ADVERTISEMENT

ഖോർഫക്കാൻ ∙ അരനൂറ്റാണ്ടോളമായി കടലുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്. പക്ഷേ, ഇത് ജീവിതത്തിലെ ആദ്യാനുഭവം– ഖോർഫക്കാൻ ഷർഖ് ദ്വീപിൽ മറിഞ്ഞ ബോട്ടുകളിലൊന്നിന്‍റെ ഡ്രൈവർ കണ്ണൂർ അഴീക്കോട് സ്വദേശി പ്രദീപിന്റേതാണ് ഇൗ വാക്കുകൾ. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ നടന്ന ബോട്ടപകടത്തിന്റെ നടുക്കുന്ന ഒാർമകളിലാണ് ഇൗ അറുപതുകാരൻ. കഴിഞ്ഞ 30 വർഷമായി ഖോർഫക്കാനിൽ ഉല്ലാസ ബോട്ട് ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം ഇതാദ്യമായാണ് ഇത്തരത്തിലൊരു അപകടം മുഖാമുഖം നേരിടുന്നത്. 

Read Also: ഖോര്‍ഫക്കാനിൽ ബോട്ടപകടത്തിൽപ്പെട്ടത് തമിഴ് കുടുംബം; ഡ്രൈവർമാരിലൊരാൾ മലയാളി

ഭാര്യയും ഭർത്താവും രണ്ടു കുട്ടികളുമടങ്ങുന്ന തമിഴ് കുടുംബമായിരുന്നു ബോട്ടിലുണ്ടായിരുന്നത്. പതിവായി അവധി ദിവസങ്ങളിൽ ബോട്ട് യാത്രയ്ക്ക് ഇവരെത്താറുണ്ട്. അങ്ങനെയുണ്ടായ സൗഹൃദം ശനിയാഴ്ചയും അവരെ പ്രദീപിന്റെ ബോട്ടിലെത്തിച്ചു. ഖോർഫക്കാൻ കോർണിഷിൽ നിന്നായിരുന്നു ഷർഖ് ദ്വീപിലേയ്ക്ക് യാത്ര പുറപ്പെട്ടത്. അന്ന് കടല്‍ വളരെ ശാന്തമായിരുന്നു. കടൽക്ഷോഭത്തിനോ മറ്റോ സാധ്യതയുണ്ടെങ്കിൽ ഒരിക്കലും തീരദേശ സേന ബോട്ട് യാത്ര അനുവദിക്കാറില്ല. 10 പേർക്ക് വരെ ഒരേ സമയം കയറാവുന്ന അമേരിക്കൻ എന്‍ജിനുള്ള കരുത്തുറ്റ ഫൈബർ ബോട്ടായിരുന്നു പ്രദീപ് ഒാടിച്ചിരുന്നത്. 

ഖോർഫക്കാൻ ബീച്ചിൽ നിന്ന് ഇത്തരം ടൂറിസ്റ്റ് സർവീസ് നടത്തുന്ന മുപ്പതോളം ബോട്ടുകളുണ്ട്. ഇതുപോലുള്ള മറ്റൊരു ബോട്ട് പ്രദീപിന്റെ ബോട്ടിന്റെ തൊട്ടു മുന്നിൽ യാത്ര ചെയ്യുന്നുണ്ടായിരുന്നു. പഞ്ചാബ് സ്വദേശികളായ മൂന്നു യാത്രക്കാരും രണ്ടു ജീവനക്കാരുമാണ് ആ ബോട്ടിലുണ്ടായിരുന്നത്. പെട്ടെന്ന് ശക്തമായ കാറ്റടിക്കുകയും കടലിൽ ചുഴലി പ്രത്യക്ഷപ്പെടുകയും അതിൽ 2 ബോട്ടും പെടുകയും ചെയ്തു. 

മുൻപിലുണ്ടായിരുന്ന ബോട്ട് ആദ്യം മറിഞ്ഞു. തുടർന്ന് പ്രദീപിന്റെ ബോട്ടും. യാത്രക്കാരെല്ലാം വെള്ളത്തിൽ വീണു. എല്ലാവരും വല്ലാതെ ഭയന്നുപോയി. സ്ത്രീകളും കുട്ടികളുമെല്ലാം നിലവിളിച്ചു. ഉടൻ പ്രദീപ് തീരദേശ സേനയ്ക്ക് വിവരമറിയിച്ചു. ഒട്ടും വൈകാതെ സ്ഥലത്ത് കുതിച്ചെത്തിയ രക്ഷാപ്രവർത്തകര്‍ക്കൊപ്പം ചേർന്ന് പ്രദീപും പ്രവർത്തിച്ചു. എല്ലാവരെയും രക്ഷിച്ച് ബോട്ടുകളിൽ കയറ്റി. മിക്കവരും വെള്ളം കുടിച്ച് അവശരായിരുന്നു. പ്രദീപിന്റെ ബോട്ട് അവരെയും കൊണ്ട് തീരത്തേയ്ക്ക് പാഞ്ഞു.

നാട്ടിൽ മത്സ്യത്തൊഴിലാളി; ആ പരിചയം തുണയായി

നാട്ടിൽ മത്സ്യത്തൊഴിലാളിയായ പ്രദീപിന് സ്വന്തമായി തോണിയും വലയുമുണ്ടായിരുന്നു. ഏത് പ്രതികൂല കാലാവസ്ഥയോടും മല്ലിട്ടാണ് വർഷങ്ങളോളം മത്സ്യബന്ധനം നടത്തിയത്. ആ പ്രവൃത്തിപരിചയം കൈമുതലായി പിന്നീട് യുഎഇയിലേയ്ക്ക് വന്നു. സ്വദേശിയുടെ ഉല്ലാസ ബോട്ടിൽ ഡ്രൈവറായി ചേർന്നു. താമസവും ഭക്ഷണവും പ്രതിമാസം 1300 ദിർഹവും ലഭിക്കുന്നു. ബോട്ടുടമയും കുടുംബവും തന്നെ അവരുടെ ഒരംഗത്തെപ്പോലെയാണ് കരുതുന്നതെന്ന് പ്രദീപ് മനോരമ ഒാൺലൈനിനോട് പറഞ്ഞു. 

അപകടമുണ്ടായപ്പോൾ അവരെല്ലാം നൽകിയ സാന്ത്വനം ജീവിതത്തിലൊരിക്കലും മറക്കില്ല. കോവിഡ്19 കാലത്ത് ടൂറിസം നിലച്ചതോടെ നാട്ടിലേയ്ക്ക് തിരിച്ചുപോയതായിരുന്നു. മഹാമാരിക്കാലം മുഴുവൻ നാട്ടിൽ കഴിയേണ്ടി വന്നു. പിന്നീട് നല്ലനാളുകൾ തിരിച്ചെത്തിയപ്പോൾ പ്രതീക്ഷിച്ചിരുന്ന അർബാബിന്റെ ഫോൺ കോളെത്തി. വീണ്ടും ഖോർഫക്കാൻ തീരത്തേയ്ക്ക്. ഇപ്പോഴുള്ള തൊഴിൽ വീസ തീരുന്നതുവരെ ഇവിടെ നിൽക്കണമെന്നാണ് ആഗ്രഹം. ഭാര്യയും 2 പെൺമക്കളും നാട്ടിലുണ്ട്. മക്കളിലൊരാളുടെ വിവാഹം കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com