കുമരിയുമായ് ജേക്കബ് ഏബ്രഹാം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ
Mail This Article
ഷാർജ ∙ അച്ഛൻ ഖത്തറിൽ തൊഴിലാളിയാണെങ്കിലും മകൻ ജേക്കബ് ഏബ്രഹാം പക്ഷേ, ഗൾഫിൽ ആദ്യമായെത്തിയത് എഴുത്തുകാരനായി. നാലാം ക്ലാസിൽ പഠിക്കുമ്പോൾ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ അച്ഛനെ ഖത്തറിലേയ്ക്ക് കൊണ്ടുവിടാൻ പോകുമ്പോൾ, അദ്ദേഹം വിമാനത്തിൽ ഗൾഫിലേയ്ക്ക് പോവുകയാണെന്ന് മനസിലാകുമ്പോൾ വളരെ കൗതുകം തോന്നിയിരുന്നു. ഏതോ മാന്ത്രിക ലോകത്തേയ്ക്കാണ് അച്ഛൻ പോകുന്നതെന്നായിരുന്നു അന്ന് കരുതിയിരുന്നത്. ഒടുവിൽ തന്റെ 43–ാമത്തെ വയസിലാണ് ജേക്കബ് ഏബ്രഹാം മറുനാട്ടിലെത്തുന്നത്.
ഷാർജ രാജ്യാന്തര പുസ്തകമേളയെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് പങ്കെടുക്കുന്നത്. യുഎഇയും പുസ്തകമേളയും കാണുമ്പോൾ വളരെ ആശ്ചര്യം തോന്നുന്നതായി അദ്ദേഹം മനോരമ ഓൺലൈനിനോട് പറഞ്ഞു. അറബിക്കഥയിലെ ഒരു അത്ഭുതനാട്ടിലെത്തിയ പ്രതീതി. പ്രവാസി മലയാളികളുടെ സ്നേഹപ്രകടനം മനസിൽ തൊട്ടു. പുസ്തകമേളയിൽ ഒട്ടേറെ പ്രകാശനങ്ങളിൽ പങ്കെടുക്കാൻ സാധിച്ചു. പരിചയക്കാരെയും സുഹൃത്തുക്കളേയും നാട്ടുകാരെയുമെല്ലാം കണ്ടുമുട്ടി. വളരെ സന്തോഷകരമായ അന്തരീക്ഷമാണ് പുസ്തകമേളയിൽ നിലനിൽക്കുന്നത്. 10 വർഷം അഡ്വർടൈസിങ് മേഖലയിൽ ജോലി ചെയ്തിട്ടുള്ള ജേക്കബ് ഏബ്രഹാം നിലവിൽ തിരുവനന്തപുരത്ത് കേരള സാംസ്കാരിക വകുപ്പിന്റെ റേഡിയോ മലയാളം തലവനാണ്.
ഗ്രാമീണത അന്യം നിന്നുപോവുകയും മനുഷ്യൻ യാന്ത്രികമായ ജീവിതം നയിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന അന്തർസംഘർഷങ്ങളാണ് മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ജേക്കബ് ഏബ്രഹാമിന്റെ കുമരി എന്ന നോവൽ ചർച്ച ചെയ്യുന്നത്. ഗ്രാമച്ചന്തയും ആധുനിക മാൾ സംസ്കാരവും തമ്മിലുള്ള വൈരുധ്യം ഇതിൽ വായിക്കാം. ഏറ്റവും പുതിയ പുസ്തകമായ ഇരുമുഖിയും മറ്റു പ്രിയ നോവെല്ലകളും എന്ന നോവെല്ലകളുടെ സമാഹാരം ഇന്ന്(9)ന് വൈകിട്ട് മൂന്നിന് റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്യും. ചിത്രകാരനും എഴുത്തുകാരനുമായ മുഖ് ദാർ ഉദരംപൊയിൽ എഴുത്തുകാരൻ ജോയ് ഡാനിയേലിന് നൽകിയാണ് പ്രകാശനം.