ADVERTISEMENT

ദോഹ. ജീവിതത്തില്‍ വ്യത്യസ്തവും പുതുമയുള്ളതുമായ കാര്യങ്ങള്‍ ചെയ്യണം. ഒഴിവു സമയം പോലും വെറുതെ കളയരുതെന്നാണ് 24 കാരനായ കോഴിക്കോട് വടകര വാണിമേല്‍ സ്വദേശിയും ഖത്തര്‍ മലയാളിയുമായ മുഹമ്മദ് റിഷാന്റെ തിയറി. അര്‍ബാബ് എന്ന ഒറ്റ റാപ്പ് ആല്‍ബത്തിലൂടെ റിഷാന്‍ തന്റെ തിയറി പ്രാക്ടിക്കലാക്കിയപ്പോള്‍ 2 മാസം കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ അര്‍ബാബ് കണ്ടത് 10 ലക്ഷത്തിലധികം പേര്‍. യു ട്യൂബില്‍ മൂന്നര ലക്ഷത്തിലധികവും. ആദ്യ റാപ്പ് ആല്‍ബത്തിലൂടെ തന്നെ പുതുതലമുറയുടെ ആരാധനാ പാത്രമായി കഴിഞ്ഞു ഈ ചെറുപ്പക്കാരന്‍. 

 

സാധാരണക്കാരായ ഗള്‍ഫ് പ്രവാസികളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് അര്‍ബാബ് എന്ന 3 മിനിറ്റ് നീളുന്ന റാപ്പിലൂടെ റിഷാന്‍ പറഞ്ഞു തീര്‍ത്തത്. അര്‍ബാബ് എന്നാല്‍ അറബിക് ഭാഷയില്‍ തൊഴിലുടമ എന്നാണ് അര്‍ഥം. ഖത്തറിലെ മിഷെറീബ്, സീലൈന്‍, ലുസെയ്ല്‍ ബൗളെവാര്‍ഡ് തുടങ്ങി നാലോ അഞ്ചോ ലൊക്കേഷനുകളില്‍ പ്രത്യേകിച്ചൊരു ഷെഡ്യൂള്‍ ഇല്ലാതെയാണ് വിഡിയോ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. 

 

ആരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഇന്‍സ്റ്റഗ്രാമിലെ  റീലുകളില്‍ നിന്നാണ് അര്‍ബാബ് എന്ന റാപ്പ് സംഗീതത്തിലേക്കുള്ള റിഷാന്റെ പുതിയ തുടക്കം. റാപ്പുകളുടെ പെരുമഴയ്ക്കിടയില്‍ പ്രമേയത്തിലെ പ്രത്യേകതയിലും പാട്ടിലും താളത്തിലും വരികളിലും ദൃശ്യങ്ങളിലും അവതരണത്തിലും മാത്രമല്ല കോസ്റ്റിയൂമില്‍ വരെ വ്യത്യസ്തത പുലര്‍ത്തിയെന്നതാണ് അര്‍ബാബിന്റെ പ്രത്യേകത. ഇതിനെല്ലാം പുറമെ എഡിറ്റിങ് മികവും റിഷാന്റെ കിടിലന്‍ ഫ്രീ-സ്റ്റൈല്‍ ഡാന്‍സും കൂടി ആയപ്പോള്‍ സംഗതി  ഉഷാര്‍. നാടന്‍ മുതല്‍ പാശ്ചാത്യ വേഷത്തില്‍ വരെ മിന്നിമറയുന്ന റിഷാന്റെ വേഷപകര്‍ച്ചകളില്‍ കൂടുതല്‍ കയ്യടി നേടിയത് അറബിയുടെ വേഷമാണ്. 

 

∙ 'റിഷാനെ നീ പൊളിച്ചെടാ' 

അര്‍ബാബ് പുറത്തിറക്കിയിട്ട് രണ്ടു മാസമേ ആയുള്ളു. റിഷാനേ നീ പൊളിച്ചെടാ..തകര്‍ത്തു എന്ന പോസിറ്റീവ് കമന്റുകളാണ് കൂടുതലും ലഭിക്കുന്നതെന്നു പറയുമ്പോള്‍ 4 വര്‍ഷമായി കൊണ്ടു നടന്ന സ്വപ്‌നം യാഥാർഥ്യമാക്കിയതിന്റെ സന്തോഷം മുഴുവന്‍ റിഷാന്റെ കണ്ണുകളിലും വാക്കുകളിലും കാണാം. തന്റെ റാപ്പിലെ ഓരോ വരികളും സമൂഹത്തിലെ സാധാരണക്കാരായ വ്യക്തികളുമായും അവരുടെ ജീവിതവുമായും ബന്ധപ്പെടുത്തിയുള്ളതാകണം എന്ന പക്ഷക്കാരനാണ് റിഷാന്‍. അര്‍ബാബ് എഴുതാന്‍ 3 മണിക്കൂറേ എടുത്തുള്ളു. പക്ഷേ പ്രൊഡക്ഷന്‍ ചെലവ് പോക്കറ്റിന് ഒതുങ്ങാതെ വന്ന കൊണ്ട് പുറത്തിറക്കാന്‍ 1 വര്‍ഷവും 4 മാസവും എടുത്തു-റിഷാന്‍ പറയുന്നു. അര്‍ബാബിന്റെ വരികളും സംവിധാനവും സംഗീതവുമെല്ലാം റിഷാന്‍ തന്നെയാണ്.

 

  

റിഷാന്റെ സ്വപ്‌നം നടത്താന്‍ ഉറ്റ സുഹൃത്തുക്കളായ ഫസലു റഹ്‌മാന്‍ (പ്രൊഡക്ഷന്‍ മാനേജര്‍), കിരണ്‍ നാണു മടത്തില്‍ (വിഡിയോ എഡിറ്റിങ്), ശ്രീചന്ദ് (ഡിഒപി), കളറിങ് (നിബു തോംസണ്‍), അയിഷ മൊയ്ദു (ഫോട്ടഗ്രഫി), ഷുറൂഖ് (മേക്ക് അപ്), സീന, പ്രമോദ്, നിസാം (പബ്ലിസിറ്റി ഡിസൈന്‍), ദാലിഫ് റഹിം, തമീം അന്‍സാരി എന്നിവര്‍ ക്യാമറയ്ക്ക് പിന്നില്‍ കട്ടയ്ക്ക് കൂടെ നിന്നപ്പോള്‍ അര്‍ബാബ് പുറംലോകം കണ്ടു. എംഎച്ച്ആര്‍ ആണ് അര്‍ബാബിന്റെ പ്രൊഡക്ഷന്‍. 

 

∙ റാപ്പിന്റെ സമവാക്യം

റാപ്പിന്റെ താളം, ചടുല വേഗത്തിലുള്ള ഹിപ്-ഹോപ് ഡാന്‍സ് ഇതൊക്കെ  എങ്ങനെ എന്നു ചോദിച്ചാല്‍ ശാസ്ത്രീയമായി ഒന്നും പഠിച്ചിട്ടൊന്നുമില്ല. ഫ്രീ-സ്റ്റൈല്‍ ഡാന്‍സ് യു ട്യൂബില്‍ നോക്കിയാണ് പഠിച്ചത്. പിന്നെ, റാപ്പ് എഴുതുന്നയാള്‍  തന്നെ പാടണം. എങ്കിലേ പാട്ടിനു ഫീല്‍ ഉണ്ടാകൂ. ഒന്നു കാര്യമായി വിചാരിച്ചാല്‍ നമുക്ക് ഇതൊക്കെ പറ്റുമെന്നേ..നിസാരം... ഇതാണ് റിഷാന്റെ ലൈന്‍. 50 ശതമാനം വരികള്‍, 50 ശതമാനം ദൃശ്യങ്ങള്‍ ഇതാണ് റാപ്പ് സംഗീതത്തില്‍ റിഷാന്റെ സമവാക്യം. 

  

കഴിഞ്ഞ 30 വര്‍ഷമായി ദോഹയില്‍ ബിസിനസ് നടത്തുന്ന കുഞ്ഞമ്മദിന്റെ 4 മക്കളിലെ ഏക ആണ്‍തരിയാണ് റിഷാന്‍. ഖത്തര്‍ ആഭ്യന്തര സുരക്ഷാ സേനയായ ലഖ് വിയയിലെ ഗ്രാഫിക് ഡിസൈനര്‍ ആണ് റിഷാന്‍. ഉമ്മ സെയ്‌നയും സഹോദരിമാരായ സോഫിയയും ജുവാനയും സുമയ്യയും കട്ട സപ്പോര്‍ട്ടുമായി റിഷാന്റെ കൂടെയുണ്ട്. 


Content Summary : Talk with Malayali Rapper Muhammed Rishan Arbab

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com