ഖത്തർ എയർവേയ്സിന്റെ പുതിയ ദീർഘദൂര വിമാനങ്ങളിൽ ഫസ്റ്റ് ക്ലാസ് സീറ്റില്ല
Mail This Article
ദോഹ∙ ഖത്തര്‍ എയര്‍വേയ്സിന്റെ പുതിയ ദീര്‍ഘദൂര വിമാനങ്ങളില്‍ നിന്ന് ഫസ്റ്റ് ക്ലാസ് സീറ്റുകള്‍ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്. ഫസ്റ്റ് ക്ലാസുകളിലേത് പോലെ തന്നെ എല്ലാവിധ സൗകര്യങ്ങളുമുള്ളതിനാല്‍ കൂടുതല്‍ പേരും ബിസിനസ് ക്ലാസ് എടുക്കുന്നതും ഫസ്റ്റ് ക്ലാസ് സീറ്റുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു തുടങ്ങിയതുമാണ് ഒഴിവാക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന കാരണങ്ങളെന്ന് ഇസ്താന്‍ബുള്ളില്‍ നടത്തിയ അഭിമുഖത്തില്‍ ഖത്തര്‍ എയര്‍വേയ്സ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍ വ്യക്തമാക്കി.
ഫസ്റ്റ് ക്ലാസിനെക്കാള്‍ ഖത്തര്‍ എയര്‍വേയ്സിന്റെ പ്രത്യേകം രൂപകല്പന ചെയ്ത ക്യൂ സ്യൂട്ട് എന്ന ബിസിനസ് ക്ലാസിനാണ് കൂടുതല്‍ ഭാവിയെന്നും അല്‍ ബേക്കര്‍ ചൂണ്ടിക്കാട്ടി. ഖത്തര്‍ എയര്‍വേയ്സ് ഓര്‍ഡര്‍ ചെയ്തിരിക്കുന്ന 25 വിമാനങ്ങളില്‍ 10 എണ്ണം മാത്രമാണ് നിര്‍മാണ കമ്പനികള്‍ ഈ വര്‍ഷം ഡെലിവറി ചെയ്യുക.
വരും വര്‍ഷങ്ങളില്‍ ബോയിങ് 777-9 എസ് ഉള്‍പ്പെടെയുള്ള പുതിയ വിമാനങ്ങളില്‍ ഫസ്റ്റ് ക്ലാസ് സീറ്റുകള്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അല്‍ബേക്കര്‍ വ്യക്തമാക്കിയിരുന്നതായി രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ദീര്‍ഘദൂര വിമാനങ്ങളിലെ ഫസ്റ്റ് ക്ലാസ് സീറ്റുകളുടെ കാര്യത്തില്‍ വ്യത്യസ്ത സമീപനങ്ങളാണ് മിക്ക എയര്‍ലൈനുകളും സ്വീകരിക്കുന്നത്. ചിലവ വലിയ നിക്ഷേപം നടത്തുമ്പോള്‍ മറ്റ് ചില എയര്‍ലൈനുകള്‍ ബിസിനസ് ക്ലാസിലാണ് കൂടുതല്‍ നിക്ഷേപം നടത്തുന്നത്. അതുകൊണ്ടു തന്നെ ബിസിനസ് ക്ലാസുകളുടെ ഗുണനിലവാരവും സൗകര്യങ്ങളും ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്.
English Summary: Qatar Airways to scrap first-class seats on long-haul flights.