ADVERTISEMENT

ദോഹ ∙ മരുഭൂമിയുടെ നടുവിൽ മഞ്ഞു പെയ്യുന്ന സലാലയിലേക്ക് കുടുംബസമേതം ഒരു റോഡ് ട്രിപ്പ് പോയാലോ? ആഗ്രഹമൊക്കെ കൊള്ളാം ഷിന്‍റോ സാറേ, പക്ഷേ കുറച്ച് പണിപ്പെടേണ്ടി വരും–ഖത്തറിലെ ദോഹയിൽ െഎടി എൻജിനീയറായി ജോലി ചെയ്യുന്ന തൃശൂർ സ്വദേശി ഷിന്റോ കക്കാട്ടിൽ ഷാജി യാത്ര പുറപ്പെടും മുൻപ് സ്വയം ചോദിച്ച ചോദ്യവും മറുപടിയുമാണിത്. എന്നാൽ, ഉള്ളിലുള്ള ആളെ വകവയ്ക്കാതെ യാത്ര പുറപ്പെടുക തന്നെ ചെയ്തു. ത്രിദിന യാത്രയിലുടനീളം ഉണ്ടായ അനുഭവങ്ങൾ വ്യത്യസ്തമായിരുന്നു. യാത്രാ വിശേഷങ്ങളും എടുക്കേണ്ട മുൻകരുതലുകളും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളുമടക്കമുള്ള യാത്രാ വിവരണമാണ് ഇത്:

യാത്രകൾ വളരെയേറെ ഇഷ്ടമാണെങ്കിലും ഒരു റോഡ് ട്രിപ്പ് ആദ്യമായിരുന്നു. ഏകദേശം 1900 കിലോ മീറ്റർ വരുന്ന 20 മണിക്കൂറെങ്കിലും എടുക്കുന്ന യാത്ര. വീണു കിട്ടിയ ബലിപെരുന്നാൾ അവധിക്ക് തയാറെടുപ്പുകൾ ഒന്നും ഇല്ലാതെ പെട്ടെന്ന് പ്ലാൻ ചെയ്ത ട്രിപ്പായിരുന്നു. ഖത്തറിലെ 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ വരുന്ന ചൂടിൽ നിന്ന് സൗദിയിലെയും ഒമാനിലെയും റോഡും ഭൂപ്രകൃതിയുമൊക്കെ ആസ്വദിച്ച് സലാലയിലെ മഴയും മഞ്ഞും കാണാൻ ഉള്ള ആറു ദിവസത്തെ യാത്ര. രണ്ട് വഴികളിലൂടെ ഖത്തറിൽ നിന്ന് സലാലയിലേക്ക് എത്താം. ഒന്ന്–ഖത്തർ -സൗദി–യുഎഇ–ഒമാൻ (സലാല). രണ്ട്. ഖത്തർ -സൗദി എംപ്റ്റി ക്വാർട്ടർ(റൂബ് അൽ ഖലി) - ഒമാൻ(സലാല).

pravasi-malayali-shared-his-experience-of-road-trip4

രണ്ടാമത്തെ ഒപ്ഷൻ ആയ എംപ്റ്റി ക്വാർട്ടർ വഴിയുള്ള യാത്രയാണ് തിരഞ്ഞെടുത്തത്, കാരണം ഖത്തറിൽ നിന്ന് റോഡ് ട്രിപ്പ് പോകുന്നവർക്ക്  650,000 കിലോ മീറ്റർ പരന്ന്  കിടക്കുന്ന സൗദി, ഒമാൻ, യുഎഇ, യെമൻ എന്നീ രാജ്യങ്ങൾ അതിർത്തി പങ്കിടുന്ന ചുവന്ന മരുഭൂമിയുടെ ഭംഗി ആസ്വദിച്ച്  ഡ്രൈവ് ചെയ്യാൻ കിട്ടുന്ന മറക്കാനാവാത്ത അനുഭവം കൂടിയാണ് ഈ റൂട്ടിലൂടെയുള്ള യാത്ര. മാത്രമല്ല സൗദി, ഒമാൻ എന്നീ രണ്ട് വീസകളുടെ ആവശ്യം മാത്രമേ വരുന്നുള്ളൂ. രാത്രിയാത്ര പരമാവധി ഒഴിവാക്കിയുള്ള ഒരു ട്രിപ്പായിരുന്നു പ്ലാൻ ചെയ്തത്. 

Read Also: ഏറ്റവും ഉയർന്ന വരുമാനവും കുറഞ്ഞ ജീവിതച്ചെലവും: കുവൈത്ത് ഒന്നാമത്, തൊട്ടുപുറകെ ഈ ഗൾഫ് നഗരങ്ങളും

പുലർച്ചെ മൂന്നിന് ഖത്തറിലെ ദോഹയിൽ നിന്ന് യാത്ര തുടങ്ങി ചൂടിലൂടെ തുടർച്ചയായി പോകുമ്പോൾ വണ്ടികൾക്ക് ഉണ്ടാകാൻ ഇടയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ആണ് ഇൗ സമയം തിരഞ്ഞെടുത്തത്. ഖത്തർ അബുഷംര ബോർഡർ വഴിയാണ് സൗദിയിലേക്ക് കടന്നത്. യാത്രയിൽ അനാവശ്യമായി സമയം കളയാതിരിക്കാൻ സൗദി വീസ, സൗദിയിൽ കാർ ഓടിക്കാൻ വേണ്ട ഇൻഷുറൻസ്, ഒമാൻ വീസ, എന്നിവ ഓൺലൈൻ ആയി നേരത്തേ തന്നെ എടുത്തിരുന്നു. മിനിമം മൂന്നു മാസം എങ്കിലും വാലിഡിറ്റിയുള്ള ജിസിസി റെസിഡൻഷ്യൽ പെർമിറ്റും വാലിഡ് പാസ്പോർട്ടും ഉള്ള ആർക്കും രണ്ട് രാജ്യങ്ങളിലെ വീസയും ഒറ്റ ദിവസം കൊണ്ട് തന്നെ അനുവദിച്ച് കിട്ടും. ആദ്യമായി സൗദി അതിർത്തി കടക്കുന്നവർ ചെക് പോസ്റ്റിൽ വിരളടയാളം, ഫോട്ടോ എന്നീ കാര്യങ്ങൾ ക്ലിയർ ചെയ്യേണ്ടതായിട്ടുണ്ട്.

pravasi-malayali-shared-his-experience-of-road-trip2

ഭാര്യ ജിസ ഷിന്റോ, ഒന്നര വയസ്സ്കാരൻ എസക്കിയേൽ മാത്തൻ, കുടുംബസുഹൃത്ത് ആകാശ് ജോൺ അ‌ടക്കം മൂന്നു പേരായിരുന്നു യാത്രയ്ക്ക് കൂട്ട്. ഹോണ്ട സിവിക്കിൽ ആയിരുന്നു യാത്ര. 20 മണിക്കൂറോളം വൺഡൈഡ് ട്രാവൽ ആവശ്യമുള്ള യാത്ര ആയതിനാലും ഇത്തരം യാത്രകളിൽ സേഫ്റ്റി മുഖ്യമായതിനാലും ഡ്രൈവിങ് അറിയുന്ന മിനിമം രണ്ട് പേർ എങ്കിലും വേണം.

ഒന്നര വയസ്സുകാരൻ മാത്തനുള്ള ബേബി സീറ്റ് പ്രത്യേകം സെറ്റ് ചെയ്തിരുന്നു. എന്നാലും അധിക നേരം ബേബി സീറ്റിൽ ഇരിക്കാൻ അവൻ റെഡിയല്ലാരുന്നു. ഇതായിരുന്നു ഒരു പ്രധാന ബുദ്ധിമുട്ട്. ബ്രഡ്, ജാം, പീനട്ട് ബട്ടർ, ഒറഞ്ച്, ആപ്പിൾ, നേന്ത്രപ്പഴം, ചെറുപഴം, ചൂടുവെള്ളം, പാൽപ്പൊടി, ആവശ്യത്തിന് കുടിവെള്ളം എന്നിവ കരുതിയിരുന്നു. സലാല എത്തും വരെ പുറത്ത് നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കി ആയിരുന്നു യാത്ര. 100 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ വരുന്ന എല്ലാ പെട്രോൾ പമ്പുകളിലും നിർത്തി പെട്രോൾ നിറച്ചു. കൂടാതെ  പെർമിറ്റുള്ള 20 ലീറ്റർ പെട്രോൾ ഡിക്കിയിൽ സൂക്ഷിച്ചു.  

pravasi-malayali-shared-his-experience-of-road-trip1

സൗദി അതിർത്തിയിലെ ഇൻഷുറൻസ് ചെക്കിങ് കസ്റ്റംസ് ക്ലിയറൻസ് കഴിഞ്ഞ് ഏകദേശം ഏഴ് മണിയോടെ ഖത്ത എന്ന ടൗണിൽ എത്തി. അത്യാവശ്യ സാധനങ്ങളായ കുടിവെള്ളം, പെട്രോൾ എന്നിവ ഒരിക്കൽ കൂടി ചെക്ക് ചെയ്തു. ഇവടെ നിന്നാണ് വിജനമായ ചുവന്ന മരുഭൂമിയിലൂടെയുള്ള യാത്ര തുടങ്ങുന്നത്, 400 കിലോമീറ്റർ കഴിയുന്നത് വരെ പെട്രോൾ പമ്പുകളോ അധികം വാഹനങ്ങളോ ഇല്ലാത്ത എന്നാൽ അതിമനോഹരമായ ഒറ്റ വരി റോഡിലൂടെയുള്ള യാത്ര. 90 കി.മീ. ആണ് കൂടിയ വേഗം. ഇടയ്ക്ക് പാസ് ചെയ്തു പോകുന്ന ട്രക്കുകൾ കാണാം. ഈ റൂട്ടിലൂടെ രാത്രിയാത്ര ഒഴിവാക്കുന്നതാണ് ഉത്തമം. പ്രത്യേകിച്ച് കുടുംബമായി പോകുമ്പോൾ. കൂടെ മറെറാരു വണ്ടി കൂടി ഈ മരുഭൂമി കടക്കും വരെ ഉണ്ടെങ്കിൽ വളരെ നല്ലത്. കാരണം 40-45 ഡിഗ്രി സെൽഷ്യസാണ് ചൂട്, ഒരു മിനിറ്റ് പോലും ശീതീകരണി ഇല്ലാത്ത അവസ്ഥ ചിന്തിക്കാൻ പറ്റില്ല. ഏതെങ്കിലും സാഹചര്യത്തിൽ വാഹനം കേടു വന്നാൽ ഒരു സഹായം കിട്ടും വരെ കൂടെ ഉള്ള വാഹനത്തിലേക്ക് മാറി ഇരിക്കാൻ ഇത് സഹായിക്കും. 

ഒരിക്കലും മറക്കാനാവാത്ത ഡ്രൈവിങ് അനുഭവം ആയിരുന്നു ഇരു വശങ്ങളും ചുവന്ന മണൽ കൂനകൾ പരന്ന് കിടക്കുന്ന മരുഭൂമിയുടെ നടുവിലൂടെയുള്ള യാത്ര. (പൊടിക്കാറ്റിൽ നിന്നും കാറിനെ സംരക്ഷിക്കാൻ മാർക്കറ്റിൽ ലഭിക്കുന്ന കാർ മഡ് സ്പ്രേ ഉപയോഗിക്കുന്നത് മണൽ കൊണ്ട് ഉണ്ടാവാൻ സാധ്യതയുള്ള പെയിന്റ് ഡാമേജ് കുറയ്ക്കാൻ സഹായിക്കും). ഉച്ച കഴിഞ്ഞ് നാലോടെ സൗദി– ഒമാൻ അതിർത്തിയിൽ എത്തി. 

pravasi-malayali-shared-his-experience-of-road-trip5
ഷിന്റോയും കുടുംബവും.

ഒമാൻ വാഹന ഇൻഷൂറൻസ് ബോർഡറിനു മുൻപായുള്ള ഇൻഷുറൻസ് ഓഫിസിൽ നിന്ന് നേരിട്ടു പോയി എടുക്കണം. വീസ ഓൺ അറൈവൽ ആണ്. നേരിട്ട് പോയി എടുക്കുന്ന തിരക്ക് ഒഴിവാക്കാൻ ആണ് നേരത്തെ ഒാൺലൈനായി എടുത്തത്. സലാല ടൂറിസ്റ്റ് സീസൺ ആയതിനാൽ തിരക്ക് ഒഴിവാക്കാൻ ഓൺലൈൻ തന്നെയാണ് നല്ലത്. വളരെ ചെറിയ ഫീസ് മാത്രമേ ഒമാൻ വീസയ്ക്ക് ഈടാക്കുന്നുള്ളൂ.

നേരെ ഒമാനും കടന്ന് ഹൈമ എന്ന സ്ഥലം വഴിയായിരുന്നു യാത്ര. ഏകദേശം രാത്രി 10.30 കഴിഞ്ഞാണ് ഹൈമ എത്തിയത്. സലാലയ്ക്ക് ഇനിയും 6 മണിക്കൂർ യാത്ര ഉള്ളത് കൊണ്ട് നമ്മൾ  ഹൈമയിൽ സ്റ്റേ പ്ലാൻ ചെയ്തു. രാത്രി ഹൈമ സ്റ്റേ ചെയ്ത് യാത്രാ ക്ഷീണം മാറ്റി. അതിരാവിലെ സലാലയ്ക്ക് പുറപ്പെടുന്നതാവും നല്ല ഒാപ്ഷൻ. ശക്തമായ പൊടിക്കാറ്റുണ്ടാവാൻ സാധ്യത ഉള്ളതിനാൽ രാവിലെ മുതൽ ഡ്രൈവ് ചെയ്യുന്ന ക്ഷീണത്തിൽ വീണ്ടും 6 മണിക്കൂർ ഡൈവ് ചെയ്ത് സലാല എത്തുന്ന റിസ്ക് ഒഴിവാക്കാം. രാത്രി ഉറങ്ങി പുലർച്ചെ സലാല എത്തി കാഴ്ചകളിലേക്ക് കടക്കാം. ബഡ്ജറ്റ് ഹോട്ടലിൽ മുറി റെ‍ഡിയാക്കി. നല്ലൊരു ലൊക്കേഷൻ ആയിരുന്നു. ഭക്ഷണം, വണ്ടി ചെക്കപ്പ് എല്ലാം അടുത്തു തന്നെ ഉണ്ടായിരുന്നു.

സലാലാ.. സലാലാ...

പിറ്റേന്ന് രാവിലെ തന്നെ സലാലയിലേക്ക് യാത്ര തുടർന്നു. ഉച്ചയോട് കൂടി സലാല എത്തുന്നു. അതിനു മുൻപ് തന്നെ മഴ കാണാനും രണ്ട് മൂന്ന് വ്യൂ പോയന്റുകൾ കാണാനും സാധിച്ചു.  സീസന്റെ തുടക്കം ആയതിനാൽ പല വെള്ളച്ചാട്ടങ്ങളിലും വെള്ളം ഇല്ലായിരുന്നു. ഓഗസ്റ്റ് പകുതി അല്ലെങ്കിൽ സെപ്റ്റംബർ ആദ്യം ആയിരിക്കും നിറയെ വെള്ളവും പച്ചനിറഞ്ഞ സലാല താഴ്‌വരകളും കാണാൻ ഏറ്റവും നല്ലത്.  വെള്ള ചാട്ടങ്ങൾ വരണ്ടതായിരുന്നെങ്കിലും കോടമഞ്ഞും സ്‌പ്രേ പോലെ പെയ്യുന്ന മഴയും തന്ന ഫീൽ വേറെ ലെവൽ ആയിരുന്നു. ഒന്നു രണ്ട് ജോഡി വിൻറർ വെയറുകൾ എടുക്കുന്നത് നല്ലതായിരിക്കും. കുട്ടിക്ക് നമ്മൾ പ്രത്യേകം എടുത്തിരുന്നു. അതു പോലെ കുടകൾ/ ഭാരമില്ലാത്ത റെയ്ൻ കോട്ട്, ടോർച്ച് ഗ്രിപ്പുള്ള ഷൂസ് ഇതെല്ലാം കയ്യിൽ ഉണ്ടാവേണ്ടതാണ്. 

സലാല സിറ്റിയോട് ചേർന്നുള്ള താഴ‌്‌വരകള്‍, സിറ്റി മാർക്കറ്റ്, മുസ്‌ലിം പള്ളികൾ എന്നിവ കാണാൻ ആദ്യ ദിവസം ചെലവഴിക്കുന്നതാണ് നല്ലത്. വൈകിട്ട് ഒമാനിലെ പ്രശസ്തമായ വെള്ളാരം കല്ലിൽ ചുട്ടെടുത്ത ഒട്ടക ഇറച്ചി  കഴിച്ചത് മറക്കാനാവാത്ത ഫുഡ് എക്‌സ്പീരിയൻസ് ആയിരുന്നു. നിർബന്ധമായും കഴിക്കേണ്ട ഒന്നാണിത്. 

ആദ്യ ദിവസം ഉച്ചയോടെ സലാല എത്തിയ ഞങ്ങൾ ചെറിയ മഴയും ഹിൽ ഏരിയകളിലേക്ക് പോകുമ്പോഴുള്ള കോട മഞ്ഞും ആസ്വദിച്ച് ടൗണിനോടടുത്തുള്ള സുൽത്താൻ ഖാബൂസ് പള്ളി, െഎൻ ഗർസീസ് വാദി വാട്ടർ ഫോൾസ്, അയൂബ് നബി (ബൈബിളിൽ ജോബ്) യുടെ ശവകുടീരം എന്നിവ കണ്ടു. സലാല തെരുവ് ഭക്ഷണം രുചിച്ച്  ഒരു ബഡ്ഡ്ജറ്റ് റൂം കണ്ട് പിടിച്ച് 10.30 യോട് കൂടി ഉറങ്ങാൻ കിടന്നു. 

മാക്സിമം എൻജോയ്മെന്റ്

അടുത്ത രണ്ട് ദിവസങ്ങളായിരുന്നു മാക്സിമം എൻജോയ്മെന്‍റ്. സ്ഥലങ്ങളും കാഴ്ചകളും ശരിക്ക് ആസ്വദിക്കണമെങ്കിലും ഡ്രൈവിങ് സേഫ് ആവാനും 6 മണിക്കൂർ എങ്കിലും ഉറങ്ങി വിശ്രമിക്കാനും ശ്രദ്ധിച്ചിരുന്നു. കിഴക്ക്– പടിഞ്ഞാറ് രണ്ട് വശങ്ങളിലായാണ് സലാലയുടെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകൾ എല്ലാം ഉള്ളത്. അതുകൊണ്ട് തന്നെ രണ്ട് ദിവസങ്ങളിലായി ഒരേ റൂട്ടിലുള്ള സ്ഥലങ്ങൾ തലേ ദിവസം തന്നെ പ്ലാൻ ചെയ്തിരുന്നു. 

രണ്ടാം ദിവസം സംഭവിച്ചത്...

ഈസ്റ്റ് ഏരിയയിലെ ജബല്‍ സംഹാൻ കുന്ന് കയറി സൺ റൈസ് ആയിരുന്നു ആദ്യ പ്ലാൻ. തലേ രാത്രി വന്ന് ടെന്റ് ക്യാംപ് ചെയ്ത് സൂര്യനെ കണ്ട് ഉണരുന്ന ഒരു ഫീൽ വേറെ തന്നെയാണ്. മോന്‍റെ ആരോഗ്യം ഓർത്താണ് ടെന്റ് ക്യാംപ് പ്ലാൻ ചെയ്യാതെ പുലര്‍ച്ചെ നാലിന് സലാല ടൗണിൽ നിന്ന് തിരിച്ച് ജബൽ സംഹാൻ എക്‌സ്പീരിയൻസ് ചെയ്തത്. അവിടെ 5 മണിക്കൂറോളം ചെലവിട്ടു. ക്ലൗഡ് ഫാം കോട മഞ്ഞ് തിരിച്ച് പോരാനുള്ള ആഗ്രഹത്തെ തോൽപ്പിച്ചു.  

നേരെ തവി അതായർ സിങ്ക് ഹാള്‍സ് ആയിരുന്ന അടുത്ത സ്റ്റോപ്പ്. (100 മീറ്റർ വീതിയും 211 മീറ്റർ ആഴവുമുള്ള ലോകത്തിലെ ഏറ്റവും ആഴമേറിയ പ്രകൃതിദത്ത സിങ്ക് ഹോളുകളിൽ ഒന്ന്.) അവിടുന്ന് നേരെ വാഹനങ്ങൾ തന്നെ കയറ്റം കയറുന്ന മാജിക്ക് നടക്കുന്ന ആന്റി ഗ്രാവിറ്റി പോയിന്റ്.

സൗജന്യമായി വാങ്ങാൻ കിട്ടുന്ന റെഡ് ബുൾ മൊബൈല്‍ ഒമാന്‍ ആയിരുന്നു  നെറ്റിനു വേണ്ടി ഉപയോഗിച്ചത്. പല സ്ഥലങ്ങളിലും കവറേജ് കുറവായിരുന്നു. ഒമാൻടെൽ ആണ് നല്ലത്. അതോടൊപ്പം ഇന്ത്യൻ സിം ഉപയോഗിച്ച് റോമിങ്ങും ആക്റ്റീവാക്കിയിരുന്നു.

മിര്‍ബാത്, സംഹറം, ഭൂഖനന കേന്ദ്രം പെട്ടന്ന് തന്നെ കവർ ചെയ്ത്  സലാലയിലെ ഹോട്ട് സ്പോട്ടായ വാദി ദർബാത് താഴ്‌വരയിലെ സ്റൈപ്പ് വെള്ളച്ചാട്ടം കാണാൻ ഏകദേശം മൂന്നോടെ എത്തി. സീസണിൽ വെള്ളം ഉള്ള ഒരു സ്പോട്ട് ഈ വാദി ആയിരുന്നു. വെള്ളാട്ടത്തിനോട് ചേർന്ന് കുന്നിനു മുകളിലായി അതികമാരും ശ്രദ്ധിക്കാത്ത വാധി ദർബത്ത് കഫേ നിർബന്ധമായും സന്ദർശിക്കേണ്ട സ്പോട്ട് തന്നെ. ഒന്നും കഴിക്കാത്തതിനാലുണ്ടായിരുന്ന വിശപ്പ് കുന്നിന് മുകളിൽ ചെന്ന് നിന്ന് വാദി ഏരിയ മുഴുവൻ കണ്ടതോടെ ഇല്ലാണ്ടായി. നല്ല തിരക്കുള്ള ഒരു സ്പോട്ടായതിനാൽ മാക്സിമം ഉച്ചയ്ക്ക് മുൻപ്തന്നെ ഈ ഏരിയ കവർ ചെയ്യുന്നതാവും നല്ലത്. 

വൈകിട്ട് നേരെ തക്ക ബീച്ചിൽ സമയം ചെലവഴിച്ച് ഏകദേശം 5.30 ന് കേരളത്തനിമ ഓർമിപ്പിക്കുന്ന സലാല ഫാം ഹൗസുകൾ കാണാൻ അവസരം കിട്ടി. ഇത് മറക്കാനാവാത്ത അനുഭവം ആരുന്നു. നമ്മുടെ നാടൻ തെങ്ങും കരിക്കും വെറ്റിലയും കുമ്പളവും ചക്കയും ഒക്കെ തഴച്ച് വളരുന്ന റിയൽ കേരള വൈബ്സ്.

മസ്റ്റ് വാച്ച് സൈറ്റുകൾ (ഒാർഡറിൽ) : ഈസ്റ്റ് സലാല- ജബൽ സംഹാൻ, സിങ്കോൾ ആന്റി ഗ്രാവിറ്റി പോയിന്റ്, െഎയ്ൻ അത്തും വെള്ളച്ചാട്ടം, വാദി ദർബത്ത്, മിർബത്ത് മത്സ്യബന്ധന നഗരം, ഖോരി റോറി പുരാവസ്തു സൈറ്റ്.

മൂന്നാം ദിവസം നേരത്തേ തന്നെ വെസ്റ്റ് ഏരിയയിലെ അൽ മുഗ്സൈൽ ബീച്ച്, ബ്ലൂ ഹോളുകൾ, ഫസായ ബീച്ച് (ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഒന്ന്), ഷാത് പർവത വ്യൂപോയിന്റ് ഏരിയകളും (ഇവിടേക്ക് പോകുന്ന വഴിക്ക് സൈനിക ചെക്ക് പോയിന്റ് ഉണ്ട്. എല്ലാവരുടെയും റെസിഡന്റ് കാർഡ് കരുതണം) കവർ ചെയ്ത് 4 മണിയോടെ തിരിച്ച് ഹൈമ വഴി ഖത്തറിലേക്ക്. വന്ന പോലെ തന്നെ 6 മണിക്കൂർ ഡ്രൈവ് ചെയ്ത് ഹൈമയിൽ തങ്ങിയ ശേഷം അടുത്ത ദിവസം രാവിലെ തന്നെ യാത്ര പുറപ്പെട്ടു. പിറ്റേന്ന് പുലർച്ച രണ്ടോടെ വീണ്ടും ഖത്തർ മണ്ണിൽ.

പ്രത്യേകം ശ്രദ്ധിക്കുക

മൂന്നു ദിവസം കൊണ്ട് ഏകദേശം സലാലയിലെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങൾ സന്ദർശിക്കുവാൻ സാധിക്കും. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം രണ്ട് ദിശകളിൽ ആയി സ്ഥിതി ചെയ്യുന്നതുകൊണ്ട് ഓരോ ദിവസവും ഓരോ ദിശയിൽ യാത്ര പോകുന്നതാണ് ഉത്തമം. പല മഹാന്മാരുടെയും ഖബറുകൾ സലാലയിൻ ഉണ്ട്. സമയം ഉണ്ടെങ്കിൽ ഒരു ദിവസം അതിനായ് ചെലവഴിക്കാവുന്നതാണ്. ബൈബിളിൽ പറയുന്ന മഹാനായ ജോബിന്റെ ശവകുടീരം ഇവിടെയാണ് എന്നത് ശരിക്കും അദ്ഭുതമായിരുന്നു.

പ്രധാന ഖബറുകൾ (Tombs) 

Nabi Umran Tomb https://maps.app.goo.gl/kG4sFKVYa3c5rgYC9?g_st=iwb 

Footprints Of The Prophet Saleh Camel https://maps.app.goo.gl/DStMLEaPWzKMvbmc9?g_st=iwb 

Swahabi Thajudheen (R) Cheraman Perumal Maqam https://maps.app.goo.gl/fEXkwvVnLjzSUfp49?g_st=iwb

NABI YOUNIS AS TOMB https://maps.app.goo.gl/yLECoJ9FekWyPDaA7?g_st=iwb 

Ayoob Nabi AS https://maps.app.goo.gl/wrfVUsWJ5sZtQdWQ7?g_st=iwb 

Prophet Hood's Tomb (Peace be upon him) 23 147806 https://maps.app.goo.gl/kSLpCb59DxGxka2Y6?g_st=iwb

നാടൻ ഉൗണിന്

സലാല വന്നിട്ട് നല്ല നാടൻ ഊണ് മിസ് ചെയ്യുന്നവർ നേരെ സത്യൻ ചേട്ടന്റെ Kerala Hotel by സത്യൻ സെർച്ച് ചെയ്ത് വിട്ടോ ആറ് മണിക്ക് ചെന്നാലും ഉച്ചയുണിന്റെ തിരക്ക് തീരാത്ത അടി പൊളി കേരളാ ഹോട്ടൽ.

ഒന്നര വയസ്സുള്ള നമ്മുടെ എസക്കിയേൽ മാത്തന്റെ യാത്രകളും വിശേഷങ്ങളും ഓർമക്കായി സൂക്ഷിച്ചു വക്കാൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങാം എന്ന ആശയം ഈ യാത്രയിൽ നിന്ന് ആയിരുന്നു ഉണ്ടായത്. അത് ഒരു വലിയ അച്ചീവ്മെൻറായി തോന്നി. എല്ലാ യാത്രാ വിശേഷങ്ങളും യാത്രാ നിർദ്ദേശങ്ങളും സ്ഥലങ്ങളുടെ വിഡിയോയും "PoliDad Official" എന്ന ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. സലാലയുടെ ഓർമക്കായി ഒമാനി സൂക്കിൽ നിന്നും ഒരു ഒമാൻ തൊപ്പിയും കൂട്ടുകാർക്കായി  പ്രശസ്തമായ ഒമാനി ഹൽവയും വാങ്ങി ഒരു പിടി ഓർമകളുമായാണ് മടങ്ങിയത്.

English Summary: Pravasi Malayali shared his experience of road trip from Qatar to Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com