ADVERTISEMENT

ദുബായ് ∙ ഏഴു വർഷത്തിനകം കാർബൺ മലിനീകരണം 50% കുറയ്ക്കുമെന്ന് യുഎൻ കാലാവസ്ഥ ഉച്ചകോടിയിൽ ദുബായ്. 2050ഓടെ കാർബൺ പുറന്തള്ളൽ പൂർണമായും ഇല്ലാതാക്കാനുള്ള രാജ്യത്തിന്റെ പ്രഖ്യാപിത നയത്തിന് കരുത്തുപകരുന്നതാണ് ഈ പ്രഖ്യാപനമെന്ന് ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ സെക്രട്ടറി ജനറൽ അബ്ദുല്ല മുഹമ്മദ് അൽ ബസ്തി പറഞ്ഞു.പാരിസ് ഉടമ്പടിയുടെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന പരിസ്ഥിതി സൗഹൃദ പദ്ധതികൾ നടപ്പാക്കിയാണ് ലക്ഷ്യം നേടുക. 

പരിസ്ഥിതിക്ക് ഊന്നൽ നൽകി സുസ്ഥിര ഭാവിയിലേക്കുള്ള കുതിപ്പ് തുടരും. ജൈവവൈവിധ്യവും വിഭവങ്ങൾ സംരക്ഷിച്ചും പുനരുപയോഗ ഊർജം ഗണ്യമായി വർധിപ്പിച്ചും ഹരിതവൽക്കരണം ശക്തമാക്കിയും പ്രകൃതിയെ സംരക്ഷികുമെന്നും പറഞ്ഞു. ഇന്ധന വൈവിധ്യവൽക്കരണം ശക്തമാക്കി  ഊർജ നയങ്ങളും പുനരുപയോഗ ഊർജ പദ്ധതികളും വികസിപ്പിക്കുന്ന സമീപനമാണ് യുഎഇ സ്വീകരിക്കുന്നതെന്ന് ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി സെക്രട്ടറി ജനറൽ അഹ്മദ് ബുത്തി അൽ മുഹൈർബി പറഞ്ഞു.

കാലാവസ്ഥാ പ്രതിസന്ധിയുടെ ഉറവിടം മനസ്സിലാക്കി പ്രതികരിച്ച യുഎഇയുടെ പ്രതിബദ്ധതയെ നൂറോളം നഗരങ്ങളുടെ ആഗോള ശൃംഖലയായ സി–40ന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ മാർക്ക് വാട്സ് അഭിനന്ദിച്ചു. ലോകത്തിലെ ഏറ്റവും വലിയ കേന്ദ്രീകൃത സൗരോർജ പാർക്ക് സ്ഥാപിക്കുന്നത് മുതൽ 75% വാഹനങ്ങളും ഹൈബ്രിഡ് അല്ലെങ്കിൽ ഇലക്ട്രിക് ആക്കുന്നത് തുടങ്ങി ദുബായുടെ പുതിയ കാലാവസ്ഥാ പ്രവർത്തന പദ്ധതി വേറിട്ടതാണെന്നും പറഞ്ഞു.  മേഖലയിലെ ആദ്യ ജലവൈദ്യുത നിലയം, ഹരിത ഹൈഡ്രജൻ, മാലിന്യത്തിൽനിന്ന് ഊർജം നൽകുന്ന പ്ലാന്റ്, ഗ്രീൻ അലുമിനിയം ഉൽപാദനം തുടങ്ങിയ മാതൃകാപരമായ പദ്ധതികളാണ് ദുബായ് അവതരിപ്പിച്ചത്. പുനരുപയോഗ ഊർജോൽപാദനത്തിൽ പ്രാദേശിക, രാജ്യാന്തര കമ്പനികളുടെ സഹകരണവും ശക്തമാണ്.

വെടിനിർത്തലിന് പരിസ്ഥിതി  പ്രവർത്തകരുടെ ആഹ്വാനം
പലസ്തീനിൽ വെടിനിർത്തൽ ആവശ്യപ്പെട്ടു കാലാവസ്ഥ ഉച്ചകോടി നടക്കുന്ന എക്സ്പോ സെന്ററിൽ പ്രതിഷേധം. രണ്ടായിരത്തോളം പരിസ്ഥിതി പ്രവർത്തകർ കറുത്ത ബാനറുമായി പ്രതിഷേധത്തിൽ അണിനിരന്നു. നീതിയും മനുഷ്യാവകാശ സംരക്ഷണവും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. യുഎൻ നിയന്ത്രണത്തിലുള്ള ബ്ലൂ സോണിലൂടെ ഇംഗ്ലിഷിലും അറബിയിലും എഴുതിയ ബാനറുമായി പ്രവർത്തകർ പ്രകടനം നടത്തി. കോളനി വാഴ്ചയും വർണ വിവേചനവും അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

English Summary:

Cop28: Dubai sets target to reduce CO2 emissions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com