ADVERTISEMENT

റിയാദ്∙ ഈജിപ്ഷ്യൻ സയാമിസ് ഇരട്ടകളായ സൽമയെയും സാറയെയും ഡോ. അബ്ദുല്ല അൽ റബീഹയുടെ നേതൃത്വത്തിലുള്ള ശസ്ത്രക്രിയാ സംഘം വിജയകരമായി വേർപെടുത്തി.

Read also: അവധിക്കാല തിരക്ക് നേരിടാൻ സേവനങ്ങൾ വിപുലമാക്കി യുഎഇ വിമാനത്താവളങ്ങൾ...


2021 നവംബര്‍ 23 നാണ് പരിശോധനകള്‍ക്കും വേര്‍പെടുത്തല്‍ ശസ്ത്രക്രിയക്കുള്ള സാധ്യത പഠിക്കാനും ഈജിപ്ഷ്യന്‍ സയാമിസ് ഇരട്ടകളായ സൽമയെയും സാറയെയും റിയാദിലെത്തിച്ചത്. പരിശോധനയില്‍ കുട്ടികളുടെ മസ്തിഷ്‌കവും മസ്തിഷ്‌കത്തിന് ചുറ്റുമുള്ള വെനസ് സൈനസുകളും പരസ്പരം ഒട്ടിപ്പിടിച്ച നിലയിലാണെന്ന് വ്യക്തമായിരുന്നു.

31 ശസ്ത്രക്രിയാ വിദഗ്ധർ, കൺസൾട്ടന്റുകൾ, സ്പെഷ്യലിസ്റ്റുകൾ, നഴ്സിങ്, ടെക്നിക്കൽ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് 17 മണിക്കൂർ നീണ്ടുനിന്ന സങ്കീർണമായ ശസ്ത്രക്രിയ നടത്തിയത്.

പീഡിയാട്രിക് ന്യൂറോ സര്‍ജന്‍ ഡോ. മുഅ്തസം അല്‍സഅബിയുടെയും പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധന്‍ ഡോ. മുഹമ്മദ് അല്‍ഫൗസാന്റെയും പീഡിയാട്രിക് അനസ്‌തേഷ്യ വിദഗ്ധന്‍ ഡോ. നിസാര്‍ അല്‍സുഗൈബിയുടെയും നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം മസ്തിഷ്‌കവും തലച്ചോറിന് ചുറ്റുമുള്ള വെനസ് സൈനസുകളും വേര്‍പ്പെടുത്താന്‍ ആഴ്ചകളുടെയും മാസങ്ങളുടെയും ഇടവേളകളില്‍ നാലു വേറിട്ട ശസ്ത്രക്രിയകള്‍ കുട്ടികള്‍ക്ക് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

സൗദി നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ശസ്ത്രക്രിയ നടത്തിയതെന്ന് റോയൽ കോർട്ട് ഉപദേഷ്ടാവും കിങ്‌ സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെഎസ്‌റെലീഫ്) സൂപ്പർവൈസർ ജനറലുമായ ഡോ. അൽ റബീഹ് പറഞ്ഞു. കഴിഞ്ഞ 33 വർഷത്തിനിടയിൽ, 23 സഹോദര സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള 57 സയാമിസ് ഇരട്ടകളെയാണ് സൗദിയിൽ വേർപ്പെടുത്തിയത്. 

സൽമാൻ രാജാവിനോടും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനോടും ഡോ.അൽ റബീഹ് തന്റെ അഭിനന്ദനവും നന്ദിയും അറിയിച്ചു. ഇരട്ടക്കുട്ടികൾക്ക് ചികിത്സ നൽകിയ സൗദി നേതൃത്വത്തിനും വിദഗ്ധ മെഡിക്കൽ സംഘത്തിനും അവരുടെ മാതാപിതാക്കൾ നന്ദി അറിയിച്ചു. രാജ്യത്തിന്റെ മഹത്തായ മാനുഷിക പ്രവർത്തനങ്ങളെ അവർ പ്രശംസിച്ചു. രാജ്യത്തിലുടനീളം തങ്ങൾക്ക് നൽകിയ ഊഷ്‌മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യമര്യാദയ്‌ക്കും അവർ നന്ദി പ്രകടിപ്പിച്ചു.

English Summary: Egyptian conjoined twins successfully separated after 17-hour surgery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com