ഏഴാമത് രാജ്യാന്തര ഫാൽക്കൺ മേള സമാപനത്തിലേക്ക് ; മനോഹരകാഴ്ച്ചകൾ കാണാൻ സന്ദർശകപ്രവാഹം
Mail This Article
ദോഹ∙ കത്താറയിലെ ഏഴാമത് രാജ്യാന്തര ഫാൽക്കൺ വേട്ട-പ്രദർശനം ഇന്ന് സമാപിക്കും. 5 ദിവസം നീണ്ട മേളയിൽ ഫാൽക്കൺ ആരാധകർ, പക്ഷി വേട്ടപ്രേമികൾ, പ്രകൃതി സ്‌നേഹികൾ എന്നിവരുൾപ്പെടെ ഒട്ടേറെ സന്ദർശകരാണെത്തിയത്. വിവിധ തരം ഫാൽക്കണുകളുടെ പ്രദർശനം കാണാൻ കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ളവരുണ്ട്. ഉന്നത മേധാവികളും നയതന്ത്രപ്രതിനിധികളും മേള സന്ദർശിക്കുന്നുണ്ട്. സൊമാലിയൻ പ്രധാനമന്ത്രി ഹംസ അബ്ദി ബാരി ഉൾപ്പെടെയുള്ളവരും എത്തിയിരുന്നു.
വൻകിട രാജ്യാന്തര കമ്പനികളും മേളയിലുണ്ട്. 13 ഫാൽക്കൺ, പക്ഷി ബ്രീഡിങ് ഫാമുകൾ, ഓട്ടമോട്ടീവ് എക്യുപ്‌മെന്റ് മേഖലയിലെ 13 കമ്പനികൾ, 11 ആയുധ കമ്പനികൾ എന്നിവ ഉൾപ്പെടെ 190 കമ്പനികളാണ് പങ്കെടുക്കുന്നത്. ഓഫ്-റോഡ് ഡ്രൈവിങ്ങിന് ആഡംബര വാഹനങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. വേട്ടയ്ക്കിടെ ഫാൽക്കണുകളെ നിരീക്ഷിക്കാനായി ഉപയോഗിക്കുന്ന കട്ടിങ് എഡ്ജ് ബൈനോക്കുലറുകൾ, റൈഫിൾ സ്‌കോപ്പുകൾ, ടെലിസ്‌കോപ്പുകൾ തുടങ്ങിയ ഹൈ-എൻഡ് ഒപ്റ്റിക്കൽ ഉൽപന്നങ്ങൾക്കും ആവശ്യക്കാരുണ്ട്.
ഫാൽക്കൺ പക്ഷികളുടെ വ്യത്യസ്ത തരത്തിലുള്ള മുഖാവരണങ്ങൾ ഉൾപ്പെടെയുള്ള കരകൗശല ഉൽപന്നങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. ഫാൽക്കണുകളുടെ ലേലവും സജീവമാണ്. 1,66,00, 2,00,000 റിയാൽ എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ഉയർന്ന ലേലത്തുക. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവേശനം.
English Summary: International falcon hunting exhibition will end today.