ADVERTISEMENT

ഷാർജ∙ 6 മാസത്തെ ബഹിരാകാശ ജീവിതത്തിനു ശേഷം ഭൂമിയിൽ തിരിച്ചെത്തുമ്പോൾ നടത്തം മുതൽ എല്ലാം വീണ്ടും പഠിക്കേണ്ടി വരുമെന്നു യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി. സാധാരണ ജീവിതത്തിലേക്കു മടങ്ങി വരാൻ രണ്ട് ആഴ്ചയെങ്കിലും പരിശീലനം വേണ്ടി വരും. എല്ലാം ശാന്തമായി സാധാരണ നിലയിലാകാൻ ശാരീരിക വ്യായാമം ചെയ്യുന്നതിനൊപ്പം ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചു ശാസ്ത്രീയ പഠനവും നടത്തും. 

ഷാർജയിൽ സ്കൂൾ കുട്ടികളുമായി ഹാം റേഡിയോയിലൂടെ ആശയ വിനിമയം നടത്തുകയായിരുന്നു സുൽത്താൻ. ഈ മാസം അവസാനത്തോടെ ബഹിരാകാശ നിലയത്തിലെ 6 മാസ ദൗത്യം പൂർത്തിയാക്കി സുൽത്താൻ ഭൂമിയിലേക്കു മടങ്ങും. സുൽത്താനെ തിരികെ സ്വാഗതം ചെയ്യാൻ ഭൂമിയിൽ എല്ലാവരും കാത്തിരിക്കുകയാണെന്നു മുഹമ്മദ് ബിൻ റാഷിദ് സ്പെയ്സ് സെന്റർ ഡയറക്ടർ ജനറൽ സാലേം അൽ മാറി പറഞ്ഞു. 

ബഹിരാകാശ നിലയത്തിലെ താമസം ഏതാനും ആഴ്ചകൾ കൂടി മാത്രമാണ് ബാക്കിയുള്ളത്. സുൽത്താന്റെ സമർപ്പണത്തെയും കഠിനാധ്വാനത്തെയും സാലേം അഭിനന്ദിച്ചു. പിന്തുണ നൽകിയ എല്ലാവർക്കും സുൽത്താനും നന്ദി പറഞ്ഞു. ഇവിടത്തെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്നത് വലിയ സന്തോഷമുള്ള കാര്യങ്ങളാണ്. ഭൂമിയിൽ തിരിച്ചെത്തിയ ശേഷം കൂടുതൽ അനുഭവങ്ങൾ പറയാമെന്നും അദ്ദേഹം പറഞ്ഞു.

6 മാസത്തെ ബഹിരാകാശ ജീവിതത്തിൽ ഏറ്റവും വലിയ നഷ്ടമായി തോന്നിയത് അമ്മയുണ്ടാക്കുന്ന ഭക്ഷണമാണെന്ന് കുട്ടികളുടെ ചോദ്യത്തിനു മറുപടിയായി സുൽത്താൻ പറഞ്ഞു. സ്വന്തം നാട്ടിലെ ഈന്തപ്പഴവും തേനുമൊക്കെ ബഹിരാകാശ നിലയത്തിൽ ലഭിക്കുമെങ്കിലും അതൊന്നും അമ്മയുടെ ഭക്ഷണത്തിനു പകരമാകില്ല. ബഹിരാകാശ നിലയത്തിൽ നിന്ന് ജനങ്ങളുമായി ആശയവിനിമയം നടത്തുന്ന അവസാനത്തെ ഹാം റേഡിയോ കോളായിരുന്നു കഴിഞ്ഞ ദിവസത്തേത്. 

ബഹിരാകാശ നിലയം വൃത്തിയാക്കുന്നതിനായി ആഴ്ചയിലെ അവസാന ദിവസം മാറ്റിവയ്ക്കുമെന്നു സുൽത്താൻ പറഞ്ഞു. നിലയത്തിലെ എല്ലാവരും ചേർന്ന സ്റ്റേഷനുള്ളിലെ മാലിന്യം ശേഖരിച്ച് ഒരു പെട്ടിയിലാക്കും.

ബഹിരാകാശ നിലയത്തിലേക്ക് ആവശ്യമായ സാധനങ്ങളുമായി കാർഗോ വാഹനങ്ങൾ ഇടയ്ക്കിടെ വരും. അതിൽ നിന്നു സാധനങ്ങൾ ഇറക്കിയ ശേഷം മാലിന്യം ഈ വാഹനങ്ങളിൽ കയറ്റി വിടും. ഇവ ഭൂമിയിലേക്കു മടങ്ങില്ല. തിരികെയുള്ള യാത്രയിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുമ്പോഴേക്കും കത്തിയമർന്നു പോകും.

English Summary: Sultan Al Neyadi and his companions will return to Earth by August end after six months.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com