അഹമ്മദ് മനസ്സുവച്ചു; കേരളത്തിലെ പച്ചക്കറികളും ഇന്ത്യൻ ഗോതമ്പും വിളയിച്ചെടുത്ത മരുഭൂമിയിൽ കശുമാവും
Mail This Article
ഫുജൈറ ∙ കാലാവസ്ഥയും പ്രകൃതിയും അനുകൂലമല്ലെങ്കിലും മനസ്സുണ്ടെങ്കിൽ ഇമറാത്തി മണ്ണിൽ എന്തും വിളയുമെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഫുജൈറ സ്വദേശി അഹമ്മദ് അൽ ഹഫീത്തി. കേരളത്തിലെ പച്ചക്കറികളും ഇന്ത്യൻ ഗോതമ്പും വിളയിച്ചെടുത്ത മണ്ണിൽ, ഇത്തവണ കശുമാവാണ്.
ഇന്ത്യയിൽ നിന്നെത്തിച്ച കശുമാവിനെ പൊന്നുപോലെ നോക്കി വിളയിച്ചതിന്റെ അഭിമാനത്തിലാണ് അഹമ്മദ്. യുഎഇയുടെ മണ്ണിൽ ഇതുവരെ കശുമാവ് പച്ചപിടിച്ചിട്ടില്ല. അഹമ്മദിന്റെ അധ്വാനത്തിനു മുന്നിൽ ചരിത്രം വഴി മാറി. ഇന്ത്യയിൽ നിന്ന് എത്തിച്ച കശുവണ്ടി പാകി മുളപ്പിക്കലായിരുന്നു ആദ്യ ദൗത്യം. തൈകൾ തല ഉയർത്തിയോടെ സന്തോഷം അലതല്ലി. ആദ്യഘട്ടത്തിൽ 500 തൈകൾ കൃഷി ചെയ്തു. പിന്നീട് 900 തൈകുകൾ കൂടി നട്ടു. ഫുജൈറയിൽ അഹമ്മദിന്റെ വാദി ദഫ്ത നഴ്സറി ഇന്ന് വലിയ കശുമാവിൻ തോട്ടമാണ്.
ഇവിടെ പിസ്ത, വോൾനട്ട്, ബദാം എന്നിവയെല്ലാം തലയുയർത്തി നിൽക്കുന്നു. രാജ്യം 'ഭക്ഷ്യസുരക്ഷ കൈവരിക്കുക' എന്ന ലക്ഷ്യമാണ് ഈ കൃഷിക്ക് പ്രചോദനമെന്ന് അഹമ്മദ് പറഞ്ഞു. തണൽമരങ്ങൾക്കിടയിലാണ് കൃഷി ചെയ്തത്. അതിനായി അനുയോജ്യ പ്രദേശങ്ങൾ കണ്ടെത്തി. താപനില നിരീക്ഷിക്കുകയും ജലസേചനത്തിലൂടെ മണ്ണിനെ പരുവപ്പെടുത്തുകയും ഉഷ്ണകാലത്ത് ചെടികളുടെ തടം ഈർപ്പമുള്ളതാക്കുകയും ചെയ്തു. കശുമാവ് വളർത്തിയെടുക്കാൻ ഒരുപാട് വെല്ലുവിളി നേരിടേണ്ടി വന്നുവെന്ന് അഹമ്മദ് പറഞ്ഞു.
നല്ല പിസ്താ വിത്തുകൾ തേടി കലിഫോർണിയയിലേക്കു യാത്ര ചെയ്ത അഹമ്മദ് അവിടെ നിന്നാണ് പിസ്ത കൃഷി പഠിച്ചതും നല്ല വിത്ത് ഇനം യുഎഇയിൽ എത്തിച്ചതും. തണൽ നൽകിയും ചൂടു കൊടുത്തും വ്യത്യസ്ത താപനിലയിൽ ഒരു വർഷത്തിലേറെ നടത്തിയ പരീക്ഷണങ്ങൾക്കൊടുവിലാണ് ഫുജൈറയ്ക്ക് അനുയോജ്യമായ കൃഷി രീതി വികസിപ്പിച്ചെടുത്തത്. അഹമ്മദിന്റെ നഴ്സറിയിൽ നിന്ന് ഇപ്പോൾ പിസ്ത തൈകൾ വിൽക്കുന്നുണ്ട്.