ഇത്തിഹാദ് കോഴിക്കോട്, തിരുവനന്തപുരം സർവീസ് തുടങ്ങി; പ്രതിദിനം 363 സീറ്റ് കൂടി
Mail This Article
ദുബായ് ∙ ഇത്തിഹാദിന്റെ പുതുവർഷ സമ്മാനമായി കോഴിക്കോട്, തിരുവനന്തപുരം സെക്ടറുകളിലേക്ക് വിമാനങ്ങൾ സർവീസ് തുടങ്ങിയതോടെ കേരളത്തിന് അധികമായി ലഭിച്ചത് ദിവസേന 363 സീറ്റുകൾ. കോവിഡ് കാലത്ത് നഷ്ടമായ സീറ്റുകളാണ് പുനഃസ്ഥാപിച്ചത്. ഇതോടെ ഇന്ത്യയിലേക്ക് ഇത്തിഹാദ് നടത്തുന്ന സർവീസുകളുടെ എണ്ണം 10 ആയി. അബുദാബിയിൽനിന്ന് പുലർച്ചെ 3.20ന് പുറപ്പെടുന്ന തിരുവനന്തപുരം വിമാനം രാവിലെ 9ന് അവിടെയെത്തും. തിരിച്ച് 10.05ന്പുറപ്പെട്ട് ഉച്ചയ്ക്ക് 12.55ന് അബുദാബിയിൽ ഇറങ്ങും.
8 ബിസിനസ് ക്ലാസ് സീറ്റ് ഉൾപ്പെടെ 198 സീറ്റുകളുള്ള വിമാനമാണിത്. എല്ലാ ദിവസവും സർവീസ് ഉണ്ട്. ഉച്ചയ്ക്ക് 2.20ന് ആണ് കോഴിക്കോട്ടേക്കുള്ള വിമാനം. രാത്രി 7.55ന് കരിപ്പൂരിലെത്തും. മടക്കയാത്ര രാത്രി 9.30ന്. രാത്രി 12.05ന് അബുദാബിയിൽ ലാൻഡ് ചെയ്യും. 8 ബിസിനസ് ക്ലാസ് ഉൾപ്പെടെ മൊത്തം 165 പേർക്ക് യാത്ര ചെയ്യാം.
ദുബായിൽ നിന്നു ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ബസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനത്തിന്റെ സമയക്രമം അനുസരിച്ച് ബസുകൾ ദുബായിൽ നിന്നു പുറപ്പെടും. ബസിന്റെ ടിക്കറ്റ് നിരക്കും ചേർത്ത് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം. കേരളത്തിലേക്ക് പ്രതിവാരം 2541 സീറ്റു കൂടി വർധിച്ചതോടെ സീസൺ കാലത്തെ നിരക്കിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.