ADVERTISEMENT

ദുബായ് ∙ പ്ലാസ്റ്റിക്, പെട്രോകെമിക്കല്‍സ്, റബര്‍ ഉല്‍പന്നങ്ങളുടെ രാജ്യാന്തര വ്യാപാര പ്രദര്‍ശനമായ അറബ് പ്ലാസ്റ്റ് 2023 ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ചു.  ഈ മാസം 15 വരെയാണ് അറബ് പ്ലാസ്റ്റിന്റെ 16-ാമത് എഡിഷന്‍. പ്ലാസ്റ്റിക് കയറ്റുമതി പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (പ്‌ളെക്‌സ്‌കോണ്‍സില്‍) ഇന്ത്യന്‍ പവലിയന് കീഴില്‍ 73 കയറ്റുമതിക്കാരടങ്ങിയ ഏറ്റവും വലിയ സംഘത്തെ നയിച്ച് അറബ് പ്ലാസ്റ്റിലുണ്ട്. മധ്യപൂര്‍വദേശത്തെ മുന്‍നിര വ്യാപാര പ്രദര്‍ശനമായ അറബ് പ്ലാസ്റ്റില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഈ മേഖലയില്‍ തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്താന്‍ മികച്ച അവസരമാണ് ലഭിക്കുന്നത്. നിരവധി നയതന്ത്ര പ്രതിനിധികളും സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള പ്രമുഖ ഉദ്യോഗസ്ഥരും സംബന്ധിക്കുന്നു.

ഇന്ത്യന്‍ പ്ലാസ്റ്റിക്കിന്റെ മൂന്നാമത്തെ വലിയ ഇറക്കുമതിക്കാരാണ് യുഎഇ. യുഎഇയുടെ തന്ത്രപ്രധാന ലൊക്കേഷന്‍ ആഗോള വ്യാപാരത്തിന്റെ കേന്ദ്രമാക്കി മാറ്റുകയും ഊര്‍ജസ്വലമായ ബിസിനസ് നെറ്റ്‌വര്‍ക്കിങ് അന്തരീക്ഷം വളര്‍ത്തുകയും ചെയ്യുന്നു. വ്യവസായ പ്രമുഖര്‍, പ്രദര്‍ശകര്‍, സന്ദര്‍ശകര്‍ എന്നിവരെ ബന്ധിപ്പിക്കാനും അവസരങ്ങള്‍ തേടാനും സഹകരണം കെട്ടിപ്പടുക്കാനും നിര്‍ണായക വേദിയാണ് അറബ് പ്ലാസ്റ്റ്റ്റെന്നും സംഘാടകര്‍ അറിയിച്ചു. ''2022ല്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ 38 ബില്യൻ ഡോളറിന്റെ പ്‌ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്ത് 4.7% വിഹിതം (1.7 ബില്യണ്‍ ഡോളര്‍) നേടി. ഈ ഡേറ്റ മേഖലയിലെ ഇന്ത്യന്‍ പ്‌ളാസ്റ്റിക്കിന്റെ അപാരമായ വളര്‍ച്ചാ സാധ്യതയെ വ്യക്തമായി എടുത്തു കാണിക്കുന്നു. ഇന്ത്യന്‍ പ്‌ളാസ്റ്റിക്കിന്റെ പരമോന്നത ബോഡിയായ പ്‌ളെക്‌സ്‌കോണ്‍സില്‍ ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ചെയര്‍മാന്‍ ഹേമന്ത് മിനോച്ച പറഞ്ഞു.

ഇന്ത്യയും യുഎഇയും തമ്മില്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സിഇപിഎ) ഒപ്പു വച്ചത് ഉഭയ കക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും മെച്ചപ്പെട്ട സാമ്പത്തിക സഹകരണത്തിനുള്ള ചട്ടക്കൂട് നല്‍കുകയും ചെയ്തു. ഈ ചരിത്രപരമായ കരാര്‍ വര്‍ധിച്ച സഹകരണത്തിനും സാമ്പത്തിക പങ്കാളിത്തത്തിനും സഹായിക്കുന്നുവെന്ന് പ്‌ളെക്‌സ്‌കോണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീബാഷ് ദാസ് മഹാപത്ര പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2022-23ല്‍ 85 ബില്യൻ ഡോളറിലെത്തി. ഇന്ത്യ കയറ്റുമതി ചെയ്യുന്നതിനെക്കാള്‍ (580 മില്യൻ ഡോളര്‍) കൂടുതല്‍ പ്‌ളാസ്റ്റിക്കുകള്‍ യുഎഇയില്‍ നിന്ന് (1.7 ബില്യണ്‍ ഡോളര്‍) ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും വളര്‍ച്ചയ്ക്ക് കാര്യമായ ഇടമുണ്ട്.  യുഎഇയിലേയ്ക്കുള്ള ഇന്ത്യന്‍ പ്ലാസ്റ്റിക് കയറ്റുമതി സാധ്യത ഏകദേശം 5 ബില്യൻ ഡോളറായിരിക്കുമെന്ന് ഇതുസംബന്ധിച്ച ഗവേഷണത്തില്‍ പറയുന്നു.

English Summary:

Arab Plast 2023 launched at Dubai World Trade Centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com