ഗോ ഫസ്റ്റ് സർവീസ്: ആശ്വാസത്തോടെ മലബാറുകാർ
Mail This Article
അബുദാബി∙ പ്രവാസികൾ പ്രത്യേകിച്ച് മലബാറുകാർക്ക് പ്രതീക്ഷ പകരുന്നതാണ് ഗോ ഫസ്റ്റ് സർവീസ് പുനരാരംഭിക്കുമെന്ന വാർത്ത. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഈ മാസം 3 മുതൽ 12 വരെ സേവനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു.
എന്നാൽ ഈ മാസം 19 വരെയുള്ള ടിക്കറ്റ് ബുക്കിങും വിൽപനയും നിർത്താൻ വ്യോമയാന വകുപ്പ് ആവശ്യപ്പെട്ടിരുന്നു. 19ന് ശേഷമുള്ള തീയതികളിൽ സേവനം പുനരാരംഭിക്കാനാണ് ആലോചിക്കുന്നത്. ഗോ ഫസ്റ്റ് നിർത്തിയതോടെ ദുബായ്, അബുദാബി സെക്ടറിൽനിന്ന് മലബാറിലേക്കുള്ള വിമാന ടിക്കറ്റ് കുറഞ്ഞിരുന്നു. ഈ സെക്ടറിൽ ഉയർന്ന തുകയും കൊടുക്കേണ്ടിവന്നിരുന്നു. അബുദാബിയിൽനിന്നു കണ്ണൂർ, കോഴിക്കോട്, മംഗലാപുരം സെക്ടറിലേക്കു പോകേണ്ടവരാണ് കൂടുതൽ ദുരിതത്തിലായത്. ഈ സെക്ടറിലേക്ക് പരിമിത സർവീസ് മാത്രമായതാണ് യാത്രാപ്രശ്നം രൂക്ഷമായത്.
ജൂൺ അവസാന വാരം ഗൾഫിലെ വേനൽ അവധിക്കാലം തുടങ്ങുന്നതിനാൽ പ്രവാസി കുടുംബങ്ങളും ആശങ്കയിലായിരുന്നു. വിവിധ സംഘടനകളും വ്യക്തികളും കേന്ദ്ര, സംസ്ഥാന സർക്കാരിന് നിവേദനം നൽകിയിരുന്നു.സർവീസ് റദ്ദാക്കേണ്ടിവന്നതിൽ ഖേദം പ്രകടിപ്പിച്ച അധികൃതർ മുഴുവൻ പണവും തിരിച്ചുനൽകുമെന്നും യാത്രക്കാരെ നേരത്ത അറിയിച്ചിരുന്നു. സേവനം പുനരാരംഭിക്കുന്നതോടെ യാത്രാ തീയതി പുനഃക്രമീകരിക്കാനും അവസരമൊരുക്കുമെന്ന് അധികൃതർ അറിയിച്ചു.
English Summary: Expats happy about the news of resumption of go first service