ADVERTISEMENT

റിയാദ്∙   സൗദിയിൽ നിരോധിക്കപ്പെട്ടിട്ടുള്ള സൈറ്റുകൾ തുറക്കാനും ആപ്പുകൾ ഉപയോഗിക്കാനും  നിങ്ങളുടെ മൊബൈലിൽ വിപിഎൻ (വിർച്വൽ പ്രൈവറ്റ് നെറ്റ്​വർക്ക് ) ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്തോളൂ. ഇല്ലെങ്കിൽ, പിടിക്കപ്പെടുന്നവർക്കായി കനത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. 10 ലക്ഷം റിയാൽ പിഴയോ അല്ലെങ്കിൽ ഒരു വർഷം തടവോ രണ്ടും കൂടിയോ ആയേക്കാം ശിക്ഷ.

 പൊലീസോ മറ്റ് അധികാരപ്പെട്ടവരൊ ഫോണിൽ വിപിഎൻ കണ്ടെത്തിയാൽ ഒട്ടും വൈകാതെ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഓർമപ്പെടുത്തുകയാണ് അധികൃതർ. സൗദിയിലെ കമ്യൂണിക്കേഷൻ, സ്പേസ് ആൻഡ് ടെക്നോളജി കമ്മീഷൻ (സിഐടിസി) ആണ് രാജ്യത്തിന്റെ പാരമ്പര്യത്തിനും സാമൂഹികവും മത ധാർമിക മൂല്യങ്ങൾക്കും നിയമ വ്യവസ്ഥകൾക്കും എതിരായിട്ടുള്ളതും രാജ്യസുരക്ഷ അപകടത്തിലാക്കുന്ന തരത്തിലുള്ള വെബ്സൈറ്റുകളും ആപ്പുകളും കണ്ടെത്തി തടയുന്നത്.

സൗദിയിൽ വാട്സആപ്പിലെ  ഓഡിയോ വിഡിയോ കാളിങിന് നിരോധനമുണ്ട്. അത് മറികടക്കാൻ പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലുമുള്ള പലതരം വിപിഎൻ ഇൻസ്റ്റാൾ ചെയ്താണ് പ്രവാസികളടക്കം പലരും  വിഡിയോ ഓഡിയോ കോൾ സൗകര്യം ഉപയോഗിക്കുന്നത്. വിപിഎൻ മുഖാന്തിരം നിരോധിക്കപ്പെട്ട വെബ് സൈറ്റുകളും ആപ്ലിക്കേഷനുകളും പ്രവർത്തിപ്പിക്കാൻ കഴിയും എന്ന സൗകര്യമുള്ളതാണ്   നിയമചട്ടങ്ങളെയും ശിക്ഷയെക്കുറിച്ചും മതിയായ തിരിച്ചറിവില്ലാതെ മിക്കവർക്കും സ്വന്തം ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ പ്രേരകമാകുന്നത്. ഇൻസ്റ്റാൾ ചെയ്ത് മൊബൈലിൽ മറച്ചുവെച്ചാലും പരിശോധനയിൽ പോലീസിന് വളരെ എളുപ്പത്തിൽ  കണ്ടുപിടിക്കാനാവുമെന്ന് ഓർക്കേണ്ടതുമുണ്ട്. പരിശോധനയിൽ നിരോധിക്കപ്പെട്ട ഏതേലും വെബ്സൈറ്റ് തുറന്നതായി തെളിയുന്ന പക്ഷം സൗദി ആന്‍റി സൈബർ കുറ്റകൃത്യ നിയമം ചട്ടം മൂന്ന് അനുസരിച്ച് അഞ്ച് ലക്ഷം റിയാൽ പിഴശിക്ഷ ലഭിക്കും.

 എകദേശം 60,000 വെബ്സൈറ്റുകളാണ്  ലൈംഗിക ഉള്ളടക്കങ്ങളുള്ളതിനാൽ സൗദിയിൽ നിരോധിച്ചിട്ടുള്ളത്. അർധ നഗ്നത വെളിവാക്കുന്ന സൈറ്റുകൾ,  ലൈംഗീക ന്യൂനപക്ഷ(എൽജിബിടി) അവകാശങ്ങളും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകൾ, ഡേറ്റിങ് ആപ്പുകളും സൈറ്റുകളും, രാജ്യത്തിനും സർക്കാർ നയങ്ങൾക്കും എതിരായ ഉള്ളടക്കങ്ങളുള്ള വാർത്താ പോർട്ടലുകൾ, സ്വദേശി ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുന്നതും അസ്ഥിരതയും അരാജകത്വും അതിക്രമങ്ങളും വിഭാഗീയതയും സൃഷ്ടിക്കുന്നതുമായ ഉള്ളടക്കങ്ങളുള്ള വെബ്സൈറ്റുകൾ നിരോധിക്കപ്പെട്ടവയിൽ പെടും. കൂടാതെ രാജ്യസുരക്ഷക്കും ജനങ്ങളുടെ സമാധാനത്തിനും ഭീഷണിയായ ഭീകരവാദ, തീവ്രവാദ സംഘടനകളുടെയും രാജ്യം നിരോധിച്ച സംഘടനകളുടെയും പോർട്ടലുകൾ,  ഇസ്​ലാമിനും പ്രവാചകനും എതിരായ ഉള്ളടക്കങ്ങളുള്ള സൈറ്റുകൾ, ഇസ്​ലാമിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന പോർട്ടലുകൾ, പകർപ്പവകാശ ലംഘനങ്ങൾ നടത്തുന്നവ,ഹാക്കിങ് സോഫ്റ്റുവെയറുകൾ നൽകുന്ന വെബ്സൈറ്റുകൾ.

വ്യാജ ഉൽപന്നങ്ങളും രാജ്യത്ത് വിൽക്കാൻ അനുമതി നൽകാത്ത ഉൽപന്നങ്ങളും വിൽക്കുന്ന ഷോപ്പിങ് സൈറ്റുകൾ, മദ്യവും മയക്കുമരുന്നും വിൽക്കുന്ന പോർട്ടലുകൾ. വ്യക്തിഹത്യയും ഇന്‍റർനെറ്റ് ദുരുപയോഗവും ലക്ഷ്യമിട്ടുള്ള പോർട്ടലുകൾ,  ചൂതാട്ടത്തിനും ഓൺലൈൻ പന്തയത്തിനുമുള്ള വെബ്സൈറ്റുകൾ വിപിഎൻ വെബ്സൈറ്റുകൾ തുടങ്ങി നിരവധി പോർട്ടലുകൾക്കും ആപ്ലിക്കേഷനുകൾക്കുമാണ് സിഐടിസി നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഇത്തരം നിരോധിക്കപ്പട്ട സൈറ്റുകൾ വീക്ഷിക്കുന്നതിനായി വിപിഎന്നോ മറ്റ് മാർഗ്ഗങ്ങളോ ഉപയോഗിച്ച് തുറന്നാൽ അഞ്ച് ലക്ഷം റിയാൽ വരെ പിഴ ഉണ്ടാവും എന്നും അധികൃതർ ഓർമിപ്പിക്കുന്നു.

English Summary:

VPN Ban in Saudi Arabia: Police to catch if VPN installed to access banned content in Saudi; Heavy punishment awaits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com