ഉയർന്ന ശമ്പളം, വൻ ആനുകൂല്യങ്ങള്‍; മികച്ച തൊഴിലവസരങ്ങളുമായി ഗള്‍ഫ് വ്യോമഗതാഗതമേഖല– അറിയേണ്ടതെല്ലാം
Mail This Article
ദുബായ് ∙ ഗള്‍ഫ് മേഖലയിലെ വ്യോമഗതാഗതത്തില്‍ 2023-24 വർഷത്തില്‍ വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. കോവിഡ് ഭീതിയൊഴിഞ്ഞ് യാത്രകള്‍ സജീവമായതോടെയാണ് വ്യോമഗതാഗതത്തിലും ഗണ്യമായ വളർച്ച രേഖപ്പെടുത്തുന്നത്. ആവശ്യക്കാർ കൂടുന്നതോടെ യാത്രാ സൗകര്യങ്ങളിലും വളർച്ച ആവശ്യമായി വന്നു. കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാനും സർവ്വീസുകള്‍ നടത്താനുമുളള തയാറെടുപ്പിലാണ് യുഎഇയില്‍ ഉള്‍പ്പടെയുളള വിമാനകമ്പനികള്‍. ജോലി അന്വേഷിക്കുന്നവർക്ക് ഇഷ്ടമേഖലകളിലൊന്നായി യുഎഇ മാറിയതിന് പിന്നില്‍ ആകർഷകമായ ശമ്പളം മാത്രമല്ല, അതോടൊപ്പം നല്‍കുന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളും പ്രധാനമാണ്. ലോകത്തെ മറ്റേത് വിമാനകമ്പനികള്‍ നല്‍കുന്നതിനേക്കാളും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും യുഎഇ വിമാനകമ്പനികള്‍ നലകുന്നുവെന്നുളളതാണ് പ്രധാന ആകർഷണം.
യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ് എയർലൈന്‍ അടുത്തിടെ 5000 പുതിയ ജീവനക്കാരെയാണ് നിയമിച്ചത്. അനുഭവപരിചയമുളളവരെ മാത്രമല്ല ബിരുദം കഴിഞ്ഞ് ഇറങ്ങിയവർക്ക് വരെ ജോലി ലഭിച്ചു. പാർട് ടൈമായും ഇന്‍റേൺഷിപ്പായും ജോലി നോക്കുന്നവർക്കുളള അവസരങ്ങളും എയർലൈന്‍ മുന്നോട്ടുവച്ചിരുന്നു. ഉപഭോക്തൃ സേവനത്തിലും ഹോസ്പിറ്റാലിറ്റി മേഖലയിലുമാണ് പ്രധാനമായും നിയമനങ്ങള്‍ നടന്നത്.
യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ അറേബ്യയും അടുത്തിടെ ബിരുദം കഴിഞ്ഞ് ഇറങ്ങിയവർക്ക് അനുയോജ്യമായ തൊഴില്‍ അവസരങ്ങള്‍ അറിയിച്ചിരുന്നു. 2023 നെ അപേക്ഷിച്ച് 2024 ലും വ്യോമഗതാഗതം കൂടുതല്‍ കരുത്താർജ്ജിക്കുമെന്നാണ് കണക്കുകൂട്ടല്‍. അതുകൊണ്ടുതന്നെ കൂടുതല്‍ തൊഴിലവസരങ്ങളുളള മേഖലയായി വ്യോമ മേഖല മാറുമെന്നതില്‍ സംശയമില്ല. കൂടുതല്‍ തൊഴില്‍ അനുഭവപരിചയമുളളവർ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജോലികളാണ് ചെയ്യാന്‍ ഇഷ്ടപ്പടുന്നത്. ഉപഭോക്തൃ മേഖലയിലേക്ക് അതുകൊണ്ടുതന്നെ യുവാക്കളെയാണ് വിമാനകമ്പനികള്‍ തേടുന്നത്. അതുകൂടാതെ വിരമിക്കുന്ന ജീവനക്കാരുടെ ഒഴിവിലേക്കും അവസരങ്ങള്‍ വരുമ്പോഴും ജോലിയുടെ വെല്ലുവിളി നിറഞ്ഞ സ്വഭാവം കണക്കിലെടുത്തും യുവാക്കളെയാണ് വിമാനകമ്പനികള്‍ നിയമിക്കാന്‍ ഇഷ്ടപ്പെടുന്നത്.
2023 നെ അപേക്ഷിച്ച് കാബിന്‍ ക്രൂ ശമ്പള സ്കെയിലുകള്‍ 5 മുതല്‍ 10 ശതമാനം വരെയാണ് വർധിച്ചത്. എന്നാല്‍ വിവിധ വിമാനകമ്പനികളില്‍ പുതിയ വിമാനങ്ങള്‍ കൂടി സർവ്വീസ് ആരംഭിക്കുന്നതോടെ ശമ്പള സ്കെയില്‍ 20 ശതമാനം വരെ ഉയരും. എമിറേറ്റ്സിനും ഖത്തർ എയർവേസിനും ഈ വർഷം അവസാനം നിർമ്മാതാക്കളില്‍ നിന്ന് പുതിയ വിമാനങ്ങള്‍ ലഭിക്കും. മുഴുവന്‍ സമയ കാരിയറുകള്‍ 9500 ദിർഹം മുതല്‍ 1150 ദിർഹം വരെയാണ് ശരാശരി ശമ്പളം നല്‍കുന്നത്. നേരത്തെ ഇത് 8000 ആയിരുന്നു. കുറഞ്ഞ നിരക്കിലുളള കാരിയറുകളില്‍ ശമ്പളം 6000 ദിർഹത്തില്‍ നിന്ന് 8500 ആയും ഉയർന്നിട്ടുണ്ട്. വർധിച്ചുവരുന്ന ജീവിത ചെലവുകള്‍ കണക്കിലെടുത്ത് കഴിഞ്ഞവർഷം ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 5 ശതമാനം വർധിപ്പിച്ചിരുന്നു. താമസ-യാത്രാ ബത്ത വർധിപ്പിച്ചതിന് പുറമെയായിരുന്നു ഈ വർധനവും. വിദ്യാഭ്യാസം ഉള്‍പ്പടെയുളള മറ്റ് ചെലവുകള്‍ക്കായി ശമ്പളത്തില്‍ 10 ശതമാനം വർധനവ് വരുത്തിയതും ജീവനക്കാർക്ക് ആശ്വാസമായി.
ഫ്ലൈ ദുബായില്‍ കാബിന്‍ ക്രൂ ജീവനക്കാരന് ലഭിക്കുന്ന ശരാശരി മാസശമ്പളം താമസയാത്രാബത്ത ഉള്‍പ്പടെ 7500 ദിർഹമാണെന്നാണ് കണക്ക്. എന്നാല്‍ മാസം ശരാശരി 80 മണിക്കൂറുകളെങ്കിലും ലഭിച്ചാല്‍ ഫ്ലൈയിങ് പെ ഇനത്തില്‍ 3800 ദിർഹം വരെ ലഭിക്കും. എത്തിഹാദ് എയർലൈനില്‍ കാബിന്‍ ക്രൂ ജീവനക്കാരന്‍റെ മാസ ശമ്പളം 8000–15,000 ദിർഹമാണ്. എയർ അറേബ്യയിലാകട്ടെ 8500 ആണ് ശരാശരി മാസ ശമ്പളം. എത്തിഹാദ് എയർലൈന്‍ വർഷം തോറും ശരാശരി 1000 ജീവനക്കാരെ നിയമിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സിഇഒ അന്‍റോനാല്‍ഡോ നെവ് സമീപകാലത്ത് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ലോകത്തിന്‍റെ വിവിധ നഗരങ്ങളില്‍ ജീവനക്കാർക്കായി അഭിമുഖങ്ങളും നടത്താറുണ്ട് വിമാനകമ്പനികള്‍.
സൗദി അറേബ്യയുടെ റിയാദ് എയറും പറക്കാന്‍ തയാറെടുക്കുകയാണ്. റിയാദ് എയർ പ്രവർത്തന സജ്ജമാകുന്നതോടെ നിരവധി പേർക്ക് തൊഴില്‍ ലഭിക്കും. കഴിഞ്ഞ എട്ട് മാസത്തിനിടെ 146 രാജ്യങ്ങളില്‍ നിന്നായി 8,55,000 അപേക്ഷകളാണ് ലഭിച്ചതെന്ന് റിയാദ് എയർ വ്യക്തമാക്കിയിരുന്നു. ഇതില്‍ തന്നെ 52 ശതമാനവും സ്ത്രീകളാണ്. ഖത്തർ എയർവേസും ഫ്ളൈനാസും സൗദിയയുമെല്ലാം യുവാക്കളെ കമ്പനിയിലേക്ക് ആകർഷിക്കുന്ന തരത്തിലുളള ജോലി അവസരങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. ചുരുക്കത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജോലി സാധ്യതയുളള മേഖലയായി വ്യോമമേഖല മാറുമ്പോള്‍ ശമ്പളവും ആനുകൂല്യങ്ങളും കൂടുതല്‍ നല്‍കി അർഹതയുളള ഉദ്യോഗാർഥികള്‍ക്ക് മികച്ച അവസരമൊരുക്കുകയാണ് യുഎഇയും സൗദി അറേബ്യയും ഖത്തറുമടക്കമുളള ഗള്‍ഫ് രാജ്യങ്ങള്‍.