ADVERTISEMENT

ദുബായ് ∙ 63ന്റെ നിറവിൽ ദുബായ് രാജ്യാന്തര വിമാനത്താവളം. ലോകത്തിന്റെ നെറുകയിലേക്കു ഉയർന്ന വിമാനത്താവളത്തിന്റെ പൂർവ ചരിത്രം ലോക രാജ്യങ്ങൾക്ക് പ്രചോദനമേകുന്നതാണ്. 1960 സെപ്റ്റംബർ 30നു ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ലബനൻ എയർലൈൻസിന്റെ മിഡിൽഈസ്റ്റ് വിമാനമാണ് കന്നിപ്പറക്കൽ നടത്തിയത്. ദുബായുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുന്ന ആ സുന്ദര നിമിഷങ്ങൾക്കായി മനസ്സിന്റെ ഫ്രെയിമിൽ ചേർത്തുവയ്ക്കാൻ കാറിലും ബസിലും കുതിരപ്പുറത്തും ഒട്ടകപ്പുറത്തുമായി എത്തിയത് 3000 പേർ. മണലാരണ്യത്തിന്റെ വികസനത്തിലേക്കുള്ള ടേക്ക് കൂടിയായിരുന്നു അത്. പിന്നീടങ്ങോട്ട് റോക്കറ്റ് വേഗമായിരുന്നു ദുബായുടെ വളർച്ചയ്ക്ക്.

അന്നത്തെ ചെറിയ എയർപോർട്ടിൽനിന്ന് ഇന്നു വിമാനത്താവളങ്ങളുടെ ആസ്ഥാന കേന്ദ്രമായി ദുബായ് മാറി. മരുഭൂമിയുടെ മധ്യത്തിൽ നാമമാത്ര സൗകര്യങ്ങളിൽ തുടങ്ങിയ വിമാനത്താവളം നാൾക്കുനാൾ നവീന സൗകര്യങ്ങളോടെ വളർന്നു. 1966ൽ രാത്രി വിമാനം ഇറങ്ങാനുള്ള സംവിധാനമായി. നിരീക്ഷണ ടവറോടു കൂടി 3 നില കെട്ടിടം അന്നത്തെ ഭരണാധികാരി ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂം തുറന്നു.

ഇതോടെ സുവർണ നഗരിയുടെ ആക‍ർഷണ വലയത്തിലേക്ക് ആഗോള ജനതയുടെ ഒഴുക്കായി. 1970ൽ യാത്രക്കാരുടെ എണ്ണം 5.24 ലക്ഷമായി. 1997ൽ ദുബായ് എയർപോർട്ട് വൻകിട വിമാനത്താവളങ്ങളുടെ ക്ലബ്ബിൽ രാജ്യാന്തര പദവിയിലെത്തി. ജനപ്പെരുപ്പംകൊണ്ട് കുതിക്കുന്ന 10 വിമാനത്താവളങ്ങളുടെ പട്ടികയിൽ ആറാമതെത്തി.

Read also: യുകെയില്‍ ഫീസ് അടയ്ക്കാമെന്നു പറഞ്ഞു ലക്ഷങ്ങള്‍ തട്ടി; വിദ്യാര്‍ഥികളോട് മടങ്ങാന്‍ നിർദേശിച്ച് സര്‍വകലാശാലകള്‍

 

വിമാനത്താവളം ആരംഭിച്ച് ഒരു വർഷത്തിനകം 1961ൽ 42,852 പേർ എത്തി. പിന്നീടുള്ള ഓരോ വർഷവും യാത്രക്കാർ വർധിച്ചു. 2019 ആയപ്പോഴേക്കും വർഷത്തിൽ 8.6 കോടിയിലേറെ പേർ എത്തി. യാത്രക്കാരുടെ വർധനയ്ക്ക് ആനുപാതികമായി ലോകോത്തര സൗകര്യം ഒരുക്കിയാണ് ദുബായ് ആഗോള ജനതയെ വരവേൽക്കുന്നത്. 

വികസനത്തിന്റെ നാൾവഴി

1959 – വിമാനത്താവള നിർമാണം ആരംഭിച്ചു.
1960 – സെപ്റ്റംബർ 30ന് ഉദ്ഘാടനം
1963 – രാത്രി യാത്രക്കാരെ സ്വീകരിച്ചു തുടങ്ങി
1965 – മണൽ റൺവേയ്ക്കു പകരം ടാറിട്ട റൺവേ നിർമിച്ചു.
1969 – 9 എയർലൈനുകൾ 20 രാജ്യങ്ങളിലേക്കു രാജ്യാന്തര സർവീസ് ആരംഭിച്ചു.
1970 – ടെർമിനൽ 3 നിലകളിലാക്കി. പുതിയ നിരീക്ഷണ കേന്ദ്രം. അനുബന്ധ നടപ്പാതകൾ. റൺവേ നീട്ടി.
1980 – രാജ്യാന്തര വിമാനത്താവള കൗൺസിലിൽ ദുബായ് എയർപോർട്ടിന് ഇടം കിട്ടി
1983 – ഡ്യൂട്ടി ഫ്രീ പ്രവർത്തനമാരംഭിച്ചു
1984 – ആധുനിക സംവിധാനങ്ങളോടെ രണ്ടാം റൺവേ
1985 – ദേശീയ വിമാനക്കമ്പനി സർവീസ് തുടങ്ങി.
1988 – 10 വർഷംകൊണ്ട് 90.7 ലക്ഷം യാത്രക്കാരെ സ്വീകരിച്ചു. ടെർമിനൽ–2 തുറന്നു. വാർഷിക യാത്രക്കാർ 20 ലക്ഷം
2000 – 2.3 കോടി ആളുകളെ ഉൾക്കൊള്ളുംവിധം നവീകരണം
2002 – ലോകത്ത് കൂടുതൽ വളർച്ച കൈവരിച്ച രണ്ടാമത്തെ വിമാനത്താവളം.
2003 – 1.8 കോടി യാത്രക്കാർ
2008 – എമിറേറ്റ്സ് എയർലൈൻസിന് മാത്രമായി ടെർമിനൽ–3
2008 – 6 കോടി ആളുകളെ ഉൾക്കൊള്ളുന്ന വികസനം
2009 – 4.9 കോടി യാത്രക്കാർ. ലോകത്ത് വേഗത്തിൽ വളരുന്ന വിമാനത്താവളം.
2009 – എ380 എയർ ബസുകൾക്ക് പ്രത്യേക സംവിധാനം.
2009 - ദുബായുടെ രണ്ടാം വിമാനക്കമ്പനിയായ ഫ്ലൈ ദുബായ് ആരംഭിച്ചു
2010 – വേൾഡ് സെൻട്രൽ കാർഗോ ഓപറേഷൻ ആദ്യ ഘട്ടം ആരംഭിച്ചു
2014 – 7 കോടി യാത്രക്കാർ.
2014 – രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ദുബായ് ഒന്നാമത്
2019 – ടെർമിനൽ–2ൽ 15,000 സോളാർ പാനലുകൾ സ്ഥാപിച്ചു
2019 – ഡ്യൂട്ടി ഫ്രീയിൽ റെക്കോർഡ് വിൽപന.
2020 – കോവിഡാനന്തരം സുരക്ഷിത യാത്രയിലേക്ക് തിരിച്ചെത്തി.
2021 – കൂടുതൽ രാജ്യാന്തര യാത്രക്കാരുള്ള വിമാനത്താവളം. മുഴുവൻ സർവീസും പുനരാരംഭിച്ചു.
2022 – പ്രതിവർഷ യാത്രക്കാരുടെ എണ്ണം 6.6 കോടിയായി
2023 – 8.5 കോടി യാത്രക്കാരെ സ്വീകരിക്കാനൊരുങ്ങി ദുബായ്.

English Summary: Dubai International Airport celebrates the 63rd anniversary.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com