ഗാർഹിക തൊഴിലാളി നിയമനം; സൗദിയിൽ വിദേശികൾക്ക് സ്വന്തം രാജ്യക്കാരെ റിക്രൂട്ട് ചെയ്യാൻ വിലക്ക്
Mail This Article
റിയാദ് ∙ വിദേശികൾ സ്വന്തം രാജ്യക്കാരായ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് സൗദി വിലക്കി. ഇത്തരം വീസ അപേക്ഷകൾ ഗാർഹിക തൊഴിൽ സേവനങ്ങൾക്കായുള്ള മുസാനദ് പ്ലാറ്റ്‌ഫോം തിരസ്കരിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. എന്നാൽ മറ്റു രാജ്യക്കാരായ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുമതിയുണ്ട്. musaned.com.sa/terms/faq_reg വഴിയാണ് ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് നടപടി പൂർത്തിയാക്കേണ്ടത്.
നിബന്ധന
കുറഞ്ഞത് 10,000 റിയാൽ ശമ്പളവും ഒരു ലക്ഷം റിയാൽ ബാങ്ക് നിക്ഷേപവും ഉള്ള വിദേശികൾക്ക് വീട്ടുജോലിക്ക് ഒരാളെ റിക്രൂട്ട് ചെയ്യാം. രണ്ടാമതൊരു ജോലിക്കാരന് വീസ ലഭിക്കാൻ കുറഞ്ഞത് 20,000 റിയാൽ ശമ്പളം വേണം. കൂടാതെ 2 ലക്ഷം റിയാൽ ബാങ്ക് നിക്ഷേപം ഉണ്ടെന്നതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് ഹാജരാക്കണം. സാമ്പത്തിക ശേഷി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽനിന്ന് ലഭ്യമാക്കണം.