നിമിഷങ്ങൾ കൊണ്ട് നിങ്ങൾ ക്യാൻവാസിൽ; ഗ്ലോബൽ വില്ലേജിൽ താരമായി കാർട്ടൂണിസ്റ്റ് സദാനന്ദൻ
Mail This Article
ദുബായ്∙ നിമിഷനേരം കൊണ്ട് സന്ദർശകരുടെ മുഖവും രൂപവും ക്യാൻവാസിലാക്കുന്ന ചിത്രകാരന്മാർ ഗ്ലോബൽ വില്ലേജിൽ താരങ്ങളാണ്. ഇന്ത്യൻ പവലിയനിലെ നാലോളം മലയാളി ചിത്രകാരന്മാരും മറ്റിടങ്ങളിലായി ഇതര രാജ്യക്കാരുമാണ് സ്പോട് കാരിക്കേച്ചറിലൂടെ ആളുകളുടെ മനംകവരുന്നത്. ആളെ നോക്കി ഇവർ വരയ്ക്കുന്നത് കാണാൻ തന്നെ ഒട്ടേറെ പേർ തടിച്ചുകൂടുന്നു.
പാലക്കാട് കൂറ്റനാട് പെരിങ്ങോട് സ്വദേശി സദാനന്ദൻ കരയിൽ കഴിഞ്ഞ 9 വർഷമായി ഗ്ലോബൽ വില്ലേജിൽ പേനയും ബ്രഷും ചായങ്ങളും കാൻവാസുമായി എത്തുന്നു. 2005 മുതൽ 10 വർഷം യുഎഇയിലുണ്ടായിരുന്ന സദാനന്ദൻ 2014 മുതലാണ് ഗ്ലോബൽ വില്ലേജിൽ വര തുടങ്ങിയത്. ആറ് മാസത്തിന് ശേഷം ആഗോള ഗ്രാമം സന്ദർശകരെ സ്വീകരിക്കുന്നത് നിർത്തിയാല്‍ നാട്ടിൽ പോയി ഇതുപോലെ ഉത്സവവേദികളിലും മറ്റും ചിത്രം വരച്ച് ഉപജീവനമാർഗം കണ്ടെത്തും. പ്രശസ്തരുടേതടക്കം ഒട്ടേറെ മുഖങ്ങൾ ക്യാൻവാസിൽ പകർത്താൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും സദാനന്ദൻ പറയുന്നു. നേരത്തെ നാട്ടിലും പിന്നീട് വർഷങ്ങളോളം യുഎഇയിലും ജോലി ചെയ്തിരുന്ന മുൻ പ്രവാസി കൂടിയാണിദ്ദേഹം. ദുബായിലെ ഒരു പ്രിൻ്റിങ് പ്രസിൽ ഗ്രാഫിക് ഡിസൈനറായിട്ടാണ് ജോലി ചെയ്തിരുന്നത്. മുന്നിലിരിക്കുന്നവരുടെ മുഖങ്ങൾ അതിൽ പതിയുമ്പോൾ അവരുടെ മുഖത്തുണ്ടാകുന്ന സന്തോഷം ഏറെ സംതൃപ്തി തരുന്നതായി ഇദ്ദേഹം പറയുന്നു. അതോടൊപ്പം അവർ നൽകുന്ന പണം തുടർ ജീവിതത്തിന് നൽകുന്ന പിന്തുണ വിവരണാതീതമാണ്. അതിനു വഴിയൊരുക്കി തരുന്ന ഇൗ രാജ്യത്തിന്റെ ഭരണാധികാരികളോടുള്ള കടപ്പാട് ഏറെ. 100 ദിർഹമാണ് ഒരു ചിത്രം പകർത്താനുള്ള കുറഞ്ഞ നിരക്ക്.
ഗ്ലോബൽ വില്ലേജിലെ ഒരു വർഷത്തെ വീസയ്ക്ക് 4,000 ദിർഹം അടയ്ക്കണം. ഇന്ത്യൻ പവലിയനിലെ സ്ഥലസൗകര്യം അനുവദിക്കുന്നതിന് ഇത്രയും കാലത്തേയ്ക്ക് പണമടയ്ക്കണം. അത് ഒാരോ മാസവും നിശ്ചിത തുക നൽകി തീർത്താൽ മതി. എന്നാൽ, താമസം, ഭക്ഷണം എന്നിവയൊക്കെ അവരവർ സ്വയം കണ്ടെത്തണം. എങ്കിലും ഇൗ ആഗോള ഗ്രാമം തങ്ങൾക്ക് നൽകുന്നത് സ്വപ്നസുന്ദരമായ നിമിഷങ്ങളാണെന്ന് സദാനന്ദൻ തുറന്നുപറയുന്നു.
1980ൽ കോഴിക്കോട് യൂണിവേഴ്സൽ ആർട്സിൽ നിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടിയിട്ടുള്ള സദാനന്ദൻ 1988 മുതല്‍ 1998 വരെ മനോരമയുട കുട്ടികളുടെ പ്രസിദ്ധീകരണമായ ബാലരമയിൽ ചത്രകാരനായിരുന്നു. പിന്നീട്, ടോംസിന് ശേഷം മനോരമ ആഴ്ചപ്പതിൽ കുറേ കാലം ബോബനും മോളിക്കും പിറകെ നടന്നു, അവരെ പിടിച്ച് വരച്ചു. ആഴ്ചപ്പതിപ്പിലെ തന്നെ കാർട്ടൂൺ പരമ്പരയായ ടോർപിഡോയ്ക്കു വേണ്ടിയും ബ്രഷ് ചലിപ്പിച്ചു. പിന്നീട് ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. സ്മിതയാണ് ഭാര്യ. മക്കൾ: വിദ്യാർഥികളായ ശ്രീജിത്, വിശ്വജിത്.