ADVERTISEMENT

ദോഹ ∙ ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) ആശുപത്രികളിലെ പുതിയ സ്മാർട് പാർക്കിങ് സംവിധാനം പ്രവർത്തനസജ്ജമായി. പാർക്കിങ് ഇടങ്ങളിലെ ഗതാഗതം സുഗമമെന്ന് അധികൃതർ. ആദ്യ ഘട്ടത്തിൽ ഹമദ് മെഡിക്കൽ സിറ്റിയിലെ മെഡിക്കൽ കേന്ദ്രങ്ങളുടെ പാർക്കിങിലാണ് സ്മാർട് ഗേറ്റുകൾ നടപ്പാക്കിയിരിക്കുന്നത്. പേപ്പർ ടിക്കറ്റുകളില്ലാതെ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ഓട്ടമാറ്റിക്കായി രേഖപ്പെടുത്തുന്ന പുതിയ സ്മാർട് പാർക്കിങ് സംവിധാനം കഴിഞ്ഞ ദിവസം മുതലാണ് നടപ്പാക്കിയത്.

വനിതാ വെൽനസ് ആൻഡ് റിസർച് സെന്റർ, ആംബുലേറ്ററി കെയർ സെന്റർ, ഖത്തർ പുനരധിവാസ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലിലെ പാർക്കിങ്ങും സ്മാർട് ആണ്. ഇവിടങ്ങളിലായി 1,300 പാർക്കിങ് ഇടങ്ങളാണ് മൊത്തമുള്ളത്. പ്രതിദിനം 6,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുണ്ടെന്ന് എച്ച്എംസി റിയൽ എസ്റ്റേറ്റ് മാനേജ്‌മെന്റ്-ഹെൽത്ത് ഫസിലിറ്റി ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ നജി അൽ മന്നായി വ്യക്തമാക്കി.

ഭാവിയിൽ എച്ച്എംസിയുടെ കൂടുതൽ കേന്ദ്രങ്ങളിലെ പാർക്കിങ്ങുകൾ സ്മാർട് ആക്കും. പാർക്കിങ് ശേഷി വർധിപ്പിക്കുന്നതാണ് പുതിയ സംവിധാനം എന്നതിനാൽ വാഹനങ്ങൾക്ക് കൂടുതൽ സമയം കാത്തിരിക്കേണ്ടതില്ല. മുഴുവൻ പാർക്കിങ് ഗേറ്റുകളും സ്മാർട് ആകുന്നതോടെ പാർക്കിങ് ഗേറ്റുകളിലെ വാഹനങ്ങളുടെ കാത്തിരിപ്പ് വലിയ തോതിൽ കുറയ്ക്കാനാകും. ദേശീയ അർബുദ പരിചരണ ഗവേഷണ കേന്ദ്രത്തിൽ ദീർഘകാല ചികിത്സ നടത്തുന്ന അർബുദ രോഗികൾ, ഫഹദ് ബിൻ ജാസിം കിഡ്‌നി സെന്ററിലെ ഡയാലിസിസ് രോഗികൾ, അടിയന്തര ചികിത്സ തേടി ആശുപത്രികളിൽ ഒരു രാത്രി തങ്ങേണ്ടി വരുന്നവർ എന്നിവരെ പാർക്കിങ് ഫീസിൽ നിന്ന് ഒഴിവാക്കി. ഇവർ പാർക്കിങ്ങിൽ നിന്ന് വാഹനവുമായി പുറത്തേക്ക് ഇറങ്ങുമ്പോൾ  പെയ്‌മെന്റ് കിയോസ്‌ക്കികളിൽ ഹെൽത്ത് കാർഡുമായി ബന്ധിപ്പിച്ചുള്ള ബാർകോഡ് സ്‌കാൻ ചെയ്യണം.

മറ്റുള്ളവർക്ക് ആശുപത്രി ലോബികളിലെ പേയ്‌മെന്റ് സ്റ്റേഷനുകളിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചോ അല്ലെങ്കിൽ പാർക്കിങ് ഏരിയകളിലെ വിവിധ ഇടങ്ങളിലുള്ള ബാർകോഡ് സ്‌കാൻ ചെയ്‌തോ പാർക്കിങ് ഫീസ് അടയ്ക്കാം. പാർക്കിങ്ങിൽ ആദ്യ 30 മിനിറ്റ് സൗജന്യമാണ്. തുടർന്നുള്ള 2 മണിക്കൂർ വരെ 5 റിയാലും തുടർന്നുള്ള ഓരോ മണിക്കൂറിനും 3 റിയാൽ വീതവുമാണ് ഈടാക്കുന്നത്. പ്രതിദിന പാർക്കിങ്ങിന് പരമാവധി 70 റിയാൽ ആണ്.

English Summary:

New smart gates for parking spaces at Hamad Medical Corporation's hospitals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com