നഷ്ടമായത് ആർജവമുള്ള, ശക്തനായ നേതാവിനെ: റോയ് ഐ. വർഗീസ്
Mail This Article
അബുദാബി ∙ കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായത് ആർജവവും നിലപാടുമുള്ള ശക്തമായ നേതാവിനെയെന്ന് സിപിഐയുടെ യുഎഇയിലെ മുതിർന്ന നേതാവും കേരള സോഷ്യൽ സെന്റർ വൈസ് പ്രസിഡന്റുമായ റോയ് ഐ. വർഗീസ് പറഞ്ഞു. വിദ്യാർഥി, യുവജന, തൊഴിലാളി പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച കാനം ചെറുപ്രായത്തിൽത്തന്നെ പാർട്ടി നേതൃ നിരയിൽ എത്തി. കാര്യങ്ങൾ വിശദമായി പഠിച്ച് അവതരിപ്പിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ കഴിവ് അസാധ്യമാണ്. നിയമസഭയിൽ എത്തിയ ആദ്യവർഷം തന്നെ മികച്ച സാമാജികനെന്ന അവാർഡ് നേടിയ കാനം ഉറച്ച നിലപാടും പക്വതയും മുഖമുദ്രയാക്കി. അഭിപ്രായ വ്യത്യാസങ്ങൾ തുറന്നു പറയുന്നതിൽ മടി കാണിക്കാത്ത കാനത്തിന്റെ സ്വീകാര്യത വർധിപ്പിച്ചു. തൊഴിലാളി പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാകില്ലന്നും റോയ് ഐ. വർഗീസ് പറഞ്ഞു.
അനുശോചിച്ച് കേരള സോഷ്യൽ സെന്റർ
അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുകയും അടിച്ചമർത്തപ്പെട്ട ജനതയുടെ ഉയിർപ്പിനായി ജീവിതം ഉഴിഞ്ഞുവയ്ക്കുകയും ചെയ്ത ശക്തനായ പൊതുപ്രവർത്തകനായിരുന്നു കാനം രാജേന്ദ്രനെന്ന് കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടിയും ആക്ടിങ് ജനറൽ സെക്രട്ടറി അഭിലാഷ് തോമസും പറഞ്ഞു. ഇടതുപക്ഷ മതനിരപേക്ഷ പ്രസ്ഥാനങ്ങളെ ഒരുമിച്ച് നിർത്താനും മുന്നിൽനിന്ന് നയിക്കാനുമുള്ള കരുത്തുറ്റ നേതൃത്വമാണ് കാനം രാജേന്ദ്രന്റെ വേർപാടിലൂടെ നഷ്ടമായതെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.