മസ്‌കത്ത് ∙ ഒമാൻ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഞായറാഴ്ച ഔദ്യോഗിക സന്ദര്‍ശനത്തിനായി അയല്‍ രാജ്യമായ ഇറാനിലേക്ക് പുറപ്പെടും. രണ്ടു ദിവസത്തെ സന്ദര്‍ശനമാണ് സുല്‍ത്താന്റേതെന്ന് റോയല്‍ കോര്‍ട്ട് ദീവാന്‍ അറിയിച്ചു. ഇറാന്‍ പ്രസിഡന്റ് ഡോ.ഇബ്‌റാഹീം റെയ്‌സിയുടെ ക്ഷണപ്രകാരമാണ് സുല്‍ത്താന്റെ സന്ദര്‍ശനം.
ഡെപ്യൂട്ടി പ്രധാനമന്ത്രി (പ്രതിരോധം) സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സെയ്ദ്, റോയല്‍ കോര്‍ട്ട് ദീവാന്‍ മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, റോയല്‍ ഓഫീസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅമാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, ധനമന്ത്രി സുല്‍ത്താന്‍ ബിന്‍ സാലിം അല്‍ ഹബ്‌സി, പ്രൈവറ്റ് ഓഫീസ് മേധാവി ഡോ.ഹമദ് ബിന്‍ സെയ്ദ് അല്‍ ഔഫി, ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ അബ്ദുസലാം ബിന്‍ മുഹമ്മദ് അല്‍ മുര്‍ശിദി, വാണിജ്യ മന്ത്രി ഖെയ്‌സ് ബിന്‍ മുഹമ്മദ് അല്‍ യൂസഫ്, ഊര്‍ജ മന്ത്രി എന്‍ജിനീയര്‍ സാലിം ബിന്‍ നാസര്‍ അല്‍ ഔഫി, സുല്‍ത്താന്റെ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് വൈസ് അഡ്മിറല്‍ അബ്ദുല്ല ബിന്‍ ഖാമിസ് അല്‍ റഈസി, അംബാസഡര്‍ അറ്റ് ലാര്‍ജ് ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ഹിനായ്, ഇറാനിലെ ഒമാന്‍ അംബാസഡര്‍ ഇബ്‌റാഹിം ബിന്‍ അഹ്മദ് അല്‍ മുഐനി അടക്കമുള്ള ഉന്ന വ്യക്തിത്വങ്ങള്‍ സുല്‍ത്താനെ അനുഗമിക്കും.
ഒമാനും ഇറാനും തമ്മിലുള്ള സുഹൃദ്ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഉതകുന്നതാണ് സന്ദര്‍ശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിയ തലങ്ങളിലെത്താനും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും നയതന്ത്രബന്ധം കൂടുതല്‍ ശക്തമാക്കാനും സുല്‍ത്താന്റെ സന്ദര്‍ശനം വഴിവെക്കും. കഴിഞ്ഞ വര്‍ഷം മേയിൽ ഇറാന്‍ പ്രസിഡന്റ് ഇബ്‌റാഹിം റെയ്‌സി ഒമാൻ സന്ദര്‍ശിച്ചിരുന്നു.
English Summary: Sultan of Oman to visit Iran on Sunday.