ദുബായ് പൊലീസിലെ ആദ്യ വെറ്ററിനറി ഡോക്ടർ; പൊലീസ് നായ്ക്കളുടെ 'യജമാനത്തി' ലഫ്റ്റനന്റ് മറിയം
Mail This Article
ദുബായ് ∙ ദുബായ് പൊലീസിലെ ആദ്യത്തെ വെറ്ററിനറി ഓഫിസറായ ലഫ്. മറിയം അബ്ദുല്ല ബൽ ജഫ്‌ലയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു. പൊലീസ് നായ്ക്കളുടെ ആരോഗ്യ സംരക്ഷണം, പുനരധിവാസം, സുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ മറിയം പ്രകടിപ്പിക്കുന്ന വൈദഗ്ധ്യം ഏവരുടേയും പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നു. ലഹരിമരുന്ന് കണ്ടെത്തൽ, സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യൽ, ട്രാക്കിങ് എന്നിവ ഉൾപ്പെടെയുള്ള മറ്റ് പൊലീസ് പ്രവർത്തനങ്ങളും ലഫ്.മറിയമിൻ്റെ ചുമതലയാണ്.
∙ ദുബായ് പൊലീസിനോടൊപ്പമുള്ള യാത്ര ആരംഭിച്ചത് 2021ൽ
യുഎഇയിൽ നിന്ന് ബിരുദം നേടിയതിന് ശേഷം 2021 ലാണ് ലഫ്.മറിയം ദുബായ് പൊലീസിനോടൊപ്പമുള്ള യാത്ര ആരംഭിച്ചത്. 2020 ൽ എമിറേറ്റ്‌സ് യൂണിവേഴ്‌സിറ്റിയുടെ വെറ്ററിനറി പ്രോഗ്രാമിൽ പങ്കെടുത്തു. നിലവിൽ ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ഓർഗനൈസേഷൻ പ്രൊട്ടക്റ്റീവ് സെക്യൂരിറ്റിയുടെ ഉപവിഭാഗമായ കെ 9 ഇൻസ്പെക് ഷനിൽ സേവനമനുഷ്ഠിക്കുന്നു. കെ 9 ക്ലിനിക്കിന്റെ നിരീക്ഷണത്തിൽ സേവനം ആരംഭിച്ചത് മുതൽ ഇൗ വിഭാഗത്തിലെ തന്റെ സഹപ്രവർത്തകർ വളരെയേറെ പിന്തുണ നൽകിയതായി അവർ പറഞ്ഞു. പ്രഫഷനൽ വികസനത്തിനൊപ്പം അഭിലാഷങ്ങളും താൽപര്യങ്ങളും പിന്തുടരുകയും ചെയ്യാന്‍ കഴിയുന്നു. ക്രമേണ നായ്ക്കളുമായി അടുത്തിടപെഴകാൻ സാധിച്ചു. നേരിട്ടുള്ള പരിചരണം കൂടാതെ വൈദ്യചികിത്സയും നൽകാനായി.
പൊലീസ് നായ്ക്കളുടെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കുന്നതിനോടൊപ്പം ഏത് സമയവും അവ ജോലി ചെയ്യാന്‍ തയാറാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. രോഗങ്ങളിൽ നിന്നും പരുക്കുകളിൽ നിന്നും മുക്തമായ അവയുടെ ക്ഷേമത്തിനായി പ്രത്യേക ആരോഗ്യ പരിശോധനകൾ നടത്തുന്നുന്നതിന് മാർഗനിർദേശങ്ങൾ നൽകുന്നതും ഇവരാണ്. രക്തപരിശോധന, വാക്സിനേഷൻ, മറ്റ് സുപ്രധാന മെഡിക്കൽ സേവനങ്ങൾ എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുകയുംചെയ്യുന്നു.
∙ പൊലീസ് നായ്ക്കൾ എപ്പോഴും തയാർ
ദുബായ് പൊലീസുമായി ചേർന്ന് പ്രവർത്തിക്കുക എന്ന ആഗ്രഹം സാക്ഷാത്കരിക്കാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്. വെറ്റിനറി പ്രാക്ടീസ്, വിവിധ ഫീൽഡ് ഇവന്റുകളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ ഇതുമൂലം നിറവേറുന്നു. തൻ്റെ വേഷവിധാനത്തെക്കുറിച്ചും ഈ യുവതിക്ക് തൻ്റേതായ കാഴ്ചപ്പാടുകളുണ്ട്. തൻ്റെ സുരക്ഷയും പൊതുജനങ്ങളുടെ മതിപ്പും വർധിപ്പിക്കുന്നതിന് വേഷം ഗുണകരമാകുന്നു. പുതുവത്സരാഘോഷങ്ങൾ, എക്സ്പോ 2020, കോപ്28 തുടങ്ങിയ പ്രധാന പരിപാടികളില്‍ സേവനം ചെയ്യാനായാത് ഏറെ അഭിമാനം പകരുന്നതായും വ്യക്തമാക്കി.
∙ കുട്ടിക്കാലത്തേയുള്ള മൃഗസ്നേഹം
വളർത്തു മൃഗങ്ങളോട് കുട്ടിക്കാലം മുതലുള്ള സ്നേഹമാണ് മൃഗസംരക്ഷണത്തിൽ ജീവിതോപാധി കണ്ടെത്താൻ ലഫ്.മറിയത്തിന് കാരണമായത്. വൈവിധ്യമാർന്ന ഈ ജോലിയിൽ കുടുംബത്തിൻ്റെ പിന്തുണയും ലഭിച്ചു. മാതാപിതാക്കളും സഹോദരങ്ങളും ഉൾപ്പെടെയുള്ള കുടുംബം വെറ്ററിനറി മെഡിസിൻ പഠിക്കാനുള്ള തീരുമാനത്തെ അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചു. ഇന്ന് ഞാൻ നേടിയ സ്ഥാനത്തിൽ അവർ അഭിമാനിക്കുന്നു. ബാല്യകാല സ്വപ്നം നിറവേറ്റാൻ കുടുംബത്തിൻ്റെ പിന്തുണ ഏറെ സഹായകമാണ്. അവരുടെ പ്രോത്സാഹനം ഇന്നും തുടരുന്നു. ദുബായ് പൊലീസിൽ സേവനമനുഷ്ഠിച്ച് വിരമിച്ചയാളാണ് ലഫ്.മറിയത്തിൻ്റെ പിതാവ്. ഈ യാത്ര ഇനിയും ശക്തമായി തുടർന്ന് സുപ്രധാന നാഴികക്കല്ലുകൾ പിന്നിടാനും മികച്ച വ്യക്തിയായി പ്രവർത്തിക്കാനുമാണ് ലഫ്.മറിയത്തിൻ്റെ ലക്ഷ്യം.