ADVERTISEMENT

ദോഹ ∙ അൽബിദ പാർക്കിലെ ദാദു ഗാർഡൻസിലെ കാഴ്ചകൾ കുട്ടികൾക്ക് ഇനി സ്ഥിരമായി ആസ്വദിക്കാം. 

ദോഹ എക്‌സ്‌പോയുടെ വേദിയായ അൽബിദ പാർക്കിൽ കുട്ടികളുടെ മ്യൂസിയമായ ദാദുവിന്റെ കീഴിലുള്ള ദാദു ഗാർഡൻസ് പ്രവർത്തനം സ്ഥിരമാക്കി കഴിഞ്ഞ ദിവസമാണ് ഇന്റർനാഷനൽ സോണിൽ പുനരാരംഭിച്ചത്. 2024 മാർച്ച് 28ന് ദോഹ എക്‌സ്‌പോ അവസാനിച്ചാലും ദാദു ഗാർഡന്റെ പ്രവർത്തനം തുടരും. ഒക്‌ടോബറിൽ ദോഹ എക്‌സ്‌പോയുടെ ഉദ്ഘാടനത്തെ തുടർന്നാണ് ദാദു ഗാർഡൻസ് ആദ്യം തുറന്നത്. അൽബിദ പാർക്കിൽ സ്ഥിരമായി ദാദു ഗാർഡന്റെ പ്രവർത്തനം പുനരാരംഭിച്ചതോടെ കുട്ടികൾക്കും കുടുംബങ്ങൾക്കും മികച്ച ആസ്വാദനമാണ് ഉറപ്പാക്കുന്നത്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വിനോദവും വിജ്ഞാനവും പകരുന്ന ഇടമാണ് ദാദു ഗാർഡൻസ്. 

പ്രകൃതിയോട് ഇണങ്ങിയുള്ള കളികളും പരസ്പരമുള്ള പ്രവർത്തനങ്ങളും വഴി അറിവ് നേടുന്നതിനൊപ്പം കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുമുള്ള നിരവധി പരിപാടികളാണ് ഇനിയുള്ള ഒരു വർഷം ദാദു ഗാർഡനിൽ നടക്കുക. 14,500 ചതുരശ്രമീറ്ററിലാണ് ദാദു ഗാർഡൻസ്. മ്യൂസിയത്തിന്റെ ഔട്ട്‌ഡോർ ഗാലറിയും ലിവിങ് ക്ലാസ്മുറിയുമാണ് ദാദു ഗാർഡൻസ് ഡിസൈൻ ചെയ്തിരിക്കുന്നത്. സുസ്ഥിരതയും ഹരിത സമ്പദ് വ്യവസ്ഥയും ആരോഗ്യകരമായ ശീലങ്ങളുമാണ് ലക്ഷ്യം. 

പൊതുഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ദേശീയ സ്ഥാപനമാണ് ദാദു മ്യൂസിയം. പൊതു-സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തോടെയാണ് ഖത്തർ മ്യൂസിയം കുട്ടികൾക്കായി ദാദു മ്യൂസിയം ഡിസൈൻ ചെയ്തത്. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉൾപ്പെടെ ദാദു മ്യൂസിയത്തിനായി മികച്ച സംഭാവന നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ സാംസ്‌കാരിക, പാരിസ്ഥിതിക, സാമൂഹിക ആവാസ വ്യവസ്ഥയെ സമ്പന്നമാക്കുന്നതിനുള്ള കൂട്ടായ സംഭാവനകളിലൂടെ പ്രാദേശിക സമൂഹത്തെ ശാക്തീകരിക്കുകയാണ് ദാദു മ്യൂസിയത്തിന്റെ ലക്ഷ്യം.

English Summary:

Children's Museum of Qatar: Dadu Gardens reopens at Al Bidda Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com