ADVERTISEMENT

ദോഹ ∙ ഖത്തറിന്റെ  മജ്‌ലിസുകൾ പുകവലി രഹിതമാക്കാൻ ലക്ഷ്യമിട്ട് ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) ബോധവൽക്കരണ ക്യാംപെയ്ൻ തുടങ്ങി. 'പുകവലി രഹിത മജ്‌ലിസിനായി ഒരുമിച്ച്' എന്ന തലക്കെട്ടിൽ എച്ച്എംസിയിലെ പുകയില നിയന്ത്രണ കേന്ദ്രമാണ് ക്യാംപെയ്ൻ നടത്തുന്നത്. ഗൾഫ് മേഖലയിൽ മജ്‌ലിസുകളെ പുകവലി രഹിതമാക്കാൻ ലക്ഷ്യമിട്ട് ഇതാദ്യമായാണ് ക്യാംപെയ്ൻ. അകത്തളങ്ങളെയും പുകവലി രഹിതമാക്കുകയാണ് എച്ച്എംസിയുടെ ലക്ഷ്യം. മജ്‌ലിസുകളിൽ സന്ദർശനം ഉൾപ്പെടെ നിരവധി ബോധവൽക്കരണ, വിദ്യാഭ്യാസ പരിപാടികളാണ് ക്യാംപെയ്‌ന്റെ ഭാഗമായി നടത്തുക. 

വ്യക്തികൾക്കും സമൂഹത്തിനും പുകവലിയുണ്ടാക്കുന്ന അനാരോഗ്യങ്ങളെക്കുറിച്ചും പുകവലി ശീലം ഉപേക്ഷിക്കുന്നതിന്റെ നേട്ടങ്ങളെക്കുറിച്ചുമുള്ള ബോധവൽക്കരണത്തിലൂടെ പുകവലി പ്രതിരോധം ശക്തിപ്പെടുത്തി മജ്‌ലിസുകളെ പുകവലി രഹിതമാക്കുകയുമാണ് ലക്ഷ്യം. ബോധവൽക്കരണ ബ്രോഷറുകളും  വിതരണം ചെയ്യും. ക്യാംപെയ്‌നിൽ പങ്കെടുക്കാൻ മജ്‌ലിസുകൾക്ക് അവസരമുണ്ട്.

പക്ഷേ നിബന്ധനകൾ കൃത്യമായി പാലിക്കണമെന്ന് മാത്രം. വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്നറിയാൻ മജ്‌ലിസുകളിൽ അപ്രതീക്ഷിത സന്ദർശനം ഉൾപ്പെടെയുള്ള നിരീക്ഷണങ്ങളുണ്ടാകും. നിബന്ധനകളിൽ വിട്ടുവീഴ്ച വരുത്താത്ത മജ്‌ലിസുകൾക്ക് ക്യാംപെയ്ൻ സർട്ടിഫിക്കറ്റും മജ്‌ലിസ് അംഗങ്ങൾക്കായി പ്രത്യേക ഡിന്നറും നൽകും. 

ഖത്തറിലെ മുതിർന്നവരിൽ 25.2 ശതമാനം പേരും ദിവസേന പുകവലിക്കുന്നവരാണ്. ഇവരിൽ 43 ശതമാനം പേർ സിഗരറ്റും 21 ശതമാനം പേർ ഷീഷയുമാണ് വലിക്കുന്നത്. പുകവലിക്കാൻ സാധ്യത കൂടിയ പ്രധാന ഒത്തുചേരൽ ഇടമാണ് മജ്‌ലിസുകൾ എന്നതാണ് മജ്‌ലിസുകളെ പുകവലി രഹിതമാക്കാൻ ലക്ഷ്യമിട്ട് ക്യാംപെയ്ൻ നടത്തുന്നതെന്ന് പുകയില നിയന്ത്രണ കേന്ദ്രം ഡയറക്ടർ ഡോ. അഹമ്മദ് മുഹമ്മദ് അൽ മുല്ല വ്യക്തമാക്കി. 

ഇരിക്കാനുള്ള മുറി, കൂടിക്കാഴ്ചയ്ക്കുള്ള ഇടം എന്നൊക്കെയാണ് മജ്‌ലിസ് എന്ന അറബിക് പദത്തിന്റെ അർഥം. ഖത്തറിന്റെ പ്രാദേശിക സംസ്‌കാരത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണ് മജ്‌ലിസുകൾ. ആതിഥേയത്വത്തിന്റെ പ്രതീകം കൂടിയാണിത്. വ്യക്തികൾക്ക് ഒത്തുകൂടാനും സൗഹൃദങ്ങൾ ശക്തിപ്പെടുത്താനും അതിഥികളെ സ്വീകരിക്കാനും ഇവന്റുകളും പ്രശ്‌നങ്ങളും ചർച്ച ചെയ്യാനും വിനോദത്തിനായി ഒത്തു ചേരാനുമെല്ലാമുള്ള ഇടമാണ് ഇത്തരം മജ്‌ലിസുകൾ. പുരുഷന്മാരാണ് മജ്‌ലിസുകളിൽ കൂടിക്കാഴ്ച നടത്തുക.

English Summary:

Hamad Medical Corporation Launches 'Together for Smoke-Free Majlis' Campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com