ADVERTISEMENT

ദുബായ്∙ അനധികൃത കുടിയേറ്റ പ്രശ്നം നേരിടുന്ന രാജ്യങ്ങളെ സഹായിക്കാൻ യുഎഇ 10 കോടി ഡോളർ നൽകുമെന്നു പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അനധികൃത കുടിയേറ്റം ഗുരുതര രാജ്യാന്തര പ്രശ്നമാണ്.

 

വിഷയം കൈകാര്യം ചെയ്യാൻ വിവിധ രാജ്യങ്ങളുടെ യോജിച്ച പ്രയത്നം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. റോമിൽ കുടിയേറ്റ പ്രശ്നം ചർച്ച ചെയ്യാൻ വിളിച്ചു രാജ്യാന്തര സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുടിയേറ്റക്കാരുടെ പ്രശ്നപരിഹാരത്തിന് രാജ്യങ്ങൾക്കിടയിലെ സഹകരണം മെച്ചപ്പെടുത്തണം. ഭാവി തലമുറയുടെ സുസ്ഥിര ഭാവി ഉറപ്പാക്കാൻ ആഗോളതലത്തിൽ കുടിയേറ്റ പ്രശ്നം നല്ല രീതിയിൽ കൈകാര്യം ചെയ്യണം.

 

കുടിയിറക്കപ്പെടുന്ന രാജ്യങ്ങളും കുടിയേറുന്ന രാജ്യങ്ങളും തമ്മിൽ കൈകോർക്കുമ്പോൾ മാത്രമേ ജനങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരമാകു. ഇരു രാജ്യങ്ങൾക്കും രാജ്യാന്തരതലത്തിൽ പിന്തുണ ആവശ്യമാണ്. ജനങ്ങളുടെ പലായനത്തിലേക്കു നയിക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്ന് കാലാവസ്ഥ വ്യതിയാനമാണ്.

 

വരൾച്ച, കൃഷിനാശം, ദാരിദ്ര്യം തുടങ്ങിയ കാരണങ്ങൾക്കൊണ്ട് പലായനം ചെയ്യുന്നവരുടെ അവസ്ഥ അനുഭാവപൂർവം കാണണം. ദുബായിൽ ചേരുന്ന കാലാവസ്ഥ ഉച്ചകോടിയെ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥ കെടുതി നേരിടാൻ യോജിച്ച പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. മുൻ സമ്മേളനങ്ങൾ എടുത്ത നിർണായക തീരുമാനങ്ങളുടെ നടപ്പാക്കലും പുതിയ സമ്മേളനത്തിലെ ചർച്ചകളെയും പ്രതീക്ഷയോടെയാണ് ലോകം കാണുന്നത്. ചർച്ചയും നയതന്ത്രവും തന്നെയാണ് പരസ്പര വിശ്വാസം ഊട്ടിയുറപ്പിക്കാനുള്ള ഏറ്റവും നല്ല ആയുധം.

 

ലോക സമാധാനത്തിനും സുസ്ഥിരതയ്ക്കും ആവശ്യമായ പിന്തുണ യുഎഇ നൽകും. മനുഷ്യരാശിയുടെ ശോഭന ഭാവിക്ക് എല്ലാവരുടെയും സഹകരണമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലി പ്രധാനമന്ത്രി ജോർജാ മെലോനി സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോകത്തെ അനധികൃത കുടിയേറ്റങ്ങളും അതിനുള്ള പരിഹാരങ്ങളുമാണ് സമ്മേളനം ചർച്ച ചെയ്യുന്നത്.

English Summary: UAE President announces $100 million to support countries affected by illegal migration.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com