റമസാൻ മാസം ഒമാനിൽ താമസ കെട്ടിടങ്ങളിലെ ജലവിതരണം വിഛേദിക്കില്ല
Mail This Article
മസ്‌കത്ത് ∙ ഒമാനില്‍ താമസ കെട്ടിടങ്ങളിലെ ജലവിതരണ കണക്ഷന്‍ വിഛേദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി പബ്ലിക് സര്‍വിസസ് റെഗുലേഷന്‍ അതോറിറ്റി. റമസാന്‍ മാസത്തില്‍ റസിഡന്‍ഷ്യല്‍ വരിക്കാരുടെ ജല സേവനങ്ങള്‍ വിഛേദിക്കുന്നത് പുതിയ ഉത്തരവില്‍ വിലക്കിയതായി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സലിം ബിന്‍ നാസര്‍ അല്‍ ഔഫി പറഞ്ഞു.
Read Also: മാർബെർഗ് വൈറസ്: രണ്ടു രാജ്യങ്ങളിലേക്ക് യാത്രാ നിയന്ത്രണവുമായി യുഎഇ
വാരാന്ത്യങ്ങള്‍ക്കും മറ്റു പൊതുഅവധികള്‍ക്കും മുമ്പുള്ള അവസാന പ്രവൃത്തി ദിവസങ്ങളിലും വാട്ടര്‍ കണക്ഷനുകള്‍ വിഛേദിക്കാൻ പാടില്ല. ജല വിതരണം വിച്ഛേദിക്കാന്‍ കുറഞ്ഞത് 10 ദിവസം മുൻപെങ്കിലും നോട്ടീസ് നല്‍കിയിരിക്കണം. കുടിശ്ശികയുടെ നാലിലൊന്നോ പകുതിയോ അടക്കുക, അല്ലെങ്കില്‍ ഒരു നിശ്ചിത കാലയളവിനുള്ളില്‍ കുടിശ്ശികകള്‍ ഗഡുക്കളായി തീര്‍ക്കാന്‍ സമ്മതികുക തുടങ്ങിയ സാഹചര്യങ്ങളില്‍ കണക്ഷന്‍ പുനഃസ്ഥാപിക്കാമെന്നും പുതിയ മാനദണ്ഡങ്ങളില്‍ വ്യക്തമാക്കുന്നു.
ബില്ലുകള്‍ അടക്കാതിരിക്കുക, വൈകി ബില്‍ അടക്കുക, കണക്ഷന്‍ അഭ്യര്‍ഥനയില്‍ സൂചിപ്പിച്ചിട്ടുള്ളതല്ലാതെ മറ്റു ആവശ്യങ്ങള്‍ക്കായി ജലം ഉപയോഗിക്കുക, അംഗീകൃത മാനദണ്ഡങ്ങള്‍ പാലിക്കതെയുള്ള കണക്ഷനുകള്‍, മറ്റു വരിക്കാരെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ വെള്ളം ദുരുപയോഗം ചെയ്യുക എന്നിങ്ങനെയുള്ള അഞ്ച് സാഹചര്യങ്ങളില്‍ ജലവിതരണം വിഛേദിക്കും.
സ്മാര്‍ട്ട് മീറ്ററുകളുള്ള റസിഡന്‍ഷ്യല്‍ വരിക്കാരുടെ സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നത് മൂന്നു മണിക്കൂറിനുള്ളിലും സ്മാര്‍ട്ട് മീറ്ററുകള്‍ ഇല്ലാത്ത വരിക്കാരുടേത് ആറ് മണിക്കൂറിനുള്ളിലും നടത്തണമെന്നും വ്യവസ്ഥയില്‍ പറയുന്നു. മാര്‍ച്ച് 27ന് പുറപ്പെടുവിച്ച ഉത്തരവ് ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ഇതിനോടകം പ്രാബല്യത്തിവരികയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
English Summary: Oman's Public Services Regulation Authority issues decision on water services during Ramadan