ADVERTISEMENT

അബുദാബി∙ യുഎഇയുടെ തലസ്ഥാനമായ അബുദാബിയില്‍ അക്ഷർധാം ക്ഷേത്രം ഒരുങ്ങുകയാണ്. അടുത്ത മാസം 14 നാണ്  മൂർത്തി പ്രതിഷ്ഠ. അന്ന് വൈകിട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് പ്രവേശനം .  ഫെബ്രുവരി 18 മുതലാണ് പൊതുജനങ്ങള്‍ക്ക്  ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിട്ടുളളത്. 

mandir4
2015 ഓഗസ്റ്റിലാണ് യുഎഇ സ‍ർക്കാ‍ർ ക്ഷേത്രം പണിയുന്നതിനായി അബുദാബിയില്‍ സ്ഥലം നല്‍കുന്നത്. Image Credit: mandir.ae

∙നാള്‍വഴി 
“ബാപ്സ് ആത്മീയ ഗുരു പ്രമുഖ്  സ്വാമി മഹാരാജ് 1997 ല്‍ യുഎഇ സന്ദർശിച്ചിരുന്നു. അന്ന് ഷാ‍ർജയില്‍ വച്ച് അബുദാബിയില്‍ ഒരു ക്ഷേത്രമെന്ന സ്വപ്നം അദ്ദേഹം പങ്കുവച്ചു. രാജ്യങ്ങളെയും സംസ്കാരങ്ങളെയും മതങ്ങളെയും  ഒരുമിച്ച് ചേ‍ർക്കുന്ന, അക്ഷരാ‍ർത്ഥത്തില്‍ മരുഭൂമിയിലെ  ആത്മീയ ഐക്യത്തിന്‍റെ മരുപ്പച്ച പോലെ ഒരു ക്ഷേത്രമാകണം അതെന്നുളളതായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. വർഷങ്ങള്‍ക്കിപ്പുറം 2024 ഫെബ്രുവരിയില്‍ ആ സ്വപ്നം യഥാ‍ർത്ഥ്യമാവുകയാണ്” – ക്ഷേത്രത്തിന്‍റെ നി‍ർമ്മാണ ചുമതലയുളള  ബ്രഹ്മവിഹരിദാസ് സ്വാമി പറയുന്നു.

mandir3
ശ്രീരാമനെ അയോധ്യയിലേക്ക് സ്വാഗതം ചെയ്യുന്നതിനായി നടന്ന ആഘോഷങ്ങള്‍ പോലെയുളള കഥകള്‍ കൊത്തിവച്ചിരിക്കുന്ന ശിലകള്‍ കാണാം. Image Credit: mandir.ae

2015 ഓഗസ്റ്റിലാണ് യുഎഇ സ‍ർക്കാ‍ർ ക്ഷേത്രം പണിയുന്നതിനായി അബുദാബിയില്‍ സ്ഥലം നല്‍കുന്നത്.   നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായതിന് ശേഷമുളള ആദ്യ യുഎഇ സന്ദ‍ർശനത്തിലാണ് അന്ന് അബുദാബി കിരീടാവകാശിയായിരുന്ന ഇന്നത്തെ  യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ക്ഷേത്രം പണിയുന്നതിനായി സ്ഥലം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. 2018 ല്‍ ബാപ്സ് പ്രതിനിധികള്‍ ഇരു രാജ്യങ്ങളിലെയും ഭരണാധികാരികളുമായി കൂടികാഴ്ച നടത്തി. ക്ഷേത്രമാതൃക പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. 2018 ല്‍ ഡൽഹിയിലെ അക്ഷ‍ർധാം യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുളള ബിന്‍ സായിദ് അല്‍ നഹ്യാന്‍ സന്ദർശിച്ചിരുന്നു. ക്ഷേത്രത്തിന്‍റെ പ്രത്യേകതകള്‍ കണ്ട് മനസിലാക്കാനായിരുന്നു സന്ദർശനം. 2019 ല്‍ അബുദാബിയില്‍ ക്ഷേത്രത്തിന്‍റെ ആദ്യശില സ്ഥാപിച്ചു. ക്ഷേത്രത്തിന്‍റെ നിർമ്മാണ ഘട്ടങ്ങളില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, സജ്ഞയ് ദത്ത്, അക്ഷയ് കുമാർ തുടങ്ങിയ പ്രമുഖർ ഉള്‍പ്പടെ  വിവിധ മേഖലകളിലുളള വിവിധ രാജ്യക്കാരായ, വിവിധ മതവിശ്വാസികളായ 50,000 പേർ ക്ഷേത്രത്തില്‍ ശിലാസ്ഥാപനം നടത്തിയിട്ടുണ്ട്. 

∙ചോദിക്കാതെ  സൗജന്യമായി തന്ന ഭൂമി, 27 ഏക്കറില്‍ ‘മരുഭൂമിയില്‍ വിട‍ർന്ന താമര’
അബുദാബി–ദുബായ് ഹൈവേയില്‍ അബു മുരൈഖ മേഖലയിലാണ് പിങ്ക് മണല്‍ കല്ലുകളും വെളള മാർബിളും ഉപയോഗിച്ച് ക്ഷേത്രം പണിതത്. ക്ഷേത്രത്തിനായി ആദ്യം  അനുവദിച്ചത് 2.5 ഏക്കർ സ്ഥലമായിരുന്നു. പിന്നീട് അത് അഞ്ചാക്കി ഉയർത്തി. എന്നാല്‍ കുറച്ചുദിവസങ്ങള്‍ കഴിഞ്ഞ്   27 ഏക്കർ സ്ഥലം അനുവദിച്ചതായി ഭരണാധികാരികള്‍ അറിയിക്കുകയായിരുന്നുവെന്ന് ബാപ്സ് പ്രതിനിധികള്‍ പറയുന്നു. വിശാലമായ പാർക്കിങ് സ്ഥലമുള്‍പ്പടെയാണ് നിലവില്‍ ക്ഷേത്രം പണിപൂർത്തിയായിരിക്കുന്നത്. യമുനയും ഗംഗയും സരസ്വതിയും ഒരുമിച്ച് ചേരുന്ന ത്രിവേണി സംഗമമെന്ന ആശയത്തിലാണ് ക്ഷേത്രനിർമാണം. യമുനയെയും ഗംഗയെയും പ്രതീകാത്മകമായി ജലധാരകളാല്‍ പ്രതിനിധീകരിക്കുമ്പോള്‍ സരസ്വതി നദിയെ പ്രകാശകിരണമായി സന്ദർശകർക്ക് കാണാം. 

mandir2
ആയിരം വർഷം ഒരു കോട്ടവും തട്ടാത്ത രീതിയിലാണ് നി‍ർമ്മാണം. Image Credit: mandir.ae

ജലധാരകള്‍ക്ക് അരികെ മേല്‍ക്കൂരകളിലും തൂണുകളിലും ചെമ്പിലും പിച്ചളയിലും തീർത്ത മണികളും ഘടിപ്പിച്ചിട്ടുണ്ട്. കൈകൊണ്ട് തീർത്ത കൊത്തുപണികളാണ് ക്ഷേത്രത്തിന്‍റെ പ്രത്യേകത. ശ്രീരാമനെ അയോധ്യയിലേക്ക് സ്വാഗതം ചെയ്യുന്നതിനായി നടന്ന ആഘോഷങ്ങളെ രേഖപ്പെടുത്തുന്ന ചിത്രങ്ങൾ കൊത്തിവച്ചിരിക്കുന്ന ശിലകള്‍ കാണാം. ഒറ്റക്കല്ലില്‍  ത്രിമാന മാതൃകയിലാണ് അയോധ്യനഗരി ഒരുക്കിയിരിക്കുന്നത്.ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് ഗോപുരങ്ങളുണ്ട്. സ്വാമിനാരായണ്‍, അക്ഷർ പുരുഷോത്തം മഹാരാജ്,  പരമശിവന്‍,  ശ്രീകൃഷ്ണന്‍, രാമന്‍, അയ്യപ്പന്‍, ജഗന്നാഥ്, വെങ്കിടേശ്വര എന്നിങ്ങനെ 7 മൂർത്തികളാണ് ക്ഷേത്രത്തിലുളളത്.  തലയുയർത്തി നില്‍ക്കുന്ന താഴികകുടങ്ങളും ക്ഷേത്ര ഗാംഭീര്യം വർധിപ്പിക്കുന്നു. കൈകൊണ്ട് കൊത്തിയെടുത്ത ശില്‍പങ്ങള്‍ ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തെയും സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്നു.ശില്‍പങ്ങളില്‍ പലതും ഇന്ത്യയില്‍ പണി പൂർത്തിയാക്കി അബുദാബിയിലേക്ക് എത്തിക്കുകയായിരുന്നു.  ദർശനം പൂർത്തിയാക്കിയെത്തുന്നവർക്ക് ഗംഗാതീരത്ത് ഇരിക്കുന്ന പ്രതീതിയുളവാക്കുന്നതരത്തില്‍ വിശ്രമിക്കാന്‍ മണല്‍ തിട്ടകളും ഒരുക്കിയിട്ടുണ്ട്. ആയിരം വർഷത്തോളം ഒരു കോട്ടവും തട്ടാത്ത രീതിയിലാണ് നി‍ർമ്മാണം.

∙ രാമായണവും മഹാഭാരതവും ശിവപുരാണവും കൊത്തിവച്ച കല്ലുകള്‍
രാമനെയും സീതയേയും പ്രതിഷ്ഠിച്ച സ്ഥലത്ത് രാമായണത്തിലെ പ്രസക്തഭാഗങ്ങളും ശിവപാർവതി പ്രതിഷ്ഠസ്ഥലത്ത് ശിവപുരാണത്തിലെ പ്രസക്തഭാഗങ്ങളും കൊത്തിവച്ചിട്ടുണ്ട്.  മഹാഭാരതവും അയ്യപ്പചരിതവും ഭഗവാന്‍ സ്വാമിനാരായണ ചരിതവും ഭഗവത്ഗീതയുമെല്ലാം കല്ലുകളില്‍ കൊത്തിവച്ചിരിക്കുന്നു. അതുമാത്രമല്ല, അറബ് ചൈനീസ് മെസപ്പോട്ടോമിയ സംസ്കാരത്തിലുള്‍പ്പടെയുളള വിശ്വാസസംഹിതകള്‍ കൊത്തിവച്ച് വസുധൈവകുടുംബകമെന്നത് അന്വ‍ർത്ഥമാക്കുകയാണ് അബുദാബി ബാപ്സ് മന്ദിർ.

ജാതിമത അതിർവരമ്പുകള്‍ക്കപ്പുറത്തേക്ക്  എല്ലാവർക്കും പ്രവേശനം അനുവദിച്ചിട്ടുളള ക്ഷേത്രത്തില്‍ സന്ദ‍ർശകകേന്ദ്രവും പ്രാർത്ഥനാഹാളും സജ്ജമാക്കിയിട്ടുണ്ട്. 8000 മുതല്‍ 10000 പേർക്ക് വരെ ഒരേസമയം ക്ഷേത്ര പ്രവേശനം സാധ്യമാകും. ക്ഷേത്ര പ്രവേശനത്തിന് മാന്യമായ വസ്ത്രധാരണമുള്‍പ്പടെയുളള നിർദ്ദേശങ്ങള്‍ പാലിക്കണം.  കുട്ടികള്‍ക്കായുളള കായിക ഇടങ്ങള്‍, പഠനമേഖലകള്‍, പുസ്തക ശാലകൾ, ഭക്ഷണശാലകള്‍ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൃഷ്ണന്‍റെ അവതാരമെന്ന് വിശ്വാസികള്‍ കരുതുന്ന സ്വാമിനാരായണന്‍റെ ക്ഷേത്രമായ ഡൽഹിയിലെ അക്ഷർധാം ഉള്‍പ്പടെ ലോകത്താകെ 1,100 ക്ഷേത്രങ്ങളാണ് ബാപ്സ് നിർമിച്ചിട്ടുളളത്. അടുത്തിടെ ന്യൂജഴ്സിയിലും ക്ഷേത്രം പൂർത്തിയായിരുന്നു.

∙ നിർമ്മാണചെലവ് 700 കോടി രൂപ
108 അടി ഉയരത്തില്‍  നിർമിച്ചിരിക്കുന്ന ക്ഷേത്രത്തിന്‍റെ നിർമാണ ചെലവ് ഏകദേശം 700 കോടി രൂപയാണ്. 40,000 ക്യൂബിക് മീറ്റർ മാർബിള്‍,180,000 ക്യൂബിക് മീറ്റർ മണല്‍ കല്ലുകളും 18 ലക്ഷത്തിലധികം കല്ലുകളും നിർമാണത്തില്‍ ഉപയോഗിച്ചു. ഏകദേശം 4,00,000 മണിക്കൂറുകളാണ് ക്ഷേത്രനിർമാണത്തിന് ആവശ്യമായി വന്നത്. നിർമാണം പൂർത്തിയാകുന്നതോടെ കണക്കുകള്‍ ഇനിയും വർധിക്കും.

രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള  2000 ലധികം കരകൗശല തൊഴിലാളികളുടെ 3 വർഷത്തെ അധ്വാനമാണ് ഓരോ മാർബിള്‍ തൂണുകളിലും കാണാനാകുന്നത്.  ഇന്ത്യന്‍ ഗ്രന്ഥങ്ങളില്‍ നിന്നുളള പുരാണ കഥകളും ആരാധന മൂർത്തികളെയും ആത്മീയ ഗുരുക്കന്മാരെയും പ്രതിനിധീകരിക്കുന്ന 1000 പ്രതിമകള്‍ എന്നിവ തൂണുകളിലും മേല്‍ക്കൂരകളിലും കാണാം. കൊത്തുപണികളും സദ് വാക്യങ്ങളും തൂണുകളില്‍ ആവർത്തിക്കുന്നുമില്ല. മയിലുകൾ, ആനകൾ, കുതിരകൾ, ഒട്ടകങ്ങൾ, കലാകാരന്മാർ,സംഗീതജ്ഞർ തുടങ്ങിയ വിശിഷ്ടശില്‍പങ്ങളും കാണാം. പുരാതന ആരാധനാലയങ്ങളിലെന്നപോലെ ഇരുമ്പോ സ്റ്റീലോ നിർമ്മാണ ഘട്ടങ്ങളിലെവിടെയും ഉപയോഗിച്ചിട്ടില്ലെന്നുളളതും ശ്രദ്ധേയം. 700-ലധികം കണ്ടെയ്‌നറുകളിലായി 20,000 ടൺ കല്ലും മാർബിളും അബുദാബിയിലെത്തിച്ചു. ഗ്രാനൈറ്റ് തറയിലാണ് പിങ്ക് മണല്‍ കല്ലുകള്‍ വിരിച്ചിരിക്കുന്നത്.

∙ യുഎഇയിലെ മൂന്നാമത് ക്ഷേത്രം
ദുബായില്‍ നിലവില്‍ രണ്ട് ക്ഷേത്രങ്ങളാണുള്ളത്. 1950 കളിലാണ് ബർദുബായിലെ ക്ഷേത്രം നിർമിക്കുന്നത്. ശിവനും കൃഷ്ണനുമായിരുന്നു ഇവിടെ പ്രതിഷ്ഠ. 2022 ലാണ് ജബല്‍ അലിയില്‍ പുതിയ ക്ഷേത്രം പൂർത്തിയായത്. ബ‍ർദുബായ് ശിവക്ഷേത്രം 2024 ജനുവരിയില്‍ ജബല്‍ അലിയിലേക്ക് മാറ്റി. എന്നാല്‍ ഈ രണ്ട് ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് അബുദാബിയില്‍ തുറക്കാനിരിക്കുന്ന ബാപ്സ് മന്ദിർ. പരമ്പരാഗത രീതിയില്‍ കൈകൊണ്ടുളള കൊത്തുപണികളാല്‍  തീർത്ത ക്ഷേത്രം മധ്യപൂർവദേശത്ത് മാത്രമല്ല പടിഞ്ഞാറന്‍ ഏഷ്യയില്‍ തന്നെ ഇത്തരത്തില്‍ നിർമിക്കപ്പെടുന്ന ആദ്യ ക്ഷേത്രമാണ്

English Summary:

The Akshardham Hindu Temple rises in Abu Dhabi with seven towers representing the seven emirates.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com