കരാർ ഒപ്പുവച്ചു; മലബാർ ഗോൾഡിന് സ്വർണം റാൻഡ് റിഫൈനറിയിൽ നിന്ന്
Mail This Article
ദുബായ് ∙ റാൻഡ് റിഫൈനറിയിൽ നിന്ന് സ്വർണം വാങ്ങാൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് കരാർ ഒപ്പുവച്ചു. ലണ്ടൻ ബുള്ള്യൻ മാർക്കറ്റ് അസോസിയേഷൻ അംഗീകാരമുള്ള സ്ഥാപനമാണ് റാൻഡ് റിഫൈനറി. അദ്യ സ്വർണത്തിന്റെ ഇറക്കുമതി എംഡി ഷംലാൽ അഹമ്മദ് റാൻഡ് സിഇഒ പ്രവീൺ ബൈജ്നാഥിൽ നിന്ന് ഏറ്റുവാങ്ങി. സെക്യൂരിറ്റി എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട ഖനികളിൽ നിന്ന് അസംസ്കൃത വസ്തുക്കൾ ശേഖരിച്ചു ശുചീകരിച്ചാണ് റാൻഡ് റിഫൈനറി സ്വർണം നൽകുന്നത്.
ഓരോ ബാച്ചിലും റാൻഡ് പ്യുവർ മാർക്കും അഷ്വറൻസ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കും. സ്വർണം ഖനനം ചെയ്ത രാജ്യം, ഖനനം ചെയ്ത കാലയളവ് തുടങ്ങി അസംസ്‌കൃത വസ്തുക്കളെ കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കാം. വേൾഡ് ഗോൾഡ് കൗൺസിൽ, എൽബിഎംഎ, ഒഇസിഡി തുടങ്ങിയ സംഘടനകളുടെ മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള വാർഷിക ഓഡിറ്റിനു റാൻഡ് പ്യുവർ ഗോൾഡിന്റെ ട്രാക്ക് കണ്ടെത്താനാകും.
ഗ്ലോബൽ പ്രെഷ്യസ് മെറ്റൽ കോഡ് ഉൾപ്പെടെ ഏറ്റവും പ്രധാന മാർഗ നിർദേശങ്ങൾ ഈ കരാറുവഴി പാലിക്കാനാകും. രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട പാരിസ്ഥിതിക സമ്പ്രദായങ്ങൾ പിന്തുടരുന്നതിനും, കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദം എന്നിവയെ ചെറുക്കുന്നതിനും റിഫൈനറികളെ പ്രോത്സാഹിപ്പിക്കുന്ന മാർഗ നിർദേശങ്ങൾ പാലിക്കുന്നതാണ് റാൻഡുമായുള്ള പുതിയ വ്യാപാര കരാർ എന്ന് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.