍ ഇന്ത്യന്‍ വിഭവങ്ങള്‍ രുചിക്കാന്‍ അറബ് കുടുംബങ്ങളും മറ്റു വിദേശീയരും ധാരാളമായി ഇന്ത്യന്‍ ചാറ്റ് ബസാറിലെത്തുന്നുണ്ട്.
അറബിക് ചൈനീസ് യൂറോപ്യന്‍ ഭക്ഷണങ്ങള്‍ തിന്ന് മടുത്തവര്‍ നോമ്പ് തുറക്കാന്‍ ഇന്ത്യന്‍ ചാറ്റ് ബസാറില്‍ എത്തുന്നു. ദേശി ചാറ്റ് സ്റ്റാളില്‍ വടക്കേ ഇന്ത്യന്‍ പറാത്തകള്‍ നിറഞ്ഞിരിക്കുന്നു. ദോശ എക്‌സ്പ്രസില്‍ വിവിധ തരം ദോശകളും അപ്പവും തമിഴ്‌നാടന്‍ ഊത്തപ്പം വരെയുണ്ട്.
തന്തൂരി മട്കാ ചായ് സ്റ്റാളില്‍ എത്തിയാല്‍ പ്രത്യേകതരം മസാല ചായ കുടിക്കാം. മണ്‍ഗ്ലാസില്‍ ഒഴിച്ചുതരുന്ന വിവിധ തരം ഫ്‌ളേവറിലുള്ള ചായയുടെ രുചി വേറെ തന്നെ.
ഫലൂദ സ്റ്റാളില്‍ രാസ്മലായും വിവിധ തരം ഫലൂദയും ഐസ്‌ക്രീമും നോര്‍ത്ത് ഇന്ത്യന്‍ രുചിയില്‍ ലഭിക്കും. ഇതിന് പുറമെ ബോംബെ സാന്റ് വിച്ച് ചാറ്റ് ബസാറിലെ മുഖ്യഇനമാണ്. ഉരുളക്കിഴങ്ങ് കൊണ്ടുള്ള വിവിധ വിഭവങ്ങള്‍ മുംബൈയിലെ സ്ട്രീറ്റ് ഭക്ഷണത്തെ ഓര്‍മ്മപ്പെടുത്തും. ഇന്ത്യന്‍ ചാറ്റ് ബസാറില്‍ ചൈനീസ് ഭക്ഷണവും ലഭ്യമാണ്. മിക്കതിനും 20 ദിർഹമാണ് വില. വില എത്ര നൽകിയാലും ഇൗ രുചി വേറെവിടെയും ലഭിക്കില്ലെന്നാണ് സന്ദർശകർ പറയുന്നത്. ഇത് നുകരാൻ മാത്രം താൻ എല്ലാവർഷവും ഇവിടെയെത്താറുണ്ടെന്ന് അബുദാബിയിൽ ജോലി ചെയ്യുന്ന മുംബൈ സ്വദേശി മീനാക്ഷി പഠേക്കർ മനോരമ ഒാൺലൈനോട് പറഞ്ഞു.
പ്ലെയിൻ ദോശ, ഗീ റോസ്റ്റ്, ബട്ടർ പ്ലെയിൻ ദോശ, മസാല ദോശ, മൈസൂർ, ഗീ റോസ്റ്റ് ബട്ടർ, പനീർ മസാല ദോശകൾ, ഒനിയൻ ദോശ തുടങ്ങി പതിനഞ്ചോളം വിഭവങ്ങൾ ഒരു സ്റ്റാളിൽ ലഭ്യമാണ്. ഒാരോന്നിനും നാവിൽ വെള്ളമൂറുന്ന വേറിട്ട സ്വാദ്.