ADVERTISEMENT

ദുബായ് ∙ ദുബായ് എക്സ്പോ സിറ്റിയിൽ നടക്കുന്ന കോപ് 28 (യുഎൻ ക്ലൈമറ്റ് കോൺഫറൻസ് ഒാഫ് പാർട്ടീസ്) ലോക പരിസ്ഥിതി സമ്മേളനത്തിൽ  ശ്രീ ശ്രീ രവിശങ്കർ പ്രസംഗിക്കും. ഡിസംബർ 9ന് ഫെയ്ത്ത് പവിലിയനിലാണ് അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യുക. ഇതുകൂടാതെ, ഡിസംബർ 8ന് ദുബായ് അൽ മക്തൂം സ്റ്റേഡിയത്തിലും അദ്ദേഹം പ്രസംഗിക്കും. ഇവിടെ എല്ലാവർക്കും സൗജന്യ പ്രവേശനമായിരിക്കും. 12,000 പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. കൂടുതൽ വിവരങ്ങള്‍ വൈകാതെ സംഘാടകർ പുറത്തുവിടും.

മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്സും വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള സംഘടകളുമായും സമൂഹത്തിലെ അംഗങ്ങളുമായി ചേർന്ന്  മൾട്ടി-പാർട്ട്ണർഷിപ്പ് സ്ഥാപിച്ച് ഇൗ വർഷം ബ്ലൂ സോണില്‍ പവലിയൻ ഒരുക്കും. വൈവിധ്യമാർന്ന വിശ്വാസങ്ങൾ, പാരമ്പര്യങ്ങൾ, കാഴ്ചപ്പാടുകൾ എന്നിവ മനുഷ്യരാശിയുടെയും ഭൂമിയുടെയും ഭാവിക്ക് വേണ്ടി മെച്ചപ്പെടുത്താനുള്ള ശ്രമത്തിൽ ഒന്നിക്കാനുള്ള ആഹ്വാനമാണ് നടത്തുക. ഇൗ വിഷയത്തിലായിരിക്കും ശ്രീ ശ്രീ രവിശങ്കർ പ്രസംഗിക്കുക. 

ദുബായ് എക്സ്പോ സിറ്റിയിൽ ഇൗ മാസം 30 മുതൽ ഡിസംബർ 12 വരെയാണ്  കോപ്–28. യുഎഇ  ഇതുവരെ ആർജിച്ചെടുത്ത അഭൂതപൂർവമായ പുരോഗതിയുടെ ആത്മ വിശ്വാസത്തിലാണ്  ഐക്യരാഷ്ട്ര സഭ നേതൃത്വം നൽകുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് ആതിഥ്യം അരുളുന്നത്. ചരിത്രത്തിലെ ഏറ്റവും വിഷമമേറിയ കാലാവസ്ഥാ അടിയന്തര ഘട്ടത്തിൽ നടക്കുന്നു എന്നത് തന്നെയാണ് ദുബായിലെ കാലാവസ്ഥ ഉച്ചകോടിയുടെ ഏറ്റവും വലിയ പ്രാധാന്യം. ഇനി വരാനിരിക്കുന്ന ഉച്ച കോടികൾക്ക് മാതൃകയാക്കാവുന്ന പലതും കോപ്28 ൽ നടപ്പാക്കിയിട്ടുണ്ട്. ഉച്ചകോടിയുടെ അജണ്ട നിർണയിക്കുന്നതിൽ നൽകിയ ജനപങ്കാളിത്തം, അവികസിത രാജ്യങ്ങളിലെ ഉൾപെടെ 100 ' യുവ അംബാസഡർമാർ', വനിതകളുടെ ശക്തമായ പ്രാതിനിധ്യവും നേതൃത്വവും ഒക്കെ അവയിൽ ചിലത് മാത്രം. കോപ് 28 എല്ലാവരുടെയും ഉച്ചകോടി ആണെന്നുള്ള നിലപാടും ഈ സമ്മേളനത്തെ വേറിട്ടതാക്കുന്നു.

ആതിഥേയ രാജ്യമെന്ന നിലയിൽ  സംഘാടനത്തിലും പ്രയോഗവൽകരണത്തിലും മാത്രമല്ല യുഎഇ മികച്ച മാതൃക ലോകത്തിന് മുന്നിൽ  കാഴ്ചവയ്ക്കുന്നത്. സുസ്ഥിരത എന്ന വളരെ പ്രധാനപ്പെട്ട ആശയം നടപ്പാക്കുന്ന ഈ വർഷം തന്നെ യുഎഇ  സുസ്ഥിരതയില്‍ ഊന്നിയ പദ്ധതികളിലൂടെ ആഗോള കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കാനുള്ള സമഗ്രമായ മാതൃകകൾ നടപ്പാക്കി ലോകത്തെ  മുന്നിൽ നിന്ന് നയിക്കാനുള്ള അതിന്റെ കരുത്തും പ്രാപ്തിയും ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. 'സിറോ എമിഷൻ ബൈ 2050(Zero Emission by 2050') അടക്കമുള്ള മാതൃകാ പദ്ധതികൾ ഇതിനോടകം തന്നെ ലോക ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു.

 ഈ കാലാവസ്ഥാ ഉച്ചകോടി ' എല്ലാവരെയും ഉൾക്കൊള്ളുന്ന ' ആഗോള സമ്മേളനം ആയി വിഭാവനം ചെയ്യുന്ന സാഹചര്യത്തിൽ പ്രത്യകിച്ചും. സ്കൂളുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സോഷ്യൽ ക്ലബുകൾ എന്നിവയ്ക്കെല്ലാം പങ്കെടുക്കാവുന്ന അവസരങ്ങൾ ഏറെയുണ്ട്. ഇതുമായി ബന്ധപ്പെട്ട വെബ് പേജുകളിൽ വിശദാംശങ്ങൾ ലഭ്യമാണ്. ആവാസ വ്യസ്ഥയ്ക്ക് പുതു ജീവൻ നൽകുവാനും ഗ്രാമീണ മേഖലകളുടെ ശാക്തീകരണവും കൂടി ലക്ഷ്യം വയ്ക്കുന്ന റെസ്പോണ്‍സിബിൾ ടൂറിസം(Responsible Tourism), അഗ്രി ടൂറിസം നെറ്റ് വർക്(Agri Tourism Network), ഡെസ്റ്റിനേഷൻ ചലഞ്ച്(Destination Challenge) എന്നീ പദ്ധതികളും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ കൂടി ഉതകുന്ന ശ്രദ്ധേയമായ പദ്ധതികൾ എന്ന നിലയിൽ വരും ദിനങ്ങളിൽ ചർച്ച ചെയ്യപ്പെടും.

രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് കാട്ടിയ മഹത്തായ മാനുഷിക നന്മയുടെ പാരമ്പര്യവുമായി എല്ലാ വിഭാഗം ആളുകളെയും ചേർത്ത് നിർത്തി, തികച്ചും അഭിനന്ദനീയം ആയ സംഘടനാ മികവിലൂടെ യുഎഇ ആതിത്ഥ്യം വഹിക്കുന്ന ഈ കാലാവസ്ഥ ഉച്ചകോടിയിൽ, ' വെന്തുരുകുന്ന ഭൂമിക്ക് കുളിർനീർ പകരുന്ന ' തീരുമാനങ്ങളും സുസ്ഥിരമായ പദ്ധതികളും സമയ ബന്ധിതമായി നടപ്പാക്കാനുള്ള പ്രതിബദ്ധതയും ഉണ്ടാകുമോ എന്നാണ് ലോകം ഉറ്റു നോക്കുന്നത്.

English Summary:

Sri Sri Ravi Shankar will speak at COP 28 and Al Maktoum Stadium in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com