ADVERTISEMENT

ദുബായ് ∙ പ്രകൃതി സംരക്ഷണം വിശ്വാസ ജീവിതത്തിന്റെ ഭാഗമാണെന്നു പ്രഖ്യാപിച്ച് യുഎഇയിലെ മുസ്‌ലിം പള്ളികൾ. വെള്ളിയാഴ്ച പ്രാർഥനയിൽ പ്രകൃതി സംരക്ഷണ പാഠങ്ങളായിരുന്നു മുഖ്യ വിഷയം. യുഎൻ കാലാവസ്ഥ ഉച്ചകോടിയുടെ ഭാഗമായി ആരംഭിച്ച വിശ്വാസ പവിലിനിലെ തീരുമാനങ്ങളുടെ തുടർച്ചയായാണ് പ്രകൃതി സംരക്ഷണ ചുമതലകൾ ഓരോരുത്തരുടെയും വിശ്വാസ ജീവിതത്തിന്റെ ഭാഗമാണെന്നു പ്രഖ്യാപിച്ചത്. പ്രകൃതിയിലേക്കു മടങ്ങണമെന്നും മലിനീകരണം ചെറുക്കണമെന്നും മത പണ്ഡിതർ ആഹ്വാനം ചെയ്തു. സുസ്ഥിരതയും പ്രകൃതി സംരക്ഷണവും വിഭവ പരിപാലനവുമാണ് ഖുർആനും നബിയുടെ ജീവിതവും ലോകത്തെ പഠിപ്പിക്കുന്നത്. വിശ്വാസികൾ ഏറ്റവും അധികം പങ്കെടുക്കുന്ന വെള്ളിയാഴ്ചയിലെ ജുമാ നമസ്കാരത്തിൽ പ്രകൃതി സംരക്ഷണ സന്ദേശം നൽകാൻ എല്ലാ പള്ളികൾക്കും നിർദേശമുണ്ടായിരുന്നു. 

ഭൂമിയെ സംരക്ഷിക്കുക എന്ന ദൗത്യത്തോടെയാണ് ദൈവം ഓരോ മനുഷ്യനെയും അയച്ചത്. ഭൂമിയെ സംരക്ഷിച്ചും പ്രകൃതി വിഭവങ്ങളെ നിലനിർത്തിയും സുരക്ഷയും സമാധാനവും നേടാനാകും. പ്രകൃതി സംരക്ഷണം ഓരോ വിശ്വാസിയും സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുക്കണം. പുനരുപയോഗ ഊർജത്തിലൂടെ മാത്രമേ ഭൂമിക്ക് നിലനിൽക്കാനാകൂ. ലോക ജനസംഖ്യയിൽ 84% പേരും ഏതെങ്കിലും മത വിശ്വാസത്തിന്റെ ഭാഗമാണ്. മത വിശ്വാസത്തിന്റെ ഭാഗമായി പ്രകൃതി സംരക്ഷണ സന്ദേശം നൽകിയാൽ സമൂഹത്തിൽ കൂടുതൽ മാറ്റം കൊണ്ടുവരാം എന്ന പ്രതീക്ഷയിലാണ് കാലാവസ്ഥ ഉച്ചകോടിയുടെ ഭാഗമായി വിശ്വാസ പവിലിയൻ തുറന്നത്. പ്രകൃതി സംരക്ഷണത്തിന് ഇസ്‌ലാം മുഖ്യ പരിഗണനയാണ് നൽകുന്നതെന്ന് ഇസ്‌ലാമിക് അഫയേഴ്സ് ഡയറക്ടർ ജനറൽ അഹമ്മദ് ദാർവിഷ് അൽ മുഹൈരി പറഞ്ഞു.

കാലാവസ്ഥ ഉച്ചകോടി: പ്രഖ്യാപനങ്ങൾ 12ന്
ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം യുഎൻ കാലാവസ്ഥ ഉച്ചകോടി പുനരാരംഭിച്ചു. ബ്ലൂ സോണിൽ യുവാക്കൾ, കുട്ടികൾ, വിദ്യാഭ്യാസം, നൈപുണ്യം എന്നീ വിഷയങ്ങളിൽ പ്രത്യേക സെമിനാർ നടന്നു. ഉച്ചകോടിയുടെ അന്തിമ ചർച്ചകൾ 11, 12 തീയതികളിൽ നടക്കും. 12ന്  സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകും.

English Summary:

COP28: Faith Pavilion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com