ADVERTISEMENT

ദോഹ∙ ഖത്തർ-ബഹ്‌റൈൻ വ്യോമഗതാഗതം സാധാരണഗതിയിലാകാൻ 2 ദിനം കൂടി ശേഷിക്കെ ദോഹ-ബഹ്‌റൈൻ വിമാന ടിക്കറ്റ് ബുക്കിങ് പുരോഗമിക്കുന്നു. വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഈ മാസം 25 മുതൽ ഖത്തറിൽ നിന്ന് ബഹ്‌റൈനിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത്. ഖത്തർ എയർവേയ്സ് ദോഹ-ബഹ്‌റൈൻ നേരിട്ടുള്ള ടിക്കറ്റ് ബുക്കിങ് തുടങ്ങിക്കഴിഞ്ഞു.

Also read: കരുതലിന്റെ കാവലായി ഐസിബിഎഫ് ലൈഫ് പോളിസി

ഖത്തർ എയർവേയ്‌സ് വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം ദിവസവും രാത്രി 8ന് ദോഹയിൽ നിന്ന് പുറപ്പെടുന്ന എയർബസ് എ320 തിരികെ ബഹ്‌റൈനിൽ നിന്ന് രാത്രി 10.20ന് ദോഹയിലേക്കു പുറപ്പെടും. 50 മിനിറ്റ് ആണ് ദോഹ-ബഹ്‌റൈൻ യാത്രാ സമയം. ഇക്കോണമി വിഭാഗത്തിൽ ദോഹ-ബഹ്‌റൈൻ യാത്രയ്ക്ക് ഒരാൾക്ക് 1,210 റിയാൽ (ഏകദേശം 27,382 രൂപ) ആണ് ടിക്കറ്റ് നിരക്ക്. ഫസ്റ്റ് എലൈറ്റ് സീറ്റിനാണെങ്കിൽ 4,780 റിയാൽ (1,08,171 രൂപ). അന്നേ ദിവസം തന്നെ ബഹ്‌റൈൻ-ദോഹ യാത്രയ്ക്ക് 1,109 റിയാലാണ് (25,096 രൂപ) നിരക്ക്. ബഹ്‌റൈന്റെ ഗൾഫ് എയറും ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.

 

ദിവസേന ഒന്നിലധികം സർവീസുകളാണ് ബഹ്‌റൈൻ-ദോഹ റൂട്ടിൽ ഗൾഫ് എയർ പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തറും ബഹ്‌റൈനും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് വ്യോമഗതാഗതം വീണ്ടും സജീവമാകുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 12ന് റിയാദിലെ ഗൾഫ് സഹകരണ കൗൺസിൽ ആസ്ഥാനത്ത് ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ചർച്ചകളിലാണ് നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനും വ്യോമ ഗതാഗതം തുടങ്ങാനും തീരുമാനമായത്.

 

ബഹ്‌റൈനും ഖത്തറും തമ്മിലുള്ള ഭിന്നതകൾ പരിഹരിച്ച് വ്യോമഗതാഗതം സാധാരണനിലയിലേക്ക് എത്തുമ്പോൾ ഖത്തറിലെയും ബഹ്‌റൈനിലെയും പ്രവാസി മലയാളികൾക്കും വലിയ ആശ്വാസമാകും. ഗൾഫ് രാജ്യങ്ങൾ ചുറ്റിക്കറങ്ങാതെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാൻ ബഹ്‌റൈനിലേക്കും ഖത്തറിലേക്കും നേരിട്ടെത്താം. ഇരു രാജ്യങ്ങളിലും ബിസിനസ് നടത്തുന്നവർക്കും ഇനി യാത്രാച്ചെലവ് കുറയും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com