ADVERTISEMENT

ദോഹ∙ മെട്രോയിലും ലുസെയ്ൽ ട്രാമിലും ഈദിന്റെ ആദ്യ 4 അവധി ദിനങ്ങളിൽ യാത്ര ചെയ്തത് 6,33,375 പേർ. ജൂൺ 28 മുതൽ ജൂലൈ ഒന്നു വരെയുള്ള കണക്കാണിത്. ദോഹ മെട്രോയിൽ മാത്രം 6,13,120 പേരും ലുസെയ്ൽ ട്രാമിൽ 20,255 പേരുമാണ് യാത്ര ചെയ്തത്. ഷോപ്പിങ് മാളുകൾ, പാർക്കുകൾ, മറ്റ് വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ആഘോഷത്തിൽ പങ്കെടുക്കാൻ യാത്ര ചെയ്തവരുടെ കണക്കാണിത്.

 

അവധി ദിനങ്ങളിൽ പ്രധാന വിനോദ, സാംസ്‌കാരിക കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാൻ ഭൂരിഭാഗം പേരും തിരഞ്ഞെടുക്കുന്ന പ്രധാന യാത്രാ മാർഗമായി ദോഹ മെട്രോയും ലുസെയ്ൽ ട്രാമും മാറി. പള്ളികളിൽ ഈദ് നമസ്‌കാരത്തിനെത്താൻ പുലർച്ചെ 4.30 മുതൽ മെട്രോ സർവീസ് നടത്തിയിരുന്നു. ഏപ്രിലിലെ ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ 17,28,394 പേരാണ് മെട്രോയിലും ട്രാമിലുമായി യാത്ര ചെയ്തത്.

 

സ്‌കൂൾ മധ്യവേനലവധിയെ തുടർന്ന് ഭൂരിഭാഗം പ്രവാസി കുടുംബങ്ങളും അവധിയാഘോഷത്തിന് രാജ്യത്തിന് പുറത്തു പോയതോടെയാണ് ഇത്തവണ യാത്രക്കാരുടെ എണ്ണം കുറഞ്ഞത്. തലസ്ഥാന നഗരമായ ദോഹയ്ക്കുള്ളിലെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചാണ് ദോഹ മെട്രോ സർവീസ്. ലുസെയ്ൽ സിറ്റിക്കുള്ളിലെ കാഴ്ചകൾ കാണാനാണ് ലുസെയ്ൽ ട്രാം ഉപയോഗിക്കുന്നത്.

 

മെട്രോ യാത്രക്കാർക്കായി മെട്രോ സ്‌റ്റേഷനുകളുടെ 4 കിലോമീറ്റർ പരിധിക്കുള്ളിൽ സൗജന്യ മെട്രോ ലിങ്ക് ബസുകളും സർവീസ് നടത്തുന്നുണ്ട്. അടുത്തിടെ ബിൻ മഹ്‌മൂദ് സ്‌റ്റേഷനിൽ നിന്ന് പുതിയ റൂട്ടിലേക്ക് എം303 ലിങ്ക് ബസ് സർവീസും ആരംഭിച്ചിട്ടുണ്ട്.  എല്ലാ വിഭാഗം യാത്രക്കാർക്കും സൗകര്യപ്രദമായ യാത്ര ഉറപ്പാക്കിയാണ് ദോഹ മെട്രോയുടെയും ട്രാമിന്റെയും പ്രവർത്തനം.

 

ഖത്തർ റെയിലും കാഴ്ചപരിമിതർക്കായി പ്രവർത്തിക്കുന്ന അൽ നൂർ സെന്ററും ചേർന്ന് ദോഹ രാജ്യാന്തര പുസ്തക മേളയിലാണ് കാഴ്ചപരിമിതർക്ക് മെട്രോ യാത്ര എളുപ്പമാക്കാൻ ബ്രെയിൽ ലിപി പ്രയോജനപ്പെടുത്തി പുതിയ ഗൈഡ് പുറത്തിറക്കിയത്. 2019 മേയ് 8നാണ് ദോഹ മെട്രോ സർവീസ് തുടങ്ങിയത്. റെഡ്, ഗ്രീൻ, ഗോൾഡ് ലൈനുകളിലായി 37 സ്‌റ്റേഷനുകളുണ്ട്. കഴിഞ്ഞ മൂന്നര വർഷത്തിനിടെ 10 കോടിയിലധികം പേരാണ് മെട്രോയിൽ യാത്ര ചെയ്തത്.

English Summary: Doha Metro, Lusail Tram Transport 633375 Passengers During Eid.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com