ADVERTISEMENT

അജ്മാൻ∙ കോട്ടയത്തിന്‍റെ പാക്കിസ്ഥാൻ മരുമകനായി വാർത്തകളിൽ നിറഞ്ഞ അജ്മാനിലെ ബിസിനസുകാരൻ തൈമൂർ താരിഖ് ഖുറേഷി ആ വിശേഷണം ഊട്ടിയുറപ്പിക്കുന്നു. കോട്ടയം പുതുപ്പള്ളിയിൽ ഭാര്യ ശ്രീജയുടെ വീടിനടുത്ത് തന്‍റെ പിതാവ് താരിഖിന്‍റെ പേരിൽ ഒരുക്കിയ താരിഖ് മൻസിൽ എന്ന പുതിയ വീട്ടിൽ താമസിക്കാൻ തൈമൂർ ഇന്ന് രാത്രി യുഎഇയിൽ നിന്ന് കേരളത്തിലേക്ക് യാത്ര തിരിക്കും. 

 kottayam-pak-son-in-law-returns-kerala

യുഎഇയിൽ നഴ്സായ കോട്ടയം പുതുപ്പള്ളി സ്വദേശി ശ്രീജാ ഗോപാലനാണ് തൈമൂറിന്‍റെ ഭാര്യ. ഇരുവരും ടിക് ടോക് അടക്കമുള്ള സമൂഹ മാധ്യമത്തിൽ മിന്നും താരങ്ങളാണ്. തന്‍റെ ഭാര്യയുടെ നാട് കാണാനും പുതിയ വീട്ടിൽ താമസിക്കാനും കഴിഞ്ഞ ഓണക്കാലത്ത് തൈമൂർ കേരളത്തിലെത്തിയിരുന്നു. പക്ഷേ, പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാൽ അവിടെ പ്രവേശനം ലഭിച്ചില്ല. തുടർന്ന് തൃശൂർ കൊടുങ്ങല്ലൂരില്‍ ഓണമാഘോഷിച്ച് യുഎഇയിലേക്ക് മടങ്ങുകയായിരുന്നു. ഏറെ പരിശ്രമിച്ചായിരുന്നു അന്ന്  ഇന്ത്യൻ സന്ദർശക വീസ ലഭിച്ചത്. വീണ്ടും വീസയ്ക്ക് അപേക്ഷിച്ചപ്പോൾ അത്ര കടമ്പകൾ കടക്കേണ്ടിവന്നില്ലെന്ന് തൈമൂർ മനോരമ ഓൺലൈനിനോട് പറഞ്ഞു.

kottayam-pak-son-in-law-returns-kerala
kottayam-pak-son-in-law-returns-kerala

∙കേരളം മനോഹരം; സ്നേഹം കൊണ്ട് വീർപ്പുമുട്ടി
 അജ്മാനിൽ വൂഡ് ട്രേഡിങ് നടത്തുന്ന തൈമൂറിന് ആദ്യ സന്ദർശനത്തിൽ മികച്ച അനുഭവങ്ങളാണ് കേരളത്തിൽ നിന്ന് ലഭിച്ചത്. ദൈവത്തിന്‍റെ സ്വന്തം നാടിനെ വർണിച്ച് മതിയാകുന്നില്ല. സുന്ദരമായ പ്രകൃതി, ആളുകളുടെ സമീപനവും വളരെ മികച്ചതായിരുന്നു. ശ്രീജയുടെ വീട്ടുകാർ മാത്രമല്ല, എല്ലാവരും സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു. ഓണാഘോഷവും പൊളിയായിരുന്നു. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു. മഴനനഞ്ഞു. പാട്ടുപാടി, ന‍ൃത്തംവച്ചു. ഓണസദ്യയെക്കുറിച്ച് പറയാതിരിക്കാനാവില്ല. യുഎഇയിൽ നിന്ന് കഴിച്ചതിനേക്കാളും സ്വാദേറിയതായിരുന്നു വിഭവങ്ങൾ. ഇപ്രാവശ്യം രണ്ടാഴ്ച വീട്ടിൽ ചെലവിടാനാണ് ഉദ്ദേശിക്കുന്നത്. കൂടുതല്‍ പേരെ പരിചയപ്പെടാനും സ്ഥലങ്ങൾ സന്ദർശിക്കാനും വൈവിധ്യമാർന്ന ഭക്ഷണം രുചിക്കാനും സമയം കണ്ടെത്തും.

∙ ലവ് അറ്റ് ഫസ്റ്റ് സൈറ്റ്
മുഖത്ത് എപ്പോഴും നിറഞ്ഞ പുഞ്ചിരിയുള്ള തൈമൂറും ഷാർജയിലെ ഒരു മെഡിക്കൽ സെൻ്ററിൽ നഴ്സായ ശ്രീജയും ആദ്യ കണ്ടുമുട്ടലിൽ തന്നെ പ്രണയത്തിലായവരാണ്. ഇരുവരും ഹൃദയം തുറന്നു സംസാരിക്കാനും പ്രണയമറിയിക്കാനും അധികനാളുകൾ വേണ്ടി വന്നില്ല. ഇടയ്ക്ക് ശ്രീജ ജോലി ആവശ്യാർഥം യെമനിലേയ്ക്ക് പോയി. അപ്പോഴും തൈമൂറുമായുള്ള ബന്ധത്തിന് ഉലച്ചിലുണ്ടായില്ല. പിന്നീട്, യെമനിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ശ്രീജയ്ക്ക് കേരളത്തിലേയ്ക്ക് മടങ്ങേണ്ടിവന്നു. വൈകാതെ അവിടെ നിന്ന് വീണ്ടും യുഎഇയിലേക്കും. 

പക്ഷേ, ജാതി–മത അതിർത്തികൾ ലംഘിച്ചുള്ള മിക്ക പ്രണയകഥയിലേയും പോലെ തൈമൂർ–ശ്രീജ കഥയിലും ഇരുവരുടെയും വീട്ടുകാരുടെ ഭാഗത്ത് നിന്ന് കടുത്ത എതിർപ്പായിരുന്നു. മതം മാത്രമല്ല, രാജ്യങ്ങൾ തമ്മിൽ, അതും ഇന്ത്യക്കാരിയും പാക്കിസ്ഥാൻകാരനും തമ്മിലുള്ള വിവാഹം പിന്നീട് ഒരുപാട് പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നായിരുന്നു ബന്ധുക്കളുടെ വാദം. പക്ഷേ, ഒരു പ്രതിബന്ധത്തിനും തങ്ങളുടെ ഇടയിൽ സ്ഥാനമില്ലെന്ന് തെളിയിച്ച്  10 വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ 2018 ഏപ്രിലിൽ ഇരുവരും ദുബായിൽ വിവാഹിതരായി.  ആദ്യത്തെ കൺമണിയെ കണ്ടു കൊതി തീരും മുൻപേ വിട്ടുപോയതിന്‍റെ ദുഃഖം ചിരിച്ചുല്ലസിച്ച് നടക്കുമ്പോഴും ഇരുവരുടേയും മനസിൽ തളംകെട്ടി നിൽക്കുന്നുണ്ട്. അതുപോലെ തന്നെയായിരുന്നു, ഇവർക്ക് പിന്നീട് എല്ലാ പിന്തുണയും തന്ന തൈമൂറിന്‍റെ പിതാവിന്‍റെ വിയോഗവും. അദ്ദേഹത്തെ ഒരു നോക്ക് കാണണമെന്നത് ശ്രീജയുടെ വലിയ ആഗ്രഹമായിരുന്നു. പക്ഷേ, അദ്ദേഹവും അടുത്തിടെ ഈ ലോകത്ത് നിന്ന് പോയി.

ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ ഒരു വീട് എന്നത് രണ്ടുപേരും ആദ്യമേ തീരുമാനിച്ച കാര്യമാണ്. കേരളത്തെക്കുറിച്ച്  ശ്രീജയെ പരിചയപ്പെടുന്നതിന് മുൻപേ തൈമൂറിന് അറിയാമായിരുന്നു. യുഎഇയിൽ ഒട്ടേറെ മലയാളി സുഹൃത്തുക്കളുണ്ട്. പ്രത്യേകിച്ച് തൃശൂരുകാരും കാസർകോടുകാരും. ബിസിനസുകാരനായതുകൊണ്ട് തന്നെ ഒട്ടേറെ പേരെ ഇപ്പോഴും പരിചയപ്പെട്ടുകൊണ്ടിരിക്കുന്നു. 

English Summary:

Taimur Tariq Qureshi is coming to Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com