ADVERTISEMENT

അബുദാബി∙ വ്യാജ റിക്രൂട്മെന്റ് വഴി യുഎഇയിൽ എത്തിയ ഒട്ടേറെ മലയാളി വനിതകൾ ജോലിയില്ലാതെ അലയുന്നു.  േബബി സിറ്റർ, ഹൗസ്മെയ്ഡ്, ഹോംനഴ്സ് തുടങ്ങിയ ജോലിക്കായി എത്തിച്ച ഇവരിൽ പലർക്കും വാഗ്ദാനം ചെയ്ത ജോലിയോ ശമ്പളമോ ലഭിച്ചില്ല. സന്ദർശക വീസ നൽകി ഒരു ലക്ഷം മുതൽ 1.8 ലക്ഷം രൂപ വരെ ഈടാക്കിയാണ് ഈ ക്രൂരത.

Read also : എണ്ണ ഉൽപാദനം കുത്തനെ വെട്ടിക്കുറക്കാൻ തീരുമാനിച്ച് ഒപെക് പ്ലസ് രാജ്യങ്ങൾ

താമസ സ്ഥലത്തെ വാടക നൽകാൻ കഴിയാതെയും ഭക്ഷണത്തിനു വകയില്ലാതെയും പ്രയാസത്തിലാണ് പലരും. അതിലുപരി വീസ കാലാവധി കഴിഞ്ഞതിനുള്ള പിഴയുമുണ്ട്. നാട്ടിൽ കടക്കെണിമൂലം കുടുംബത്തെ കരകയറ്റാൻ കടൽകടന്ന ഇവരിൽ പലരും പ്രവാസ ലോകത്തും കടക്കാരായി മാറിയിരിക്കുന്നു. ഇത്രയും തുക വീസയ്ക്കു നൽകിയശേഷം വെറുംകയ്യോടെ നാട്ടിലേക്കു തിരിച്ചു പോകേണ്ടി വരുന്നതിലെ വിഷമവുമുണ്ട്.

 

മറ്റു എവിടെയെങ്കിലും അനുയോജ്യമായ ജോലി ചെയ്തു തുടരാൻ ആഗ്രഹിക്കുന്നവരാണ് ഏറെയും. 1800 ദിർഹം ശമ്പളത്തിന് ഡേ കെയർ സെന്ററിൽ ജോലി വാഗ്ദാനം ചെയ്ത മലപ്പുറം സ്വദേശിനിയെ ഏജന്റ് എത്തിച്ചത് ലേബർ സപ്ലെ കമ്പനിയിൽ. നാട്ടിൽ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ഇവരോട് 1300 ദിർഹം ശമ്പളത്തിന് വീട്ടുജോലിക്കു പോകാനായിരുന്നു നിർദേശം. സാമ്പത്തിക പ്രയാസം മൂലം അതു സ്വീകരിച്ചു.

 

വീട്ടുകാർ 1000 ദിർഹമാണ് ശമ്പളം നൽകിയത്. വിശ്രമമില്ലാതെ 3 ജോലി ചെയ്യിക്കുകയും കൃത്യമായി ഭക്ഷണം  പോലും നൽകാതെ പ്രയാസപ്പെടുത്തുകയും ചെയ്തതോടെ തിരിച്ചു ഏജൻസി ഓഫിസിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ വീസ റദ്ദാക്കി തിരിച്ചയച്ചു. പിന്നീട് ഒമാനിലേക്കു പോകാനായിരുന്നു ഏജന്റിന്റെ നിർദേശം. എന്നാൽ നേരത്തെ ഒമാനിലേക്കു പോയവരുടെ കഷ്ടപ്പാട് അറിഞ്ഞ ഇവർ അതു വേണ്ടന്നുവച്ച് ഇന്നു നാട്ടിലേക്കു തിരിച്ചുപോകും.

 

കായംകുളം സ്വദേശിനിയുടെ പക്കൽനിന്ന് വീസയ്ക്കായി 1.8 ലക്ഷം രൂപയാണ് ഏജന്റ് ആവശ്യപ്പെട്ടത്. പണം മുഴുവൻ നൽകിയതിനുശേഷമാണ് പാസ്പോർട്ട് തിരിച്ചുനൽകിയത്. ഇതോടെ ഇവർ മറ്റു ജോലി കണ്ടെത്തുകയായിരുന്നു. ഗൾഫിൽ ജോലി വാഗ്ദാനം ലഭിക്കുമ്പോൾ വീണ്ടുവിചാരമില്ലാതെ പുറപ്പെടുന്നവരാണ് ചതിയിൽ പെടുന്നത്. നോർക്ക വഴിയോ അതാതു രാജ്യത്തെ ഇന്ത്യൻ എംബസി മുഖേനയോ വീസ നിജസ്ഥിതി ഉറപ്പുവരുത്തണം. കേന്ദ്രസർക്കാരിന്റെ ഇ–മൈഗ്രേറ്റ് സംവിധാനം വഴിയാണെങ്കിൽ തൊഴിൽ സുരക്ഷ ഉറപ്പാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com