ADVERTISEMENT

ദുബായ്∙ അനധികൃതമായി പടക്കങ്ങൾ ഉപയോഗിക്കുന്നതിന് എതിരെ ആരംഭിച്ച വാർഷിക ബോധവൽക്കരണ ക്യാംപെയിനിൽ മുന്നറിയിപ്പുമായി ദുബായ് പൊലീസ്. പടക്കങ്ങൾ പ്രഫഷണലുകൾ കൈകാര്യം ചെയ്യേണ്ടത് എന്തുകൊണ്ടാണെന്നു സമൂഹത്തെ ബോധവത്കരിക്കാനാണു ക്യാംപെയിൻ ലക്ഷ്യമിടുന്നത്. പടക്കങ്ങൾ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചു സുരക്ഷാ ബോധവൽക്കരണ വിഭാഗം ഡയറക്ടർ ബുത്തി അഹ്മദ് ബിൻ ദാർവിഷ് അൽ ഫലാസി വിശദീകരിച്ചു. പടക്കത്തിന്റെ ഉപയോഗം സ്ഥിരമായ വൈകല്യങ്ങൾ, പൊള്ളൽ എന്നിവയ്ക്കു കാരണമാകും. 'കണ്ണുകളുമായി ബന്ധപ്പെട്ട 15 ശതമാനം കേസുകളിലും കരിമരുന്ന് പ്രയോഗം മൂലമുള്ള പരുക്കുകളാണ് കാരണമാകുന്നതെന്നു ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മുഖത്തും ചെവിയിലും 16 ശതമാനം, നെഞ്ചുഭാഗത്ത് ആറുശതമാനം, കൈത്തണ്ടയിൽ 10 ശതമാനം, 30 ശതമാനം കൈകളിലും 23 ശതമാനം കാലുകളിലും എന്നിങ്ങനെയാണ് ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ പരുക്കുകൾ'.

സ്ഫോടകവസ്തുക്കളിൽ പടക്കങ്ങളുമുണ്ട്

fire-new

ആയുധങ്ങൾ, വെടിമരുന്ന്, സ്ഫോടകവസ്തുക്കൾ, സൈനിക ഉപകരണങ്ങൾ, അപകടകരമായ വസ്തുക്കൾ എന്നിവയെക്കുറിച്ചുള്ള ഫെഡറൽ നിയമത്തിൽ സ്ഫോടകവസ്തുക്കളുടെ നിർവചനത്തിൽ പടക്കങ്ങൾ ഉൾപ്പെടുന്നുവെന്ന് അധികൃതർ വ്യക്തമാക്കുന്നു. നിയമപ്രകാരം ലൈസൻസോ പെർമിറ്റോ നേടാതെ ഏതെങ്കിലും രൂപത്തിൽ സ്ഫോടകവസ്തുക്കൾ ഏറ്റെടുക്കുക, കൈവശം വയ്ക്കുക, ഇറക്കുമതി–കയറ്റുമതി ചെയ്യുക, പുനർ കയറ്റുമതി ചെയ്യുക, കടത്തിവിടുക, ഘട്ടം ഘട്ടമായി കയറ്റി അയക്കുക, വ്യാപാരം നടത്തുക, നിർമിക്കുക തുടങ്ങിയവയ്ക്കൊന്നും അനുവാദമില്ല. 

ഒരുലക്ഷത്തിൽ കുറയാത്ത പിഴ

ലൈസൻസില്ലാതെ വ്യാപാരം നടത്തുന്ന ആർക്കും ഒരു വർഷത്തിൽ കുറയാത്ത തടവും ഒരു ലക്ഷം ദിർഹത്തിൽ കുറയാത്ത പിഴയും അല്ലെങ്കിൽ ഈ രണ്ട് പിഴകളിൽ ഒന്ന് ശിക്ഷയായും ലഭിക്കും. രാജ്യത്തിനകത്തും പുറത്തും കയറ്റുമതി ചെയ്യുകയോ നിർമിക്കുകയോ ചെയ്യുന്നതും കുറ്റകരമാണു. നിയമവിരുദ്ധമായി പടക്കങ്ങൾ വ്യാപാരം ചെയ്യുകയോ കൈവശം വയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവരെ 901 എന്ന നമ്പറിൽ ദുബായ് പൊലീസിന്റെ കോൾ സെന്‍ററിൽ വിളിച്ച് അറിയിക്കാൻ പൊലീസ് താമസക്കാരോട് ആവശ്യപ്പെട്ടു. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ, ഔട്ട്‌ഡോർ പരസ്യങ്ങൾ, നേരിട്ടുള്ള ഇ മെയിൽ സന്ദേശങ്ങൾ എന്നിവയിലൂടെ കഴിയുന്നത്ര ആളുകളിലേയ്ക്ക് ക്യാംപെയിൻ സന്ദേശം എത്തിച്ചു അവബോധം പകരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com