ADVERTISEMENT

ദോഹ∙ കുഞ്ഞൻ കാറുകളുടെ മത്സരമായ ഫോർമുല വൺ ഡിസൈനുകൾ പതിപ്പിച്ച് ആകാശയാത്രയ്ക്ക് ഒരുങ്ങി ഖത്തർ എയർവേയ്‌സിന്റെ ബോയിങ് 777 വിമാനം.

കാറോട്ട പ്രേമികൾക്ക് ആവേശം പകർന്നാണ് ഫോർമുല വൺ ലോഗോയും റേസിങ് ട്രാക്കിന്റെ വേഗവും പതിപ്പിച്ച വിമാനം പുറത്തിറക്കിയത്. ഫോർമുല വണ്ണിന്റെ ഔദ്യോഗിക ആഗോള എയർലൈൻ പങ്കാളിയാണ് ഖത്തർ എയർവേയ്‌സ്. 

വിമാനത്തിൽ  ഫോർമുല വൺ ലോഗോ പതിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം ഖത്തർ എയർവേയ്‌സ് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ വർഷത്തെ ഫിഫ ലോകകപ്പ് ലോഗോയും നിറങ്ങളും ചിഹ്നങ്ങളും പതിപ്പിച്ചുള്ള ഖത്തർ എയർവേയ്‌സ് വിമാനം ലോകശ്രദ്ധ നേടിയിരുന്നു. 

∙ ആരാധകർക്കായി ആകർഷക യാത്രാ പാക്കേജ്

ഒക്‌ടോബർ 6 മുതൽ 8 വരെ ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിലാണ് ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രി. ഫോർമുല വൺ ആരാധകർക്കായി അൾട്ടിമേറ്റ് ഫാൻ എക്‌സ്പീരിയൻസ് യാത്രാ പാക്കേജും ഖത്തർ എയർവേയ്‌സ് വിൽക്കുന്നുണ്ട്. ഖത്തർ എയർവേയ്‌സിന്റെ ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് ഡിവിഷനായ ഡിസ്‌കവർ ഖത്തർ മുഖേനയാണ് വിൽപന. 

പ്രീമിയം യാത്രാ പാക്കേജിൽ  ഒക്‌ടോബർ 5 മുതൽ 14 വരെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ജനീവ ഇന്റർനാഷനൽ മോട്ടർ ഷോയിലേയ്ക്കുള്ള കോംപ്ലിമെന്ററി പ്രവേശനവും  ലഭിക്കും. കാറോട്ട പ്രേമികൾക്ക് 3 ദിവസത്തെ ആവേശകരവും വിസ്മയിപ്പിക്കുന്ന മത്സരങ്ങളും വിനോദ പരിപാടികളും ആസ്വദിക്കാനും പഡോക്ക് ക്ലബ് പ്രവേശനവുമെല്ലാം  ഉൾപ്പെടുന്നതാണ് പാക്കേജ്. 

ഏറ്റവും അടുത്തിരുന്ന് മത്സരങ്ങൾ കാണാമെന്ന് മാത്രമല്ല എഫ് വൺ ഡ്രൈവർമാരും ഇതിഹാസ താരങ്ങളുമായി മീറ്റ് ആൻഡ് ഗ്രീറ്റ് ലഞ്ചിനുള്ള അവസരവും ലഭിക്കും. 

∙ 3 ദിവസം ആഘോഷപ്പൂരം

മത്സരം ഒറ്റ ദിവസമാണെങ്കിലും ഫാൻ സോണിലെ വിനോദ പരിപാടികൾ ഉൾപ്പെടെ 3 ദിവസമായാണ് ഖത്തർ ഗ്രാൻഡ് പ്രി നടക്കുന്നത്. ഒക്‌ടോബർ 6ന് പ്രാക്ടീസും ഒരു യോഗ്യതാ സെഷനും. 7ന് രണ്ടാം വട്ട പ്രാക്ടീസും സ്പ്രിന്റ് റേസ് യോഗ്യതാ മത്സരങ്ങളും നടക്കും.8നാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഗ്രാൻഡ് പ്രി. 

പ്രാദേശിക സമയം രാത്രി 8ന് ആണ് എഫ് വൺ മത്സരം. 2021ൽ ആണ് ഖത്തർ ആദ്യമായി ഫോർമുല വണ്ണിന് വേദിയായത്. ഇനിയുള്ള 10 വർഷം ആതിഥേയരാകാനുള്ള  കരാറിൽ ഖത്തർ ഒപ്പുവച്ചിട്ടുണ്ട്. 

English Summary: Qatar Airways' Boeing 777 aircraft is ready to fly with Formula One designs.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com