ADVERTISEMENT

റിയാദ്∙ മഞ്ഞുപെയ്യുന്ന, കുളിര് കോരുന്ന രാപ്പലുകളിൽ  ഇനി കൂടാരങ്ങളിൽ പാർക്കാം. ശൈത്യകാലത്തിന് സ്വാഗതമരുളി മഴക്കാലമെത്തുന്നതോടെയാണ് സൗദിയിലെ കൂടാരങ്ങളിൽ ചേക്കേറാൻ മോഹിപ്പിക്കുന്ന ക്യാംപിങ് സീസൺ തുടക്കമാവുന്നത്.  മരുഭൂമികളിൽ അവിടവിടെയായി ഉയരുന്ന തമ്പുകളിൽ താമസിച്ച് രാപ്പാർക്കുമ്പോൾ സൗദിയിലെ വിശാലമേറിയ മരുഭൂമിയുടെ മനോഹാരിതയാണ് ആസ്വദിക്കാനാവുന്നത്. കുളിരും തണുപ്പും സമ്മാനിക്കുന്ന ശൈത്യകാലം  വന്യമായ മരുഭുമിയിൽ മറ്റൊരു അനുഭവമാണ് സമ്മാനിക്കുന്നത്. കടൽപോലെ കണ്ണെത്താ ദൂരം പടർന്നു കിടക്കുന്ന മരുഭൂമി തണുപ്പ്കാലത്ത്  നഗരജീവിതത്തിന്റെ തിക്കും തിരക്കും ബഹളവുമൊന്നുമില്ലാത്ത സ്വച്ഛശാന്തമായ അന്തരീക്ഷത്തിൽ ചിലവഴിക്കാൻ ആഗ്രഹിക്കുന്നവരുടെ ഇഷ്ട ഇടമായി മാറും.

ക്യാംപ് ഷോപ്പിൽ നിന്നുള്ള ദൃശ്യം
ക്യാംപ് ഷോപ്പിൽ നിന്നുള്ള ദൃശ്യം

 പ്രകൃതി സ്നേഹികൾക്കും സാഹസികപ്രിയർക്കും മറക്കാനാവാത്ത വേറിട്ട അനുഭവം കാത്തുവെച്ചിട്ടുണ്ടാവും മരുഭൂമികളിലെ കൂടാരങ്ങളിലെ ദിനങ്ങൾ. അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ ഹൃദയഭാഗത്ത്  പ്രകൃതിയുടെ  മടിത്തട്ടിൽ ചേർന്നു നിൽക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരപ്രിയരെയും സന്ദർശകരേയും  സ്വാഗതം ചെയ്യുകയാണ് രാജ്യത്തെ വൈവിധ്യമാർന്ന കാഴ്ചകൾക്കും കാലാവസ്ഥയക്കുമൊപ്പം ആതിഥ്യമരുളി  ശൈത്യകാല ക്യാംപിങ് കൂടാരങ്ങൾ. ഒക്ടോബർ അവസാനം മുതൽ ഫെബ്രുവരി ആദ്യം വരെയുള്ള കാലയളവിലാണ്  മഴയും മഞ്ഞു തണുപ്പുമുള്ള മരുഭുമിയിലെ ക്യാംപിങ് സീസൺ  നടക്കുന്നത്.

 എല്ലാ വർഷവും ഇക്കാലയളവിൽ നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള സ്വദേശികളും പ്രവാസികളുമൊക്കെ വീട്ടുകാർക്കും കൂട്ടുകാർക്കും പ്രിയപ്പെട്ടവർക്കുമൊപ്പം തണുപ്പും ഇളം ചൂടുമൊക്കെ ഇടംചേരുന്ന  മരുഭൂമിയിലേക്ക് ഒഴുകിയെത്തും. 

 മരുഭൂമിയിൽ ക്യാംപിങ് നടത്താൻ താൽപര്യപ്പെടുന്നവരെ സഹായിക്കാനും ആവശ്യമായ സാധനസാമഗ്രികളുമൊക്കെ ലഭ്യമാക്കുന്ന നിരവധി സ്ഥാപനങ്ങളും ഇതിനോടകം കൂടുതൽ സജീവമായികഴിഞ്ഞു. ഭക്ഷണസാധനങ്ങളും മസാലയും ഗ്രില്ലിംങ്, ബാർബിക്യൂ ഉപകരണങ്ങളും, കൂടാരങ്ങൾ, തീകായുന്നതിനുള്ള ഉപകരണങ്ങൾ,ശീതികരണ സംവിധാനങ്ങളുമൊക്കെ വിൽക്കുന്നിടങ്ങളിലുമൊക്കെ അന്വേഷിച്ചെത്തുന്നവരുടെ എണ്ണം വരും നാളുകളിൽ വർദ്ധിക്കും.  ചില സ്ഥാപനങ്ങൾ ആവശ്യക്കാർക്ക്  ഇഷ്ടപ്പെട്ട സ്ഥലത്ത്  കൂടാരങ്ങളൊക്കെ ഇട്ടുകൊടുക്കുന്നത് കൂടാതെ താമസിക്കുവാനായി എല്ലാ സംവിധാനങ്ങളും സൗകര്യവുമുള്ള വാഹനങ്ങളും നൽകുന്നുണ്ട്.

അടുത്തിടെയായി പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളും ക്യാംപിങ് ഉപകരണങ്ങളുമൊക്കെ വാങ്ങാൻ ഇപ്പോൾ താൽപര്യം കാണിക്കുന്നുണ്ട്, ക്യാംപിങ് വാഹനങ്ങൾ ഒരുക്കി ലഭിക്കാനായി എത്താറുണ്ടെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നു. റിയാദിന് 110 കിലോമീറ്റർ അകലെയുള്ള റൌദത് ഖുറൈം ഈ മേഖലയിലെ ഏറെ പ്രസിദ്ധമായ ജനപ്രിയ ക്യാംപിങ് കേന്ദ്രമാണ്. മരുഭൂമിക്ക് നടുവിലുള്ള ഈ മരുപ്പച്ച ഈ പ്രദേശം കണ്ണിന് കുളിർമ്മ പകരും.വ്യത്യസ്തതരം സസ്യങ്ങൾ പൂക്കൾ,പൂമ്പാറ്റകൾ, കുറ്റിച്ചെടികൾ,ചെറു പൊന്തക്കാടുകൾ, മരങ്ങളൊക്കെ ഇവിടെയുണ്ട്. തണുപ്പ്കാലത്തിനു മുമ്പ് പെയ്യുന്ന മഴയിൽ നാമ്പിട്ട തളിരുകളാൽ ഹരിതാഭമാണ് എവിടെയും നിറയുന്നത്. മരുഭൂമിയുടെ വൈവിധ്യവും കൗതുകവും പകരുന്ന പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യമാണ് ഇവിടെയെത്തുന്നവരെ കാത്തിരിക്കുന്നത്. 

റിയാദ് നഗരത്തിനു വടക്കുകിഴക്കായി 40 കിലോമീറ്റർ അരികിലുള്ള കിങ് സൽമാൻ പാർക്കാണ് മറ്റൊരു ജനപ്രിയ ഇടം.  പ്രധാനമായും കുടുംബമായി പിക്നികിന്  ആസ്വദിക്കാനായി എത്തുന്നവർക്ക്  സുഖകരമായ അനുഭവം ലഭിക്കുന്ന എല്ലാ സൗകര്യങ്ങളുമുള്ള സുരക്ഷിത ഇടമാണ്  ഇവിടം.ക്യാംപിങ്  ട്രിപ്പ്  തനിച്ച്  പോകുവാനാഗ്രഹിക്കുന്നവർക്കും കൂടുതൽ സാഹസിക മനോഭാവവും  ഇഷ്ടപ്പെടുന്നവർക്കും നിരവധി മരുഭു പ്രദേശങ്ങളുള്ളതിനാൽ  മിക്കവാറും എല്ലായിടത്തും ക്യാംപിങ് സ്ഥലങ്ങൾ കണ്ടെത്താനാകും.

രാത്രിയിലെ മഞ്ഞും കുളിരും ഏറ്റ് വാങ്ങി തീയും കാഞ്ഞ് ക്യാംപ് ഫയറിനു ചുറ്റുമായി വട്ടം കൂടിയിരുന്നു ചൂടോടെ  ഭക്ഷണം കഴിക്കുന്നതിന്റെ സ്വാദ് ആസ്വദിക്കുന്നതും മരുഭൂക്യാംപുകളുടെ ആകർഷണീയതയാണ്. അറബിക് ഭക്ഷണമായ മന്തിയും, കബ്സയും, ജമ്റിയയും കുനാഫയുമൊക്കെ ഇത്തരം ക്യാംപുകളിൽ വെച്ചു വിളമ്പുന്നതും പതിവാണ്. ഒപ്പം കനലടുപ്പുകളിലെ കെറ്റിലുകളിൽ തിളച്ചുപൊന്തുന്ന ചൂട് ചായയും നറുമണം പരത്തുന്ന അറബിക് ഖഹ് വ(കാപ്പി)യുമൊക്കെ ദല്ലയിൽ പകർന്ന് ഇടക്കിടെ വന്നുപോകും. സ്വദേശികളെപ്പോലെ മലയാളി കുടുംബങ്ങളും, ബാച്ചിലേഴ്സ് സംഘങ്ങളും, കൂട്ടായ്മകളുമൊക്കെ വാരാന്ത്യ അവധികളുടെ രാവുകളിൽ ദൂരെയുള്ള മരുഭൂമികളിലേക്ക് പോയി കൂടാരമടിച്ചും,തമ്പുകളിൽ ഒത്തുകൂടി ഭക്ഷണം ഉണ്ടാക്കിയും ഗ്രില്ലുകളിൽ ചുട്ടെടുത്തും മഞ്ഞുതണുപ്പുമൊക്കെ ആസ്വദിക്കുന്ന കൂട്ടത്തിലാണ്.

 ടൂർ ഓപ്പറേറ്റർമാരും ഉദ്യോഗസ്ഥരും, പ്രാദേശിക സമൂഹവും തണുപ്പ്കാല ക്യാംപിങ് ജനപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ  സുരക്ഷിതമായി   മികച്ച രീതികളിൽ ഈ മേഖലക്ക്  പ്രോത്സാഹനം നൽകുന്നു. ആകാശ ചെരുവിൽ തെളിഞ്ഞു കത്തുന്ന നക്ഷത്രങ്ങളെയും സാക്ഷി നിർത്തി നല്ല രുചിയുള്ള ഭക്ഷണവും പാട്ടും, സംഗീതവുമൊക്കെയായി മേളവുമൊക്കെയായി ഊദിന്റെ സുഗന്ധം പേറുന്ന ഒരു രാവ് സമ്മാനിക്കുന്ന അന്തരീക്ഷം നൽകുന്ന സമ്മർദ്ദരഹിത(സ്ട്രെസ്സ് ഫ്രീ) അനുഭവമാണ് മരുഭൂപ്രകൃതി ക്യാപിങിന് പോയിട്ടുള്ളവർക്ക് പങ്കുവെക്കാനുള്ള സന്ദേശം.

English Summary:

Winter has come; Let's spend the night in Saudi tents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com