ADVERTISEMENT

അജ്മാൻ ∙ കോവിഡ്19 കാലത്ത് ജോലി നഷ്ടമായപ്പോൾ സ്വന്തമായി റിയൽ എസ്റ്റേറ്റ് ബിസിനസിനിറങ്ങിയ മലയാളി യുവാവ് അഭിഭാഷകന്റെ ചതിയിൽപ്പെട്ട് ദുരിതത്തിലായി. ഇടുക്കി സ്വദേശി ജോയൽ മാത്യുവാണ് ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയിൽപ്പെട്ട് യുഎഇയിൽ ആശങ്കയിൽ കഴിയുന്നത്.

അജ്മാനിൽ ഗ്രാഫിക് ഡിസൈനറായിരുന്ന ജോയലിന് കോവിഡ് കാലത്ത് കമ്പനി പൂട്ടിയതിനെ തുടർന്ന്  ജോലി നഷ്ടപ്പെടുകയായിരുന്നു. പിന്നീട് പലയിടത്തും അന്വേഷിച്ചെങ്കിലും മറ്റൊരു ജോലിയിൽ പ്രവേശിക്കാൻ സാധിച്ചില്ലെന്ന് ജോയൽ മനോരമ ഒാൺലൈനോട് പറഞ്ഞു. ഇതേ തുടർന്നാണ് സുഹൃത്തുമായി ചേർന്ന് റിയൽ എസ്റ്റേറ്റ് ഏജൻസിയിൽ നിന്ന് ഫ്ലാറ്റ് വാടകയ്ക്കെടുത്ത് മാസവാടകയ്ക്ക് കൊടുത്തുള്ള ബിസിനസ് ആരംഭിച്ചത്. കോവിഡ് രൂക്ഷമാവുകയും വാടകക്കാരെല്ലാം ഒഴിഞ്ഞു പോവുകയും ചെയ്തതോടെ വീണ്ടും പ്രതിസന്ധിയായി. റിയൽ എസ്റ്റേറ്റ് ഏജൻസി ഉടമയ്ക്ക് വാടക നൽകാൻ കഴിയാതെ ജോയൽ കുടുക്കിലാവുകയും ഏജൻസി  പരാതി നൽകിയതിനാൽ അത് കേസാകുകയും ചെയ്തു. 

ഇതിനിടെ നേരത്തെ നിശ്ചയിച്ചിരുന്ന വിവാഹത്തിനും പിതാവിന്റെ ഹൃദയ ശസ്ത്രക്രിയയ്ക്കുമായി ജോയലിന് നാട്ടിലേക്ക് പോകേണ്ടതുണ്ടായിരുന്നു. ക്രിമിനൽ കേസ് ഉള്ളതിനാൽ അതിന് സാധിച്ചില്ല. ഇതേ തുടർന്ന് റിയൽ എസ്റ്റേറ്റ് ഏജൻസി നൽകിയ കേസ് നടത്തുന്ന അഭിഭാഷകനെ നേരിൽകണ്ട് സംസാരിച്ചത് പ്രകാരം കേസ് ഒത്തുതീർപ്പാക്കുന്നതിന് അദ്ദേഹം ആവശ്യപ്പെട്ട 20 ലക്ഷം രൂപ നല്‍കുകയും ചെയ്തു. നാട്ടിലെ വീടും സ്ഥലവും പണയപ്പെടുത്തിയും സഹോദരങ്ങളുടെ ശമ്പള സർട്ടിഫിക്കറ്റ് ബാങ്കിൽ ഇൗടായി വച്ചുമാണ്  ഇൗ പണം കൈമാറിയത്. പണം കൈമാറുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ജോയൽ അഭിഭാഷകനറിയാതെ പകർത്തിയിരുന്നു. ഇതിനിടെ റിയൽ എസ്റ്റേറ്റ് ഏജൻസി ഉടമയായ സ്വദേശി കേസ് പിൻവലിക്കുന്നതായി പൊലീസിൽ അറിയിച്ചു. ഇതോടെ നാട്ടിലേക്കുള്ള യാത്ര യാഥാർഥ്യമായി.

 ∙ വിവാഹം മുടങ്ങി; കേസ് തുടരുന്നു

അതേസമയം, ഏറ്റിരുന്ന സമയത്ത് നാട്ടിൽ എത്താൻ സാധിക്കാത്തതിനാൽ പറഞ്ഞുറപ്പിച്ച വിവാഹത്തിൽ നിന്ന് പെണ്ണിന്റെ വീട്ടുകാർ പിന്മാറി. പിന്നീട് പിതാവിന്റെ ഹൃദയശസ്ത്രക്രിയക്ക് ശേഷം അജ്മാനിലേക്ക് മടങ്ങിയ ജോയൽ വീസ പുതുക്കാൻ അധികൃതരെ സമീപിച്ചപ്പോഴാണ് റിയൽ എസ്റ്റേറ്റ് ഏജൻസി നൽകിയ കേസ് നിലവിലുണ്ട് എന്ന യാഥാർഥ്യം തിരിച്ചറിയുന്നത്. റിയൽ എസ്റ്റേറ്റ് ഏജന്‍സിക്ക് നൽകാനുള്ള 36 ലക്ഷം രൂപ കോടതിയിൽ കെട്ടിവച്ചാലേ വീസ പുതുക്കാനാകൂ എന്നും മനസ്സിലായി. കേസ് ഒതുത്തീർപ്പാക്കാൻ അഭിഭാഷകൻ വാങ്ങിയ 20 ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കാത്തതാണ് ഇതിന് കാരണം. പണം വാങ്ങിയിട്ടില്ലെന്ന് ആദ്യം അഭിഭാഷകൻ കള്ളം പറഞ്ഞുവെങ്കിലും പിന്നീട് തെളിവുകൾ ഹാജരാക്കിയപ്പോൾ സമ്മതിച്ചു. എന്നാൽ, കേസ് പിൻവലിക്കണമെങ്കിൽ 16 ലക്ഷം രൂപ നൽകണമെന്നാണ് ആവശ്യം. ഇതിന് വഴിയില്ലാതെ ആശങ്കയോടെയാണ് ജോയൽ കഴിയുന്നത്. ഇതിനിടെ പ്രശ്നത്തിൽ ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഇടപ്പെട്ടത് പ്രതീക്ഷ നൽകുന്നുവെന്ന് ജോയൽ പറയുന്നു.

 
     
< /div>
English Summary:

Expatriate youth was in distress after being cheated by the lawyer.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com