ADVERTISEMENT

മനാമ∙ ബഹ്‌റൈനിലെ മനാമ സെൻട്രൽ മാർക്കറ്റുകൾ തുറക്കുമ്പോഴേയ്ക്കും ഭക്ഷ്യവിഭവങ്ങളും പഴങ്ങളും  പച്ചക്കറികളും  റോഡ് മാർഗം എത്തിക്കുന്ന വലിയൊരു വിഭാഗം തൊഴിലാളികളാണ് ട്രക്ക് ഡ്രൈവർമാർ. ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി ഒരു  ജനതയെ മുഴുവനും ഊട്ടാനുള്ള വകയുമായി ഭാരമേറിയ ട്രക്കുകൾ  ഓടിച്ച് ലക്ഷ്യസ്‌ഥാനത്ത് എത്തിക്കുന്ന  ഡ്രൈവർമാരുടെ  ജീവിതത്തിന്റെ വലിയൊരു സമയവും കടന്നുപോകുന്നത്  അവരുടെ വാഹനത്തിൽ തന്നെ.

Image Supplied
Image Supplied

∙ പാർക്കിങ് ഒരു മുൾപാത; ലക്ഷ്യസ്ഥാനം വെല്ലുവിളി
ജോർദാൻ, ഈജിപ്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ടൺ കണക്കിന് ചരക്കുകളാണ് സെൻട്രൽ മാർക്കറ്റിലേക്ക്  ദിനം പ്രതി എത്തുന്നത്. ഇങ്ങനെ വന്നുചേരുന്ന നൂറുകണക്കിന് ട്രക്കുകൾ മനാമ സെൻട്രൽ മാർക്കറ്റിനു സമീപം പല സ്‌ഥലത്തായി നിർത്തിയിടുന്നു.  അത് കൊണ്ട് തന്നെ ഈ ട്രക്കുമായി വരുന്ന ഡ്രൈവർമാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല.  നീളമുള്ള ട്രക്കുകൾ പാർക്ക് ചെയ്യുക എന്നത് തന്നെ ശ്രമകരമായ ഒരു ജോലിയാണ്.

Image Supplied
Image Supplied

നാലോ അഞ്ചോ ദിവസം ട്രക്കോടിച്ചു വരുന്ന ഡ്രൈവർമാരുടെ ഏറ്റവും വലിയ വെല്ലുവിളി എന്നത് ചരക്കുകൾ യാതൊരു കേടുപാടും കൂടാതെ ലക്ഷ്യസ്‌ഥാനത്ത് എത്തിക്കുക എന്നതാണ്. അത് കൊണ്ട് തന്നെ മാർക്കറ്റിൽ എത്തിക്കഴിഞ്ഞാലും ഇവർക്ക് വിശ്രമം ഉണ്ടാകുന്നില്ല. മാർക്കറ്റിനു സമീപത്തേക്ക് ഇത്രയും വലിയ വാഹനങ്ങൾ കൊണ്ട് പോകാൻ കഴിയാത്തത് കാരണം മനാമ ബസ് ഷെൽട്ടറിനു പിറകിലുള്ള ഗ്രൗണ്ടിന് സമീപത്തായാണ് ഇവ  നിർത്തിയിടുന്നത്. അവിടെ നിന്ന് സെൻട്രൽ മാർക്കറ്റിലുള്ള ഏജന്റുമാർ വന്ന് ചെറിയ ചരക്കു വാഹനങ്ങളിലേക്ക് അൺലോഡ് ചെയ്താണ്  മാർക്കറ്റിലേക്ക് എത്തിക്കുന്നത്. ട്രക്കുകൾ എത്തിക്കഴിഞ്ഞാലും ചരക്കുകൾ മാർക്കറ്റിലേക്ക് എത്തിക്കാൻ കാലതാമസം ഉണ്ടാകും. അപ്പോഴും ഡ്രൈവർമാർക്ക് ട്രക്കുകൾക്ക് സമീപത്ത് നിന്ന് വിട്ടു നില്ക്കാൻ കഴിയില്ല.

∙ ട്രക്ക് തന്നെ കിടപ്പുമുറിയും അടുക്കളയും
പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യങ്ങളോ  സമയമോ ഇവർക്കുണ്ടാകുന്നില്ലെന്നതാണ് വസ്തുത. അത് കൊണ്ട് തന്നെ ഈ തൊഴിലാളികളുടെ വീടും അടുക്കളയും കുളിമുറിയുമെല്ലാം ട്രക്കുകളാണ്. ട്രക്കിന്റെ ടയറുകൾക്കിടയിലുള്ള സ്‌ഥലത്ത പലക കൊണ്ടടിച്ചുണ്ടാക്കിയ പെട്ടിയാണ് ഇവരുടെ അടുക്കള. കുടിവെള്ളം മുതൽ ഗ്യാസ് അടുപ്പ് അടക്കം അവർ ഈ ചെറിയ സഞ്ചരിക്കുന്ന അടുക്കളയിൽ സ്റ്റോക്ക് ചെയ്യും. ചപ്പാത്തി  അല്ലെങ്കിൽ റൊട്ടി പോലുള്ളവ തന്നെയാണ് ഭക്ഷണം. പെട്ടിയുടെ മൂടി തുറന്നു വച്ചാൽ അത് കിടക്കാനുള്ള കട്ടിലുമായി.

Image Supplied
Image Supplied

രണ്ടു ജീവനക്കാരാണ് ട്രക്കുകളിൽ സാധാരണ ഉണ്ടാകുക. ചെക്ക് പോസ്റ്റുകളിലും മാർക്കറ്റുകളിലും ഇങ്ങനെ നീണ്ട ദിവസങ്ങൾ തള്ളിനീക്കുമ്പോൾ സ്വന്തം വീട്ടിലേക്ക് പലപ്പോഴും എത്തിച്ചേരാൻ കഴിയുന്നില്ലെന്ന് ജോർദ്ദാനിൽ നിന്ന് കഴിഞ്ഞ ദിവസം ചരക്കുമായി എത്തിയ ട്രക്ക് ഡ്രൈവർ ഹസഫർ പറഞ്ഞു. ജോർദാനിൽ നിന്നുള്ള ആപ്പിളും പച്ചക്കറികളുമായാണ് ഇദ്ദേഹം ബഹ്റൈനിലേക്ക് എത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച ജോർദാനിൽ നിന്ന് ചരക്കുമായി പുറപ്പെട്ടു. വിശ്രമിക്കാൻ സമയമുണ്ട്, എന്നാൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനാണ് വലിയ ബുദ്ധിമുട്ട് എന്നും അദ്ദേഹം പറഞ്ഞു. 

Image Supplied
Image Supplied
Image Supplied
Image Supplied

ചെക്ക് പോസ്റ്റുകളിൽ ചിലപ്പോൾ മണിക്കൂറുകളോ ദിവസങ്ങളോ നീണ്ട കാത്തിരിപ്പാണ്. ഒന്ന് മാറി നിൽക്കാനും കഴിയില്ല. ചിലപ്പോൾ വളരെ പെട്ടെന്ന് എത്തിക്കേണ്ടുന്ന ചരക്കുകൾ ആയിരിക്കും ഉണ്ടാവുക,അപ്പോൾ ഭക്ഷണം  പോലും ഉണ്ടാക്കാനുള്ള സമയവും ലഭിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. മനാമയിൽ വാഹനം നിർത്തിയിടാനുള്ള ബുദ്ധിമുട്ട് വളരെ ഏറെയാണെന്നും  അദ്ദേഹം പറഞ്ഞു.  വേനൽക്കാലത്തെ അപേക്ഷിച്ച് തണുപ്പുകാലം ഉപകാരപ്രദമാണ്. ജോലി ചെയ്യുന്നതിനനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ലെന്നും  ആകെ അറിയാവുന്ന തൊഴിൽ ഇതാണെന്നും അത് കൊണ്ട് ഈ ജോലിയിൽ തുടരുന്നുവെന്നും ഹഫസർ കൂട്ടിച്ചേര്‍ത്തു. ഹസഫറിനെ പോലെ ഒട്ടേറെ ഡ്രൈവർമാർ മുന്നോട്ടുകുതിക്കുകയാണ്; തങ്ങളുടെ ജീവിതഭാരവും പേറി.

English Summary:

Traveling with cargo across countries; A truck that turns into a house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com