റെക്കോർഡിട്ട് ബ്രിജിഡ്; അമാറെ പുരുഷ ചാംപ്യൻ
Mail This Article
അബുദാബി ∙ അഡ്നോക് അബുദാബി മാരത്തൺ വനിതാ വിഭാഗത്തിൽ കെനിയയുടെ ബ്രിജിഡ് കോസ്ഗൈയ്ക്ക് റെക്കോർഡ്. അബുദാബി നഗരവീഥികളെ റിണ്ണിങ് ട്രാക്കാക്കി കാൽ ലക്ഷം പേർ മത്സരത്തിച്ച കൂട്ടയോട്ടത്തിലായിരുന്നു (42.2 കി.മീ) ബ്രിജിഡിന്റെ റെക്കോർഡ് പ്രകടനം. ടോക്കിയോ ഒളിംപിക്സിൽ വെള്ളി മെഡൽ ജേതാവായ കൊസ്ഗൈ 2:19:15 സമയത്തിലാണ് ലക്ഷ്യം കണ്ടത്. ഇത്യോപ്യയുടെ ഹവി ഫെയ്സ ഗെജിയ (2:24:03), സിന്തയേഹു ഡെസ്സി (2:25:36) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
പുരുഷ വിഭാഗത്തിൽ എറിത്രിയയുടെ അമാറെ ഹെയ്ൽ മിഖായേൽ സാംസൺ ജേതാവായി. കെനിയയ്ക്കു പുറത്തുള്ള ആദ്യ പുരുഷ ചാംപ്യനായ അമാറെ 2:07:10 സമയത്തിലാണ് ലക്ഷ്യം നേടിയത്. കെനിയയുടെ ലിയോനാർഡ് ബാർസൊടൻ (2:09:37), തുർക്കിയുടെ ഇൽഹാം ഒസ്ബിലൻ (2:10:16) എന്നിവർ യഥാർക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
കോസ്ഗൈയ്ക്ക് 50,000 ഡോളറിനു പുറമെ റെക്കോർഡ് മറികടന്നതിന് 30,000 ഡോളർ കൂടി ലഭിച്ചു. പരുക്കിനോടും പ്രതികൂല കാലാവസ്ഥയോടും പൊരുതി നേടിയ വിജയത്തിൽ സംതൃപ്തയാണെന്ന് കോസ്ഗൈ പറഞ്ഞു. അഡ്നോക് അബുദാബി മാരത്തൺ റെക്കോർഡ് സ്വന്തമായി ഭേദിക്കാൻ അടുത്തവർഷവും ഇവിടെ എത്തുമെന്നും പറഞ്ഞു. 2018, 2019 ചിക്കാഗോ മാരത്തൺ, 2019, 2020 ലണ്ടൻ മാരത്തൺ, 2021 ടോക്കിയോ മാരത്തൺ എന്നിവയിലെ വനിതാ ജേതാവാണ് കോസ്ഗൈ. കരിയറിലെ ആദ്യ വിജയത്തിൽ അതിയായ ആഹ്ലാദം പ്രകടിപ്പിച്ച പുരുഷ ചാംപ്യൻ സാംസൺ ഇത്ര വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്നും കൂട്ടിച്ചേർത്തു.