ADVERTISEMENT

അബുദാബി/ദുബായ് ∙ മധ്യവേനൽ അവധിക്കുശേഷം നാളെ ലക്ഷക്കണക്കിനു വിദ്യാർഥികൾ സ്കൂളിലേക്ക്. പ്രവേശനോത്സവവുമായി വിദ്യാർഥികളെ സ്വീകരിക്കാൻ സ്കൂളുകളും സജ്ജമായി. അപകടരഹിത ദിനമാക്കാൻ പട്രോളിങ് ശക്തമാക്കി പൊലീസും രംഗത്ത്. കളിയാരവങ്ങളിൽ നിന്ന് പഠനച്ചൂടിലേക്ക് പുസ്തകങ്ങളും ബാഗുകളും ഒരുക്കിവയ്ക്കുന്ന തിരക്കിൽ  വിദ്യാർഥികൾ.

അവധിക്കാല ഹോം വർക്കുകളുടെ അവസാന പണിപ്പുരയിലാണ് വിദ്യാർഥികൾ.  പുതിയ അധ്യയന വർഷത്തിൽ പുതിയ ഷൂ, ബാഗ്, പുസ്തകങ്ങൾ, വാട്ടർ ബോട്ടിൽ, ടിഫിൻ ബോക്സ് എന്നിവയെല്ലാം വേണമെന്ന  ആവശ്യത്തിനു മുന്നിൽ മുട്ടുമടക്കിയ രക്ഷിതാക്കളുടെ പോക്കറ്റ് കാലിയായി. വിപണിയിലെ ബാക് ടു സ്കൂൾ ക്യാംപെയ്നിൽ എല്ലാ ഉൽപന്നങ്ങളും ഒരിടത്തുകിട്ടുന്നതിനാൽ അതിനായി അലയേണ്ടതില്ലെന്നത് മാത്രമാണ് ആശ്വാസം.  നാട്ടിൽ പോയി വന്നവർ ഇന്നലെയും ഇന്നുമായായി കുട്ടികൾക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി. അതിനാൽ വിപണിയിൽ തിരക്ക് അനുഭവപ്പെട്ടു.

സ്കൂൾ തുറക്കുന്നതോടെ രക്ഷിതാക്കളുടെ നെഞ്ചിടിപ്പും കൂടും. ഫീസ്, ബസ് ഫീസ്, റീ റജിസ്ട്രേഷൻ തുടങ്ങിയ പട്ടികയുടെ നീണ്ട നിരയാണ് ഇവരെ കാത്തിരിക്കുന്നത്. 

ഒരു ടേമിലെ ഫീസ് ഒന്നിച്ചടയ്ക്കേണ്ടതിനാൽ സ്കൂൾ തുറക്കുന്ന സമയത്ത് വൻ സാമ്പത്തിക ബാധ്യതയുണ്ടാകും. പുറമെ സ്കൂൾ ഫീസ് വർധനയുണ്ടാകുമോ എന്ന ആശങ്കയുമുണ്ട്. പ്രാദേശിക, വിദേശ സിലബസ് സ്കൂളുകളിലെ വിദ്യാർഥികൾ പുതിയ അധ്യയന വർഷത്തിന്റെ നിറമധുരത്തിലേക്കു കടക്കുമ്പോൾ ഏപ്രിലിൽ അധ്യയനം ആരംഭിച്ച ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾ രണ്ടാം പാദ പഠനച്ചൂടിലേക്കു തിരിച്ചെത്തും. നാളെ കെജിയിൽ പഠിക്കുന്ന മക്കളെ സ്കൂളിലേക്കു അനുഗമിക്കാൻ സർക്കാർ ജീവനക്കാർക്ക് 3 മണിക്കൂർ ഇടവേള നൽകിയിട്ടുണ്ട്. 

സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ചകളിൽ ഇഷ്ടമുള്ള ജോലി സമയം തിരഞ്ഞെടുക്കാമെന്നതും രക്ഷിതാക്കൾക്ക് ആശ്വാസം പകരും.

എ ഡേ വിത്തൗട്ട് ആക്സിഡന്റ് എന്ന പ്രമേയത്തിൽ  അപകടമുണ്ടാക്കാത്ത ഡ്രൈവർക്ക് 4 ബ്ലാക്ക് പോയിന്റ് കുറച്ചുകിട്ടും.

വിദ്യാർഥികളെ കയറ്റുമ്പോഴും ഇറക്കുമ്പോഴും സ്റ്റോപ് ബോർഡ് ഇടണമെന്ന് ബസ് ഡ്രൈവർമാരെയും നിർത്തിയിട്ട സ്കൂൾ ബസ്സിനെ മറികടന്ന് പിഴ ചോദിച്ചു വാങ്ങരുതെന്ന് മറ്റു ഡ്രൈവർമാരോടും പൊലീസ് ഓർമിപ്പിച്ചു.

English Summary: Students will head back to school on August 28.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com